ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റിയും 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ്; ഏറ്റവും കൂടുതല്‍ മാസവരുമാനവും; കേരളത്തില്‍ വേതന വര്‍ധനവിനായി അവര്‍ തെരുവില്‍ സമരപോരാട്ടത്തില്‍; കനത്ത മഴയിലും ആവേശം ചോരാതെ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരം

ആന്ധ്രയില്‍ ഗ്രാറ്റിവിറ്റിയും മറ്റേണിറ്റി ലീവും; കേരളത്തില്‍ ആശവര്‍ക്കര്‍മാര്‍ തെരുവില്‍

Update: 2025-03-02 10:38 GMT

ഹൈദരാബാദ്: ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റിയും മറ്റേണിറ്റി ലീവും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കയ്യടി നേടുമ്പോള്‍ കേരളത്തില്‍ ന്യായമായ വേതന വര്‍ധനവിനായി എരിപൊരി വെയിലിലും കനത്ത മഴയിലും സമരപോരാട്ടം തുടര്‍ന്ന് ആശവര്‍ക്കര്‍മാര്‍. വിവിധ സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുമ്പോഴും ആശാവര്‍ക്കര്‍മാര്‍ കനത്ത മഴയെ അവഗണിച്ചും സമരവേദിയില്‍ തുടരുകയാണ്.

ആശവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ മാസവരുമാനം നല്‍കുന്ന, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി മാസം പതിനായിരം രൂപ നല്‍കുന്ന ആന്ധ്രപ്രദേശ് മുപ്പത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നല്‍കുക. ഇതോടൊപ്പം ആശമാര്‍ക്ക് 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുപ്പത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നല്‍കുക. ഇതിന് പുറമെയാണ് ആശമാര്‍ക്ക് 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റേണിറ്റി ലീവ് കാലാവധിയില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് അറുപതിനായിരം രൂപ ശമ്പളയിനത്തിലും നല്‍കും. ഇതോടൊപ്പം റിട്ടയര്‍മെന്റിന് ശേഷം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വഴി ആശാ വര്‍ക്കര്‍മാര്‍ക്ക് വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ മാസവരുമാനം ഉറപ്പ് നല്‍കുന്ന സംസ്ഥാനമാണ് ആന്ധ്ര. മാസം പതിനായിരം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ വിഹിതമായി ആശാ വര്‍ക്കര്‍മാര്‍ക്കുള്ള സ്ഥിരം വരുമാനം.

അതേ സമയം ന്യായമായ വേതനത്തിനായി സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരുപത്തിയൊന്നാം ദിവസവും സമരം തുടരുകയാണ് ആശവര്‍ക്കര്‍മാര്‍. വേതനവര്‍ധനവ് ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തില്‍ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളില്‍ നിന്നും പിന്തുണ ഏറുകയാണ്. കഴിഞ്ഞ ദിവസം സമരത്തിന് ഊര്‍ജം പകര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു.

അപ്രതീക്ഷിതമായ എത്തിയ മഴയിലും മുദ്രാവാക്യം വിളികളോടെ സമരം തുടരുകയാണ് ആശവര്‍ക്കര്‍മാര്‍. മഴ നനയാതിരിക്കാന്‍ ഇവിടെ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ നടപടി. ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണര്‍ത്തിയാണ് ടാര്‍പോളിന്‍ അഴിച്ചുമാറ്റിച്ചത്. ഇന്ന് രാവിലെ നഗരത്തില്‍ കനത്ത മഴ പെയ്തെങ്കിലും കുടചൂടിയിരുന്ന് മുദ്രാവാക്യം വിളികളുമായി സമരം തുടരുകയാണ് ആശവര്‍ക്കര്‍മാര്‍.

അതിനിടെ ആശവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പുതിയ ഹെല്‍ത്ത് വോളണ്ടിയര്‍മാരെ തേടി എന്‍ എച്ച് എം സ്റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് സ്‌കീമില്‍ പുതിയ വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് മാര്‍ഗനിര്‍ദ്ദേശം. ആശ വര്‍ക്കമാര്‍ സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന സര്‍ക്കുലറിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ പ്രതികരണം.

Tags:    

Similar News