രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് കൊണ്ടാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ പെട്ടതെന്ന് 'ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍'; 600 അടി പൊക്കത്തില്‍ പറന്നുകയറുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്

600 അടി പൊക്കത്തില്‍ പറന്നുകയറുന്ന വിമാന വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ?

Update: 2025-06-20 09:59 GMT

കൊച്ചി: എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ ഒരേയൊരു യാത്രക്കാരന്‍ രക്ഷപ്പെട്ടത് വിസ്മയമായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തുള്ള സീറ്റായ 11 എയിലാണ് ഇരുന്നിരുന്നതെന്നും ഒപ്പം സഞ്ചരിച്ച സഹോദരന്‍ മരണപ്പെട്ടുവെന്നും എല്ലാം വാര്‍ത്ത വന്നു. വിശ്വാസ് കത്തിയെരിയുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് നടന്നടുക്കുന്ന പുതിയ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. വിശ്വാസ് സീറ്റിനടുത്തുള്ള എമര്‍ജന്‍സി വാതില്‍ വലിച്ചു തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത് എന്നാണ് ഒരുകൂട്ടരുടെ വാദം. വിശ്വാസം ആ വിമാനത്തില്‍ സഞ്ചരിച്ചിട്ടില്ല എന്നുപോലും ചിലര്‍ പറഞ്ഞു. ബോര്‍ഡിങ് പാസിന്റെ തെളിവൊന്നും അക്കൂട്ടര്‍ക്ക് പ്രശ്‌നമായില്ല. എന്തായാലും അറുനൂറടിപ്പൊക്കത്തില്‍ പറന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ-ബോയിങ് 787- എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ എന്നതാണ് അടിസ്ഥാന ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്.

ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരന്‍, 11 എ സീറ്റിലിരിക്കുകയായിരുന്ന വിശ്വാസ് കുമാര്‍ രമേഷ്, സീറ്റിനടുത്തുള്ള എമര്‍ജന്‍സി വാതില്‍ വലിച്ചു തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത് എന്ന 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തല്‍ കുറേ സാമുഹ്യമാധ്യമ പോസ്റ്റുകളിലും പോസ്റ്ററുകളിലും കണ്ടതുകൊണ്ടാണ് ഈ കുറിപ്പ്.

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളെപ്പറ്റി ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കാനും അപഖ്യാതി പരത്താനും എങ്ങനെ കഴിയുന്നു എന്ന അമ്പരപ്പ് മാറ്റിവച്ച്, ആ ആരോപണം സത്യമാകാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്നതുമാത്രം എഴുതിയിടാമെന്നു കരുതി.

അറുനൂറടിപ്പൊക്കത്തില്‍ പറന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ-ഈ സംഭവത്തില്‍ ബോയിങ് 787- എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം.

കഴിയില്ല എന്നതു തന്നെയാണ് ഉത്തരം. എന്തുകൊണ്ടു കഴിയില്ല എന്നതിന്റെ ചുരുക്കത്തിലുള്ള ഉത്തരമിതാ-പറക്കലിനിടയില്‍ ഒരുകാരണവശാലും തുറക്കാതിരിക്കാന്‍, അല്ലെങ്കില്‍ തുറന്നുപോകാതിരിക്കാനായുള്ള പല അടരുകളായുളള സുരക്ഷാ സംവിധാനങ്ങളോടെയായാണ് എല്ലാ വിമാനങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്.

