ഒരു കണ്ടെയ്‌നറില്‍ നിന്ന് മറ്റൊരു കണ്ടെയ്‌നറിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനാകുന്നില്ല; സിംഗപ്പൂര്‍ കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അടക്കം 18 ജീവനക്കാരെ ഐഎന്‍എസ് സൂറത്തില്‍ മംഗലാപുരം തുറമുഖത്ത് എത്തിക്കും; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ചരക്ക് കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു

Update: 2025-06-09 14:03 GMT

കൊച്ചി: അറബി കടലില്‍ കേരള തീരത്തിന് അടുത്ത് തീ പിടിച്ച ചരക്ക് കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു. കപ്പല്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുകയാണ്. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമം തുടരുകയാണ്. ദൃശ്യങ്ങള്‍ നാവിക സേന പുറത്തുവിട്ടു.




കപ്പലിന്റെ പ്രൈമറി ഡെക്കിലെ ഒരു കണ്ടെയ്‌നറില്‍ ഉണ്ടായ പൊട്ടിത്തെറിയിലൂടെ ഉണ്ടായ തീ മറ്റുകണ്ടെയ്‌നറുകളിലേക്കും പടര്‍ന്നു. ഇതോടെ, ലൈഫ് ബോട്ടിലും ലൈഫ് റാഫ്റ്റുകളിലുമായി ജീവക്കാര്‍ രക്ഷപ്പെട്ടു. ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ട 18 ജീവനക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രണ്ട് തായ് വാന്‍കാരെയും ഒരു ഇന്തോനേഷ്യക്കാരനെയും ഒരു മ്യാന്‍മറുകാരനെയുമാണ് കാണാതായത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനം സ്ഥലത്ത് ചുറ്റി പറക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഐഎന്‍എസ് സൂററ്റിലാണ് രക്ഷപ്പെട്ട 18 ജീവനക്കാരും ഉള്ളത്. ഇവരെ രാത്രിയോടെ മംഗലാപുരം തീരത്തെത്തിക്കും.




22 ജീവനക്കാരുമായി ജൂണ്‍ ആറിനാണ് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നിന്ന് സിംഗപ്പൂര്‍ പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ വാന്‍ ഹായ് 503 മുംബൈയിലെ നവഷേവ തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ടത്. അഴീക്കലിനും ബേപ്പൂരിനുമിടയില്‍ അന്തര്‍ദേശീയ കപ്പല്‍ പാതയിലാണ് ചരക്ക് കപ്പലില്‍ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി.




ബിഎസ്എം എന്ന കമ്പനിക്കാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടു. 157 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകള്‍, ലിഥിയം ബാറ്ററികള്‍, ഗണ്‍ പൗഡര്‍, ടര്‍പെന്റൈന്‍ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉള്‍പ്പടെ നാലുതരം രാസവസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കല്‍ പോര്‍ട്ടിന്റെ ഓഫീസറും വ്യക്തമാക്കി. എന്നാല്‍ കണ്ടെയിനറുകളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

കപ്പലിന്റെ പ്രൈമറി ഡെക്കിന്റെ അടിഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. പിന്നാലെ തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. വിവരം അറിഞ്ഞയുടന്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും, നാവികസേനയും ഉടനടി പ്രതികരിച്ചു. കോസ്റ്റ് ഗാര്‍ഡ് മൂന്നുഡോര്‍ണിയര്‍ വിമാനങ്ങളും, നാവികസേനയുടെ ലൈഫ് റാഫ്റ്റുകളോടുകൂടിയ ഒരുവിമാനവും, അയച്ചു. കൂടാതെ, രണ്ട് കോസ്റ്റ് ഗാര്‍ഡ്് കപ്പലുകള്‍ കൂടി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൊത്തം അഞ്ചുകപ്പലുകളാണ് അയച്ചിരിക്കുന്നത്.

50 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കുവാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചിരുന്നു


Tags:    

Similar News