ഗര്‍ഭാവസ്ഥ മറച്ചുവെച്ചു; വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ പ്രസവം; അനീഷ കുഞ്ഞുങ്ങളെ കൊന്നത് മുഖംപൊത്തിപ്പിടിച്ച്; ആദ്യ കുഞ്ഞിന്റെ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടു; ഭവിന്‍ അസ്ഥികള്‍ ആവശ്യപ്പെട്ടത് കാമുകി ചതിച്ചാല്‍ ബന്ധം തെളിയിക്കാന്‍; ഫോണ്‍ വിളിച്ചപ്പോള്‍ 'എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട' എന്ന ഭീഷണിയും; അകന്നത് കാമുകന്റെ ശല്യം കാരണമെന്ന് യുവതി; അനീഷയെ കുടുക്കിയത് ഭവിന്‍ ഒരുക്കിയ കെണി

അനീഷയെ കുടുക്കിയത് ഭവിന്‍ ഒരുക്കിയ കെണി

Update: 2025-06-29 16:51 GMT

തൃശൂര്‍: തൃശൂരില്‍ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ മാതാവ് അനീഷയെ കുടുക്കിയത് കാമുകന്റെ പക. തന്നെ ഉപേക്ഷിച്ച് അനിഷ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതില്‍ ഭവിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ ഭീഷണിപ്പെടുത്താന്‍ കുഞ്ഞിന്റെ അസ്ഥികള്‍ തെളിവായി സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.


കുഞ്ഞിന്റെ അസ്ഥികള്‍ തനിക്ക് കൊണ്ടുവന്ന് തരാന്‍ ഭവിന്‍ കാമുകിയായ അനീഷയോട് ആവശ്യപ്പെടുകയായിരുന്നു. തന്നെ ഒഴിവാക്കുകയാണെങ്കില്‍ ബന്ധം തെളിയിക്കാന്‍ വേണ്ടിയായിരുന്നു ഭവിന്‍ ഈ അസ്ഥികള്‍ സൂക്ഷിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പി വ്യക്തമാക്കി.

പ്രണയത്തിന്റെയും കുഞ്ഞിന് ജന്മം നല്‍കിയ വിവരങ്ങളും ഭവിന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. കുട്ടികളുടെ മരണത്തിന് ശേഷം കര്‍മം ചെയ്തില്ലെങ്കില്‍ മോക്ഷം കിട്ടില്ലെന്ന് ഭവിനോട് കൂട്ടുകാര്‍ പറഞ്ഞിരുന്നു. അതിനായാണ് അനീഷയോട് അസ്ഥി തനിക്ക് തരാന്‍ ഭവിന്‍ ആവശ്യപ്പെട്ടത്.

അനീഷ തന്റെ സ്‌കൂട്ടറില്‍ ഭവിന് അസ്ഥി എത്തിച്ചു നല്‍കുകയായിരുന്നു. ഈ അസ്ഥികള്‍ ഭവിന്‍ നിമഞ്ജനം ചെയ്തുവെന്നായിരുന്നു അനീഷ കരുതിയിരുന്നത്. എന്നാല്‍ തന്നില്‍ നിന്ന് യുവതി അകന്നാല്‍ തെളിവുണ്ടാക്കാന്‍ ഭവിന്‍ ബോധപൂര്‍വം അനീഷയെ വിളിച്ചു വരുത്തുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

ഭവിന്റെ ശല്യം കാരണം സ്വയം അകന്നു എന്നാണ് അനിഷ പൊലീസിനോട് പറഞ്ഞത്. ഭവിന്‍ അറിയാതെ അനില മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്നു. 2025 ജനുവരിയിലാണ് ഭവിന്‍ ഇക്കാര്യം അറിയുന്നത്. ഇന്നലെ രാത്രി 11.30 ഓടെ അനിഷയെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ലെന്നതാണ് ഭവിനെ ചൊടിപ്പിച്ചത്. മദ്യപിച്ച ഭവിന്‍ 'എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട' എന്നു പറഞ്ഞ് കൊലപാതക വിവരങ്ങള്‍ പൊലീസില്‍ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് ഭവിന്റെ ബന്ധുക്കളെ ബന്ധപ്പെടാന്‍ അനില ശ്രമിച്ചെങ്കിലും രാത്രിയായതിനാല്‍ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് ശേഷമാണ് 12.30 ഓടെ ഭവിന്‍ അസ്ഥിയുമായി പുതുക്കാട് സ്റ്റേഷനിലേക്ക് എത്തുന്നത്.

