ഉച്ചാരണ പ്രശ്നത്താല്‍ ഇന്ത്യന്‍ ഔട്സോഴ്സിങ് ബിസിനസിന് ഏറ്റ തിരിച്ചടി നിര്‍മിത ബുദ്ധി പരിഹരിക്കും; കസ്റ്റമര്‍ വിളിക്കുമ്പോള്‍ അവരുടെ ശൈലിയില്‍ മറുപടി കേള്‍പ്പിക്കുന്ന റിയല്‍ ടൈം എ.ഐ കാള്‍ സെന്ററുമായി ഫ്രഞ്ച് കമ്പനി

ഉച്ചാരണ പ്രശ്നത്താല്‍ ഇന്ത്യന്‍ ഔട്സോഴ്സിങ് ബിസിനസിന് ഏറ്റ തിരിച്ചടി നിര്‍മിത ബുദ്ധി പരിഹരിക്കും

Update: 2025-03-03 06:42 GMT

മുംബൈ: ഇന്ത്യയെ പോലയെുള്ള രാജ്യങ്ങളിലെ ഔട്ട്സോഴ്സിംഗ് കമ്പനികള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള കസ്റ്റമര്‍മാര്‍ വിളിക്കുമ്പോള്‍ അവരുടെ ഉച്ചാരണം കൃത്യമായി മനസിലാക്കുക എന്നത്. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഇതിനൊരു പരിഹാരം ആയിരിക്കുകയാണ്.

കസ്റ്റമര്‍മാര്‍ ഇനി മുതല്‍ വിളിക്കുമ്പോള്‍ അവരുടെ ശൈലിയില്‍ തന്നെ മറുപടി കേള്‍പ്പിക്കുന്ന റിയല്‍ ടൈം എ.ഐ കമ്പനിയുമായി

രംഗത്ത് എത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് കമ്പനി. ലോകത്തെ ഏറ്റവും വലിയ കോള്‍ സെന്റര്‍ ഉടമകളായ ടെലിഫോര്‍മന്‍സാണ് ഈ പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പല വിദേശ രാ്ജ്യങ്ങളിലും ഇംഗ്ലീഷ് ഉച്ചാരണം തന്നെ പല രീതിയിലാണ് എന്നുള്ളത് പലപ്പോഴും കോള്‍ സെന്റര്‍ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പലപ്പോഴും ഇത് ആശയക്കുഴപ്പം ഉണ്ടാക്കാറുള്ളതായും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കമ്പനിക്ക് ഇന്ത്യയില്‍ തൊണ്ണൂറായിരത്തോളം ജീവനക്കാരാണ് ഉള്ളത്. മറ്റ് രാജ്യങ്ങളിലും കമ്പനിയുടെ പതിനായിരക്കണക്കിന് ജീവനക്കാരാണ് ഉള്ളത്. ബ്രിട്ടനിലെ എന്‍.എച്ച്.എസ് ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ ടെലിപെര്‍ഫോര്‍മന്‍സിന്റെ ഉപഭോക്താക്കളാണ്. സനാസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അവര്‍ക്കായി ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. കസ്റ്റമര്‍ വിളിക്കുമ്പോള്‍ ചുറ്റുമുള്ള മറ്റ് ശബ്ദങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

പ്രധാനമായും അമേരിക്കയിലെ ഉപഭോക്താക്കളും കമ്പനി ജീവനക്കാരും തമ്മിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഇതോടെ പരിഹാരം ആകുകയാണെന്ന്് കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഉച്ചാരണത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് ഇതോടെ അവസാനം ആകുന്നു എന്നാണ് സനാസും ഇപ്പോള്‍ അവകാശപ്പെടുന്നത്. ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലന പരിപാടിയും ടെലിപെര്‍ഫോര്‍മന്‍സ് നല്‍കുകയാണ്. മനുഷ്യര്‍ തമ്മിലുള്ള ആശയ വിനിമയം വിലപ്പെട്ടതാക്കാന്‍ പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് കമ്പനി സി.ഇ.ഒ തോമസ് മാക്കന്‍ ബ്രോക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യം വാര്‍ത്ത ആയതോടെ സമൂഹ മാധ്യമങ്ങളില്‍ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുകയാണ്. എതായാലും മറ്റ് കോള്‍ സെന്റര്‍ കമ്പനികളും ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അത്രയും ശക്തമായ തോതിലുള്ള മല്‍സരമാണ് ഈ സ്ഥാപനങ്ങള്‍ തമ്മില്‍ നടക്കുന്നത്.

Tags:    

Similar News