കാബിനുള്ളിലെ ഉയര്‍ന്ന വായുമര്‍ദ്ദമാണ് ആദ്യത്തേത്. അന്തരീക്ഷവായുവിന്റെ മര്‍ദ്ദം മുകളിലേക്കു പോകുന്തോറും കുറഞ്ഞുവരും എന്നറിയാമല്ലോ. മനുഷ്യര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ഈ മര്‍ദ്ദക്കുറവിനു പരിഹാരമായി വിമാനത്തിനുള്ളിലെ വായു മര്‍ദ്ദം എപ്പോഴും കൂട്ടി വയ്ക്കും. അകത്തേക്കു തുറക്കുന്ന മട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാനവാതിലിന്‍മേല്‍, ഈ മര്‍ദ്ദവ്യത്യാസം മൂലം എല്ലായ്പ്പോഴും പുറത്തേക്കുള്ള നല്ല തള്ളലുണ്ടാവും. വാതില്‍ വലിച്ചു തുറക്കുന്നത് മനുഷ്യസാധ്യമല്ലാതെയാക്കുന്ന ഈ തള്ളല്‍ എത്രയാണെന്നു നോക്കുക- അകത്തെ വായുവിന്റെ മര്‍ദ്ദം പുറത്തെ അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ 1 പിഎസ്ഐ കൂടുതലാണെന്നു കരുതുക. ഒരു പിഎസ്ഐ എന്നാല്‍ ചതുരശ്ര സെന്റിമീറ്റില്‍ 0.07031 കിലോഗ്രാം എന്ന നിരക്കിലുള്ള തള്ളലാണെന്നതിനാല്‍, 268 സെന്റിമീറ്റര്‍ പൊക്കവും 170 സെന്റിമീറ്റര്‍ വീതിയുമുള്ള ബോയിങ് 787 വിമാന വാതിലിന്‍മേല്‍ അകത്തു നിന്നു പുറത്തേക്കുള്ള വായുവിന്റെ തള്ളല്‍ 3203.32 കിലോഗ്രാമായിരിക്കും.

മൂന്നു ടണ്ണിലേറെ ബലത്തില്‍ വാതില്‍ പിടിച്ചു വലിക്കാന്‍ കഴിയുന്ന യാത്രക്കാരില്ലാത്തിടത്തോളം കാലം പേടിക്കേണ്ടതില്ലെന്നര്‍ഥം.

വിമാനം മുകളിലേക്ക് കയറുന്തോറും അകത്തും പുറത്തും തമ്മിലുള്ള ഈ മര്‍ദ്ദവ്യത്യാസം ഏറിക്കൊണ്ടിരിക്കുകയും വാതിലിന്മേല്‍ അകത്തു നിന്ന് പുറത്തേക്കുള്ള തള്ളല്‍ ഭീമവും അതി ഭീമവുമായിക്കൊണ്ടിരിക്കുകയും ചെയ്യും.

അപ്പോള്‍ സ്വാഭാവികമായും തോന്നാവുന്ന ഒരു ആശങ്കയുണ്ട്. എയര്‍ ഇന്ത്യവിമാനം പറക്കുകയായിരുന്ന അറുനൂറടി പോലെയുള്ള കുറഞ്ഞ പൊക്കങ്ങളില്‍ ഈ മര്‍ദ്ദ വ്യത്യാസം സ്വാഭാവികമായും തീരെ കുറവായിരിക്കുമല്ലോ. ചിലപ്പോള്‍ വ്യത്യാസമേ ഇല്ലെന്നും വരാം. അപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്ന് ഉള്ളിലേക്ക് വലിച്ചു തുറന്നു കൂടേ?

അവിടെയാണ് വിമാനത്തിലെ ഫ്ളൈറ്റ് ലോക്ക് സിസ്റ്റം എന്ന പൂട്ടല്‍ സംവിധാനത്തിന്റെ പ്രസക്തി. വിമാനം തറയില്‍ നിന്നുയര്‍ന്നാലുടന്‍ പൂട്ടുകള്‍ തനിയെ വീഴുമെന്നത് ആദ്യത്തെകാര്യം. വീണ പൂട്ടുകള്‍ തല്‍സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത് വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് മെക്കാനിക്കല്‍ സംവിധാനങ്ങളാണ്. വലിച്ചു തുറക്കാന്‍ ശ്രമിച്ചാല്‍ ഒരിഞ്ചുവിട്ടുതരില്ല ഇവ.

