ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടു, ഫോട്ടോ കയ്യിലുണ്ട്; മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ അവര്‍ കാറില്‍ കയറ്റിവിട്ടു; ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് സഹായം തേടിയത്; ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു, വീടിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാതെ വാതില്‍ അടച്ചു; ഗതാഗത മന്ത്രിക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ചു ഭാര്യ ബിന്ദു മേനോന്‍

ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടു, ഫോട്ടോ കയ്യിലുണ്ട്

Update: 2026-03-09 08:58 GMT

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചു ഭാര്യ ബിന്ദു മേനോന്‍. മന്ത്രിയെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോന്‍ തുറന്നു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് അവര്‍ പ്രതികരിച്ചത്. മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുന്നതെന്നും ബിന്ദു പ്രതികരിച്ചു.

മന്ത്രി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാന്‍ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകള്‍ എല്ലാം കൈയില്‍ ഉണ്ട്. ബിജെപി കൗണ്‍സിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.

വീടിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാതെ വാതില്‍ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവര്‍ വ്യക്തമാക്കി.

സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകള്‍ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത് സഹായിയായ ശാന്തന്‍ ആണ്. പ്രദീപ് ആണ് വാതില്‍ അടച്ചത്. സഹായിയായ ശാന്തന്‍ ആണ് സ്ത്രീയെ കാറില്‍ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടില്‍ കണ്ടതിന് എല്ലാം തെളിവുകള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു.

നേരത്തെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നു എന്നായിരുന്നു ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോള്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ആരും ഇടപെടേണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവര്‍ക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവര്‍ത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാര്‍ ഇത് വിശ്വസിക്കില്ല. എന്റെ എക്‌സ്‌റേ അവര്‍ക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളില്‍ തന്നെ ശത്രുകള്‍ ഉണ്ട്. തന്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്ന് ഗണേഷ്‌കുമാര്‍. സുകുമാരന്‍ നായര്‍ക്കൊപ്പം നിഴലായി നില്‍ക്കണമെന്നാണ് മരിക്കുന്നതിനു മുന്‍പ് അച്ഛന്‍ പറഞ്ഞതെന്നും അദ്ദേഹം രാജിവെക്കാന്‍ ആവശ്യപ്പെട്ടാല്‍ ആ നിമിഷം രാജിവെക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയനെ നിയന്ത്രിക്കുന്നത് ജനറല്‍ സെക്രട്ടറി തന്നെയാണെന്നും താന്‍ കസേരയില്‍ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോള്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുപ്രകാരം തിരുവനന്തപുരത്തെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ കൈകാര്യം ചെയ്യുന്ന 112 നമ്പറില്‍ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും കാര്യത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പോലീസിനെ അറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നു.

വീട്ടില്‍ തിരിച്ചുകയറിയ ഇവര്‍ വീണ്ടും ഫോട്ടോകള്‍ എടുത്തു. ഭാര്യയില്‍നിന്ന് മൊബൈല്‍ കൈക്കലാക്കാന്‍ സഹായികളായ പ്രദീപിനോടും ശാന്തനോടും നിര്‍ദേശം നല്‍കുകയാണ് മന്ത്രി ചെയ്തതെന്നാണ് ആരോപണം. ഇതനുസരിച്ച് വാതില്‍ കുറ്റിയിട്ട് സഹായികള്‍ ഇവരില്‍നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിട്ടുകൊടുത്തില്ല. ഇതിനിടയില്‍ പോലീസിന്റെ സഹായത്തിനായി ഉച്ചത്തില്‍ കരഞ്ഞ് അപേക്ഷിച്ചു. പിടിവലികള്‍ക്കിടിയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഭാര്യ പുറത്ത് പോലീസ് സംഘത്തെ കാണാതിരുന്നതിനാല്‍ താന്‍ വന്ന ടാക്‌സി കാറില്‍ തിരിച്ചുപോവുകയായിരുന്നു.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചതായും കാര്യങ്ങള്‍ കേട്ടപ്പോള്‍ ഉടന്‍ത്തന്നെ 112 നമ്പറില്‍ വിളിക്കാനാണ് താന്‍ പറഞ്ഞതെന്നും ശ്രീലേഖയും പ്രതികരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ എന്ന നിലയ്‌ക്കോ ബിജെപി നേതാവ് എന്ന നിലയ്‌ക്കോ അല്ല, ഭര്‍ത്താവിന്റെ സഹോദരി എന്ന നിലയ്ക്കാണ് താന്‍ ഗണേഷിന്റെ ഭാര്യയോട് സംസാരിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

Tags:    

Similar News