അമേരിക്കയില്‍ നിന്ന് ഏഴു വര്‍ഷം മുന്‍പ് വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയ ഐടി കണ്‍സള്‍ട്ടന്റ് കുടുംബത്തിന് പിആര്‍ നിഷേധിക്കപ്പെട്ടു; വിചിത്രമായ വിഷയം ഏറ്റെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍; എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തതയില്ല; ജോലി ചെയ്യാനാവാതെ കുടുംബം

അമേരിക്കയില്‍ നിന്ന് ഏഴു വര്‍ഷം മുന്‍പ് വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയ ഐടി കണ്‍സള്‍ട്ടന്റ് കുടുംബത്തിന് പിആര്‍ നിഷേധിക്കപ്പെട്ടു

Update: 2026-03-23 04:55 GMT

ലണ്ടന്‍: അമേരിക്കയില്‍ നിന്നെത്തുകയും, കുട്ടികളെ ബ്രിട്ടനില്‍ വളര്‍ത്തുകയും ചെയ്ത ഒരു കുടുംബം ഇപ്പോള്‍ ഭവനരഹിതരാകുന്നതിന്റെയും തടവിലാക്കപ്പെടുന്നതിന്റെയും ഭീതിയിലാണ്. ഹോം ഓഫീസിന്റെ ഒരു അപേക്ഷാ ഫോറത്തിലെ ചില പിഴവുകളാണ് എല്ലാത്തിനും കാരണമായിട്ടുള്ളത്. 2019 ല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ യു കെയില്‍ എത്തിയ, ഡാറ്റ, സാങ്കേതികവിദ്യ കണ്‍സള്‍ട്ടന്റ് ആയ ടിം ബാസും, ഓട്ടിസം സ്‌പെഷ്യലിസ്റ്റായ ഭാര്യ ക്രിസ്റ്റെനും യു കെയില്‍ തന്നെയാണ് താമസം. അന്നു മുതല്‍ തന്നെ പത്തും എട്ടും വയസ്സുള്ള രണ്ട് മക്കള്‍ക്കൊപ്പം അവര്‍ സൗത്ത് ലണ്ടനിലാണ് താമസിക്കുന്നതും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 9 ന്, ഇന്‍ഡിപെന്‍ഡന്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) നുള്ള ഇവരുടെ അപേക്ഷ ഹോം ഓഫീസ് നിരാകരിക്കുന്നതോടെയാണ് ഈ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സാധാരണയായി, സ്‌കില്‍ഡ് വര്‍ക്ക വിസയില്‍ എത്തുന്നവര്‍ക്ക് അവര്‍ ബ്രിട്ടനില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഐ എല്‍ ആറിനായി അപേക്ഷിക്കാവുന്നതാണ്. എന്നിട്ടും അപേക്ഷ നിരസിക്കപ്പെടാന്‍ കാരണം ഇവര്‍ തെറ്റായ അപേക്ഷാ ഫോം ഉപയോഗിച്ചതുകൊണ്ടാണോ അതോ ഇവരുടെ അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ ഹോം ഓഫീസിന് സംഭവിച്ച പിഴവ് മൂലമാണോ എന്നതില്‍ വ്യക്തതയില്ല.

ഏതായാലും, അപേക്ഷ നിരസിക്കപ്പെട്ടതോടെ ഈ കുടുംബം ഇപ്പോള്‍ ഇമിഗ്രേഷന്‍ ജാമ്യത്തിലാണ്. അതായത് ഇരുവര്‍ക്കും ഇപ്പോള്‍ തൊഴില്‍ എടുക്കുന്നതിനുള്ള അനുവാദമില്ല. മാതമല്ല, തടവിലാക്കുമെന്ന ഭീഷണി അധികൃതരില്‍ നിന്നും വരുന്നുമുണ്ട്. കരുതലിനായി നീക്കിവെച്ച തുക കൊണ്ട് ജീവിതം തള്ളിനീക്കുന്ന കുടുംബം പറയുന്നത്, എത്രനാള്‍ ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അറിയില്ല എന്നാണ്. ഒരു ഡാറ്റാ സാങ്കേതിക വിദ്യ കമ്പനിയില്‍ സീനിയര്‍ ലീഡര്‍ഷിപ്പ് റോള്‍ ടിമ്മിന് വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും ഹോം ഓഫീസിന്റെ തൊഴിലെടുക്കുന്നതിലുള്ള നിരോധനം മൂലം അത് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ടിമ്മിന്റേത്.

ജീവിതത്തിന്റെ ഏറിയ ഭാഗവും ബ്രിട്ടനില്‍ ജീവിച്ച കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയാണ് തങ്ങള്‍ ബ്രിട്ടനില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് ദമ്പതികള്‍ പറയുന്നു. ബ്രിട്ടനിലെ അന്തരീക്ഷവും, സ്‌കൂളുമൊക്കെ അവര്‍ ഏറെ ഇഷ്ടപ്പെടുന്നതായും ടിമ്മും ഭാര്യയും പറയുന്നു. തന്നെ ജീവിതകാലം മുഴുവന്‍ പഠിപ്പിച്ചിട്ടുള്ളത് രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് ജീവിക്കണമെന്നതാണെന്നും ഇപ്പോള്‍ ഒരു തെറ്റും ചെയ്യാത്ത തനിക്ക് ശിക്ഷ അനുഭവിക്കേണ്ട സാഹചര്യമാണുള്ളതെന്നും ടിം പറയുന്നു.

അതേസമയം, ഓരോ അപേക്ഷയും പ്രത്യേകം പ്രത്യേകം പരിഗണിക്കുന്നതാണ് പതിവ് എന്നായിരുന്നു ഹോം ഓഫീസിന്റെ പ്രതികരണം. അര്‍ഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അപേക്ഷകരാണെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.

Tags:    

Similar News