പിന്നെ എയര്‍ഹോസ്റ്റസുമാര്‍ തുറക്കുന്നതോ? പറക്കലിനിടെ തുറക്കാന്‍ അവര്‍ക്കും കഴിയില്ല. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ കാബിന്‍ ക്രൂ ഈ വാതിലുകള്‍ തുറക്കുന്നത് കൃത്യമായി പഠിച്ചിട്ടുള്ളതുകൊണ്ടാണ്. ആദ്യമായി തൊടുന്നയാള്‍ക്ക്, വാതില്‍പ്പിടി എങ്ങിനെ തിരിക്കണമെന്നും കറക്കണമെന്നുമൊക്കെയുള്ള സങ്കീര്‍ണ്ണമായ നടപടി ക്രമത്തെപ്പറ്റി ഒരു പിടിയും കിട്ടില്ല.

പക്ഷേ വിശ്വാസ് കുമാറിനടുത്തുണ്ടായിരുന്നത് എമര്‍ജന്‍സി എക്സിറ്റല്ലേ? അതു തുറക്കാന്‍ താരതമ്യേന എളുപ്പമാണല്ലോ? ഡ്രീംലൈനര്‍ വിമാനത്തിന്റെ എല്ലാ വാതിലുകളും ഒരേ പോലെയുള്ളതാണ് എന്നതാണ് ഇതിനുള്ള ഉത്തരം. പേര് എമര്‍ജന്‍സി എക്സിറ്റെന്നാണെങ്കിലും മറ്റുവാതിലുകളുമായി വ്യത്യാസമൊന്നുമില്ല. തുറക്കാന്‍, പരിശീലനം കിട്ടിയ കാബിന്‍ക്രൂ തന്നെ വേണം.

വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്നവയാണ് ലോക്കുകളെന്ന് നേരത്തേ പറഞ്ഞല്ലോ. അതിനാല്‍, ഈ അപകടത്തിനു മുമ്പ് റാറ്റ് പ്രവര്‍ത്തിച്ചിരുന്നത് വൈദ്യുതി പൂര്‍ണമായി നിലച്ചിരുന്നതിനാലാണ് എന്ന് വ്യക്തമായ സ്ഥിതിക്ക്, അത് വാതില്‍പ്പൂട്ടുകളെയും ബാധിച്ചിട്ടുണ്ടാവില്ലേ എന്ന സംശയമുണ്ടാകാം.

പേടിക്കേണ്ടതില്ല എന്നാണ് അവിടെയും ഉത്തരം. -വൈദ്യുതി നിലച്ചാല്‍ പൂട്ടുകള്‍, പൂട്ടിയ നിലയിലായിരിക്കും നിശ്ചലമാവുക എന്നതാണ് കാരണം. കറന്റു പോയാലുടന്‍ വാതില്‍ തുറന്നു ചാടാനാവില്ലെന്നര്‍ഥം. വിമാനം തുറക്കാന്‍ കഴിയുന്ന വേറൊരു കൂട്ടരുണ്ട്- അത് വിമാനഅറ്റകുറ്റപ്പണി നടത്തുന്ന, പ്രത്യേക പരിശീലനം കിട്ടിയവരാണ്. വിമാനത്തിന്റെ വാതില്‍ തകരാറെന്തെങ്കിലും വന്ന് അനക്കാന്‍ വയ്യാതായാല്‍ വാതില്‍പ്പാളിയിലെ ചില പാനലുകള്‍ അഴിച്ചുമാറ്റി അവര്‍ക്ക് വാതില്‍ തുറക്കാനാവും- അതും വിമാനം എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ മാത്രം. വിശ്വാസ് കുമാര്‍ രമേഷ് വാതില്‍ തുറന്നു പുറത്തുചാടി വിമാനം തകര്‍ത്തില്ല എന്ന് ചുരുക്കം.


Full View


Tags:    

Similar News