നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളില്‍ പത്ത് കിലോ ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യും; എല്‍.പി.ജി. സിലിണ്ടറില്‍ ഇനി പത്ത് കിലോ മാത്രം; വിതരണത്തില്‍ കടുത്ത നിയന്ത്രണം; ദുരുപയോഗം തടയാന്‍ പരിശോധന; ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

Update: 2026-03-23 07:26 GMT

ന്യൂഡല്‍ഹി: രാജ്യം കടുത്ത പാചകവാതക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ എല്‍.പി.ജി. വിതരണത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളില്‍ പത്ത് കിലോ ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. പശ്ചിമേഷ്യയിലെ ഇറാന്‍-ഇറാഖ് സംഘര്‍ഷം മൂലം ഇറക്കുമതി കുറഞ്ഞതോടെ, ലഭ്യമായ പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നതോടെ സിലിണ്ടറില്‍ 10 കിലോ എന്ന പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കും. ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് സിലിണ്ടറിന്റെ വിലയിലും ആനുപാതികമായ കുറവുണ്ടാകും എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. സാധാരണയായി 14.2 കിലോ സിലിണ്ടര്‍ 40 ദിവസം വരെ ലഭിക്കാറുണ്ടെങ്കില്‍, പുതിയ പത്ത് കിലോ സിലിണ്ടര്‍ ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഗാര്‍ഹിക വിതരണത്തിന് സര്‍ക്കാര്‍ നിലവില്‍ കര്‍ശനമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ ഹോട്ടലുകളും ചായക്കടകളും ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാന്‍ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കും. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നത് ഹോട്ടല്‍ മേഖലയെ സാരമായി ബാധിക്കും. പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ പല ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം നീണ്ടുപോയാല്‍ ഇന്ധന ഇറക്കുമതിയില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. വിതരണ ശൃംഖല പുനഃസ്ഥാപിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. കുറഞ്ഞ നിരക്കില്‍ പത്ത് കിലോ സിലിണ്ടറുകള്‍ ലഭ്യമാക്കുന്നത് സാധാരണക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും ഹോട്ടല്‍-വ്യവസായ മേഖലകളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.

Similar News