'നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയ

Update: 2025-08-19 05:26 GMT

തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് ജയിലില്‍ മര്‍ദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്‍ രഹിലാലുമായി തര്‍ക്കമുണ്ടാവുകയും തമ്മില്‍തല്ലില്‍ കലാശിക്കുകയുമായിരുന്നു. സ്പൂണ്‍ കൊണ്ട് തലക്ക് മര്‍ദനമേറ്റ ഇയാള്‍ക്ക് ചികിത്സ നല്‍കി. അസ്ഫാക്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 17ാം തീയ്യതിയാണ് ആക്രമണം ഉണ്ടായത്. വരാന്തയില്‍ നടന്നു പോകുമ്പോഴാണ് അസ്ഫാക്കിനെ രഹിലാല്‍ ആക്രമിച്ചത്. രണ്ട് പേര്‍ വീതം താമസിക്കുന്ന ഡി ബ്ലോക്കിലാണ് സംഭവം. അസ്ഫാഖുമാി തര്‍ക്കിച്ച രഹിലാല്‍ 'നീ കൊലപാതക കേസില്‍ പ്രതിയാണല്ലോ, നിനക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ല്‌ല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ' എന്നും ചോദിച്ച് ആക്രമിക്കുകയായിരുന്നു.

അതേസമയം അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയത്ത് തല്ലുകിട്ടിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ കൈയടികളോടെയാണ് സ്വീകരിച്ചത്. കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയിലിനുള്ളിലെ നീതിയെന്നുമാണ് സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2023 ജൂലൈ 28ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്ന കേസില്‍ വധശിക്ഷയും ജീവപര്യന്തം തടവും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് അസ്ഫാക്.

ആലുവയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തുവച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ മൃതദേഹം ഉറുമ്പരിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. റെക്കോഡ് വേഗത്തിലാണ് കേസന്വേഷണവും വിചാരണയും നടന്നത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

കൃത്യം നടന്ന് 100-ാം ദിവസത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരം വധശിക്ഷയും അഞ്ചു വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷയുമാണ് ജഡ്ജി കെ സോമന്‍ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി വ്യക്തമാക്കിയിരുന്നു.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ കുറ്റങ്ങള്‍, പ്രകൃതി വിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിങ്ങനെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 3 കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതിനാല്‍ 13 കുറ്റങ്ങളില്‍ മാത്രമാണ് ശിക്ഷ വിധിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രായം പരിഗണിച്ചു കൊണ്ട് ശിക്ഷയില്‍ ഇളവു നല്‍കണം, വധശിക്ഷ നല്‍കരുത്, മനപരിവര്‍ത്തനത്തിന് അവസരം നല്‍കണം എന്ന് പ്രതി അസ്ഫാക് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News