ഇടിമുഴക്കത്തിന് സമാനമായ ശബ്ദം; പിന്നാലെ ഹൂസ്റ്റണിലെ ഒരു വീടിന്റെ മേല്‍ക്കൂര തുളച്ച് കട്ടിലില്‍ വീണു! ആദ്യം കരുതിയത് വിമാനത്തില്‍ നിന്ന് വീണ അവശിഷ്ടമെന്ന്; മൂന്നടി വ്യാസമുള്ള ഉല്‍ക്കയുടെ ഭാഗമെന്ന് സ്ഥിരീകരിച്ച് നാസ; കിടപ്പുമുറിയില്‍ വീണ 'അപൂര്‍വ്വ അതിഥിയെ' നിധിപോലെ സൂക്ഷിക്കാന്‍ വീട്ടുടമ ഷെറി ജെയിംസ്

Update: 2026-03-22 15:38 GMT

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഒരു വീടിന്റെ മേല്‍ക്കൂര തുളച്ച് ഉല്‍ക്ക പതിച്ചതായി വിവരം. ഹൂസ്റ്റണിന് തൊട്ടടുത്തുള്ള സ്റ്റേജ്കോച്ച് (Stagecoach) എന്ന നഗരത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഏകദേശം മൂന്നടി വ്യാസമുള്ള ഉല്‍ക്കയുടെ ഭാഗമാണിതെന്ന് നാസ (NASA) സ്ഥിരീകരിച്ചു. വീടിനുള്ളിലേക്ക് അപ്രതീക്ഷിത അതിഥിയായി ഉല്‍ക്ക എത്തിയ ഞെട്ടലിലാണ് ഹൂസ്റ്റണ്‍ നിവാസിയായ ഷെറി ജെയിംസ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഷെറിയുടെ മകളുടെ കിടപ്പുമുറിയിലേക്കാണ് ഈ ബഹിരാകാശ ശില തുളച്ചുകയറിയത്. മേല്‍ക്കൂര തകര്‍ത്ത് അകത്തെത്തിയ ഉല്‍ക്ക തറയില്‍ തട്ടി തെറിക്കുകയും വീണ്ടും സീലിംഗില്‍ ഇടിച്ച ശേഷം കട്ടിലില്‍ ചെന്നു പതിക്കുകയുമായിരുന്നു. അപകടസമയത്ത് മുറിയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ആദ്യം വിമാനത്തില്‍ നിന്ന് വീണ അവശിഷ്ടമാകാം ഇതെന്നായിരുന്നു പൊണ്ടറോസ (Ponderosa) ഫയര്‍ വിഭാഗം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നാസയുടെ സ്ഥിരീകരണത്തോടെ ഇത് ഉല്‍ക്കയാണെന്ന് ഉറപ്പിച്ചു. ഏകദേശം ഒരു ടണ്‍ ഭാരമുള്ള ഈ ഉല്‍ക്ക മണിക്കൂറില്‍ 35,000 മൈല്‍ വേഗതയിലാണ് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചത്. ഭൗമോപരിതലത്തിന് 49 മൈല്‍ മുകളില്‍ വെച്ചാണ് ഇത് ദൃശ്യമായത്. ബാമ്മല്‍ (Bammel) എന്ന പ്രദേശത്തിന് 29 മൈല്‍ മുകളില്‍ വെച്ച് ഉല്‍ക്ക കഷ്ണങ്ങളായി ചിതറി. ഇതോടെയുണ്ടായ അതിശക്തമായ മര്‍ദ്ദതരംഗമാണ് ഹൂസ്റ്റണിലുടനീളം വന്‍ ശബ്ദമുണ്ടാകാന്‍ കാരണമായത്.

ഹൂസ്റ്റണ്‍ മേഖലയിലെ കേറ്റി (Katy), ഹോക്ലി (Hockley), പോര്‍ട്ടര്‍ (Porter) തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ ശക്തമായ ഇടിമുഴക്കത്തിന് സമാനമായ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും വീടിന്റെ ജനലുകള്‍ വിറയ്ക്കുകയും വീട് കുലുങ്ങുകയും ചെയ്തതായും നാട്ടുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. സമാനമായ രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒഹായോയിലെ ക്ലീവ്ലാന്‍ഡിന് (Cleveland) മുകളിലും വലിയൊരു ഉല്‍ക്ക പ്രത്യക്ഷപ്പെട്ടിരുന്നു. ഏകദേശം ഏഴ് ടണ്‍ ഭാരമുള്ള ആ ഉല്‍ക്ക മണിക്കൂറില്‍ 45,000 മൈല്‍ വേഗതയിലാണ് സഞ്ചരിച്ചത്. തന്റെ കിടപ്പുമുറിയില്‍ വീണ ഈ അപൂര്‍വ്വ ശിലയെ ഒരു നിധിപോലെ സൂക്ഷിക്കാനാണ് ഷെറി ജെയിംസിന്റെ തീരുമാനം. വലിപ്പത്തിന് അനുസരിച്ചല്ലെങ്കിലും ഈ ഉല്‍ക്കയ്ക്ക് നല്ല ഭാരമുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ ബഹിരാകാശ പ്രതിഭാസം വഴിതുറന്നിരിക്കുന്നത്.

ഹൂസ്റ്റണിലെ ഈ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒഹായോയിലെ ക്ലീവ്ലാന്‍ഡിന് (Cleveland) മുകളില്‍ ഇതിലും വലിയൊരു ഉല്‍ക്ക പ്രത്യക്ഷപ്പെട്ടിരുന്നു. ഏകദേശം ഏഴ് ടണ്‍ ഭാരവും ആറടി വ്യാസവുമുള്ള ആ ഉല്‍ക്ക മണിക്കൂറില്‍ 45,000 മൈല്‍ വേഗതയിലാണ് സഞ്ചരിച്ചത്. പെന്‍സില്‍വാനിയ, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ ഇത് നേരിട്ട് കാണുകയും വലിയ ശബ്ദം കേള്‍ക്കുകയും ചെയ്തിരുന്നു.

Similar News