പ്രണയിച്ച് വിവാഹിതരായി; വിദേശത്തായിരുന്ന വിസി സജി നാട്ടിലെത്തിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്; സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിന് തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കോണിപ്പടിയില്‍ കാല്‍ വഴുതി വീണെന്ന പേരില്‍; വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍; മൃതദേഹം പുറത്തെടുത്തു

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്തു, ഭര്‍ത്താവ് കസ്റ്റഡിയില്‍

Update: 2025-02-12 13:40 GMT

ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന മകളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല മുട്ടം സ്വദേശിയായ വിസി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയില്‍ ആയതിനാല്‍ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വീടിനകത്ത് കോണിപ്പടിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു ആദ്യം മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ചികില്‍സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ അച്ഛന്‍ സോണി മര്‍ദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ സജിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കടക്കരപ്പള്ളിയില്‍ പാത്രക്കട നടത്തുകയാണ് സോണി. വിദേശത്തായിരുന്ന സജി ഏതാനും വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് പരാതിയില്‍ ഉണ്ട്. സോണി പൊലീസിന്റെ നിരീക്ഷണത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൊലപാതം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തു എന്ന് പൊലീസ് അറിയിച്ചു.

ചികിത്സയില്‍ കഴിയവെ മരണം

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി ഞായറാഴ്ച മരിച്ചത്. സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് സോണിയെ കസ്റ്റഡിയില്‍ എടുത്തത്.

അച്ഛന്റെ മര്‍ദനമേറ്റാണ് മരണമെന്നാണ് മകള്‍ പരാതിയില്‍ പറയുന്നത്. ജനുവരി എട്ടിന് രാത്രി സജിയെ ഭര്‍ത്താവ് മര്‍ദിക്കുകയും ഭിത്തിയില്‍ തല ബലമായി ഇടിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സജി.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍ ചേര്‍ത്തല പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സോണിയെ കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തഹസില്‍ദാര്‍ കെ.ആര്‍.മനോജ്, എഎസ്പി ഹരീഷ് ജയിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.

അമ്മയെ കൊലപ്പെടുത്തുകയായിരുന്നു അച്ഛന്റെ ലക്ഷ്യം

അമ്മയെ കൊലപ്പെടുത്തുകയായിരുന്നു അച്ഛന്റെ ലക്ഷ്യമെന്നാണ് മകള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മകള്‍ പറഞ്ഞു കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു ചേര്‍ത്തല സ്വദേശിനി സജി മരണപ്പെടുന്നത്.

അമ്മയെ കൊലപ്പെടുത്താനാണ് അച്ഛന്‍ ശ്രമിച്ചതെന്ന് മകള്‍ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും അമ്മയെ ആശുപത്രിയില്‍ എത്തിച്ചിട്ടില്ല. ഒന്നരമണിക്കൂറോളം അമ്മ രക്തം വാര്‍ന്നു കിടന്നുവെന്നും മകള്‍ ആരോപിച്ചു. പിതാവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും മകള്‍ പറഞ്ഞു.

Tags:    

Similar News