അര്‍ധരാത്രി മദ്യലഹരിയില്‍ പുതുക്കാട് സ്റ്റേഷനിലേക്ക് എത്തിയ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, തന്റെ കയ്യിലുള്ള സഞ്ചികളില്‍ രണ്ട് നവജാത ശിശുക്കളുടെ അസ്ഥിക്കഷണങ്ങളാണെന്ന് വെളിപ്പെടുത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പെണ്‍സുഹൃത്ത് ആരും അറിയാതെ രണ്ട് തവണ പ്രസവിച്ചുവെന്നും, കുഞ്ഞുങ്ങള്‍ സ്വാഭാവികമായി മരിച്ചുവെന്നുമാണ് ബവിന്‍ പൊലീസിനോട് പറഞ്ഞത്.

തുടര്‍ന്ന്, കാമുകിയായ വെള്ളിക്കുളങ്ങര സ്വദേശിനി അനീഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. അഞ്ച് വര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴിയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. 2023-ലും 2024-ലും അനീഷ പ്രസവിച്ചതായും, ഗര്‍ഭാവസ്ഥ മറച്ചുവെച്ച് വീട്ടില്‍ ആരും ഇല്ലാത്തപ്പോഴാണ് പ്രസവിച്ചതെന്നും പൊലീസ് കണ്ടെത്തി. ആദ്യത്തെ കുഞ്ഞ് പ്രസവിച്ചപ്പോള്‍ മരിച്ചെന്നും, രണ്ടാമത്തെ കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ മൊഴി നല്‍കി. അനീഷയുടെ ഫോണില്‍ നിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ഫോട്ടോകള്‍ ലഭിച്ചിരുന്നു. ഈ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിയായ അനീഷയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അനീഷയുടെ വീടിന് സമീപത്താണ് പുതുക്കാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞുങ്ങളെ മുഖംപൊത്തിപ്പിടിച്ച് കൊലപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു. രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം നൂലുവള്ളിയിലെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും എഫ്‌ഐആറില്‍ പറയുന്നു. എട്ട് മാസങ്ങള്‍ക്കു ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ഭവിന് കൈമാറുകയും ചെയ്തതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെക്കുട്ടി മരിച്ചതെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. അതിനിടെ അനീഷയെ നൂലുവള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിന് കാണിച്ചുകൊടുത്തു.

2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അനീഷയ്ക്ക് 18ഉം യുവാവിന് 20 മായിരുന്നു അന്ന് പ്രായം. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതും കൊലപ്പെടുത്തുന്നതും. കുട്ടികള്‍ മരിച്ചുകഴിഞ്ഞാല്‍ അവര്‍ മോക്ഷം കിട്ടാന്‍ ചടങ്ങ് നടത്തണമെന്നും അതിനായി അസ്ഥി ശേഖരിച്ച് കൊണ്ടുവരാനും ഭവിന്‍, അനീഷയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. കടലില്‍ കൊണ്ടുകളയാമെന്നായിരുന്നു ഭവിന്‍ പറഞ്ഞത്. എന്നാല്‍ ബോധപൂര്‍വ്വമാണ് അസ്ഥി കൊണ്ടുവരാന്‍ അനീഷയോട് ഭവിന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

അനീഷ മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള സംശയമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നത്തിന് കാരണമായതെന്നാണ് വിവരം. രണ്ടാമതൊരു ഫോണ്‍ ആവശ്യപ്പെട്ടിട്ടും വേണ്ടെന്ന് അനീഷ പറഞ്ഞതും എന്നാല്‍ സംശയാസ്പദമായി മറ്റൊരു ഫോണ്‍ അവരുടെ പക്കല്‍ കണ്ടതും ഭവിനില്‍ സംശയം ഉണര്‍ത്തി. 2025 ജനുവരിയിലാണ് അത് മനസ്സിലാക്കുന്നത്. അതാണ് തര്‍ക്കത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

യുവതി ഒഴിഞ്ഞുമാറുകയാണെങ്കില്‍ തെളിവായി അസ്ഥികള്‍ കാണിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാള്‍ ശല്യമായി തുടങ്ങിയതോടെ സ്വയം അകന്നതാണെന്ന് യുവതിയും സമ്മതിക്കുന്നുണ്ട്. ഫോണ്‍ വിളിച്ചപ്പോള്‍ യുവതി തിരക്കിലായതാണ് പ്രകോപനത്തിന് കാരണം. ബന്ധുവിനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. തര്‍ക്കം മൂര്‍ച്ഛിത്തതോടെ യുവാവ് അസ്ഥി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അനീഷയുടെ അയല്‍വാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി നേരത്തെപൊലീസിനോട് പറഞ്ഞിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറും.

Tags:    

Similar News