ടിഎന്‍ടി സ്ഫോടനത്തേക്കാള്‍ 15 മടങ്ങ് അപകടകാരി; ആണവായുധത്തേക്കാളും വിനാശകാരിയായ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ച് ചൈന: എല്ലാം വെന്തു വെണ്ണീറാകാന്‍ നിമിഷങ്ങള്‍ മതി

ആണവായുധത്തേക്കാളും വിനാശകാരിയായ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ച് ചൈന

Update: 2025-04-21 01:45 GMT

ബെയ്ജിങ്: ലോകത്തെ വേരൊട നശിപ്പിക്കാന്‍ കെല്‍പ്പുള്ള, ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ് (നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബ്) പരീക്ഷിച്ച് ചൈന. അതിഭീമമായ താപം പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കകം ഒരു പ്രദേശം തന്നെ ചുട്ടെരിക്കാന്‍ പാകത്തിനുള്ള ആയുധമാണ് ചൈന പുതുതായി വികസിപ്പിച്ചിരിക്കുന്നത്. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ശത്രുരാജ്യത്തെ ഞൊടിയിടയില്‍ തകര്‍ക്കാന്‍ പാകത്തിനുള്ള ആയുധം വികസിപ്പിച്ചത്.

പരമ്പരാഗത ഹൈഡ്രജന്‍ ബോംബുകളെ അപേക്ഷിച്ച് സ്ഫോടനത്തിന് ആണവോര്‍ജത്തിന് പകരം മഗ്‌നീഷ്യം ഹൈഡ്രൈഡ് എന്ന രാസവസ്തുവാണ് ഇതില്‍ ഉപയോഗിക്കുന്നത്. ലോകത്തെ തന്നെ ചുട്ടെരിക്കാന്‍ പാകത്തിനുള്ള അതിഭീമമായ താപം പുറത്തു വിടും എന്നതാണ് ഇതിന്റെ പ്രത്യേകത. വാതകാവസ്ഥയില്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഹൈഡ്രജന്‍ സംഭരിക്കാനുള്ള ശേഷി മഗ്‌നീഷ്യം ഹൈഡ്രൈഡിനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് സെക്കന്റുകള്‍ക്കുള്ളില്‍ ഇത് വിനാശകാരിയായി മാറും.

ബോംബ് ഡിറ്റണേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇതിലെ മഗ്‌നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കാന്‍ തുടങ്ങും. ഇങ്ങനെ ചെയ്യുമ്പോള്‍ അതിഭീമമായ താപം ഉത്പാദിപ്പിക്കുന്നതിനൊപ്പം രാസപ്രവര്‍ത്തനത്തിന്റെ ഉപഫലമായി ഹൈഡ്രജന്‍ വാതകവും പുറത്തുവരും. ഇങ്ങനെ പുറത്തുവരുന്ന ഹൈഡ്രജന്‍ വാതകത്തിന് തീപിടിക്കുന്നതോടെ താപം അതിഭീമമായി വര്‍ധിക്കുകയും 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുകയും ചെയ്യും. ബോംബ് ഡിറ്റണേറ്റ് ചെയ്ത് വെറും രണ്ട് സെക്കന്‍ഡിനുള്ളില്‍ ഇത്രയും കാര്യങ്ങള്‍ സംഭവിക്കുമെന്നതാണ് ഇതിനെ അപകടകരമാക്കുന്നത്. ടിഎന്‍ടി സ്ഫോടനത്തേക്കാള്‍ 15 മടങ്ങ് അപകടകാരിയാണ് ചൈനയുടെ പുതിയ ബോംബെന്നതാണ് മറ്റൊരു പ്രധാന വസ്തുത. യുദ്ധത്തില്‍ ഉപയോഗിക്കാനുള്ള ആയുധങ്ങളുടെ കാര്യത്തില്‍ ചൈന കൂടുതല്‍ ഗവേഷണങ്ങളാണ് നടത്തുന്നത്.

രണ്ട് കിലോ ഭാരം വരുന്ന ബോംബാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തില്‍ നിയന്ത്രിത സ്ഫോടനമാണ് ഗവേഷകര്‍ നടത്തിയത്. ഈ ബോംബ് സ്ഫോടനത്തിലൂടെ പുറത്തുവരുന്ന അതിഭീമമായ താപത്തില്‍ അലുമിനിയം പോലുള്ള ലോഹങ്ങള്‍ ഉരുകിയൊലിക്കും. ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ കത്തിയെരിയും. മഗ്‌നീഷ്യം ഹൈഡ്രൈഡ് സ്ഫോടനത്തില്‍ ചെറുതരികളായി മാറി.അന്തരീക്ഷവുമായി പ്രതിപ്രവര്‍ത്തിച്ച് ചൂടുപിടിക്കുകയും തുടര്‍ന്ന് ഇവയില്‍ നിന്ന് ഹൈഡ്രജന്‍ വാതകം പുറത്തുവരികയും ചെയ്തു. ഇത് സമീപത്തെ അന്തരീക്ഷവുമായി ഇടകലരുകയും വളരെ പെട്ടെന്ന് സ്വയം കത്തിജ്വലിക്കുകയും ചെയ്തു. ഇതോടെ ഒരു അഗ്‌നിഗോളം സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ പുറത്തുവന്ന താപം കൂടുതല്‍ മഗ്‌നീഷ്യം ഹൈഡ്രൈഡിനെ വിഘടിപ്പിക്കുകയും ചെയിന്‍ റിയാക്ഷന്‍ പോലെ പുറത്തുവരുന്ന താപത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്തു. ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ശത്രുക്കളെ മുച്ചൂടും മുടിക്കാന്‍ ചൈനയുടെ ഈ ഒരറ്റ കുഞ്ഞന്‍ ബോംബ് മതി. ശത്രുക്കളുടെ താവളങ്ങള്‍, അവരുടെ പ്രധാന കേന്ദ്രങ്ങള്‍ തുടങ്ങി ചൈന ലക്ഷ്യം വയ്ക്കുന്നവ നശിപ്പിച്ച് കളയാന്‍ ഇതിന്റെ ഒരംശം മാത്രം മതി. ഈ ബോംബ് യുദ്ധഭൂമിയില്‍ പ്രയോഗിക്കപ്പെട്ടാല്‍ സെക്കന്‍ഡുകള്‍ കൊണ്ട് വലിയ താപം പുറത്തുവിട്ട് വന്‍നാശനഷ്ടമുണ്ടാക്കും. അല്‍പം കൂടുതലുപയോഗിച്ചാല്‍ ഒരു പ്രദേശം തന്നെ കത്തിയമരും. അത് സഹിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ വളരെ കുറഞ്ഞ അളവിലുള്ള മഗ്‌നീഷ്യം ഹൈഡ്രഡിന് സാധിക്കും.

സാധാരണ അന്തരീക്ഷത്തില്‍ സൂക്ഷിക്കാനോ നിര്‍മിക്കാനോ സാധിക്കാത്ത രാസവസ്തുവാണ് മഗ്‌നീഷ്യം ഹൈഡ്രൈഡ്. ലബോറട്ടറിയില്‍ നിയന്ത്രിത സാഹചര്യത്തില്‍ ഒരുദിവസം വളരെ കുറച്ച് ഗ്രാം അളവില്‍ മാത്രമേ ഇവയെ ഉത്പാദിപ്പിക്കാന്‍ സാധിക്കൂ. മഗ്‌നീഷ്യം ഹൈഡ്രൈഡിന്റെ വ്യാപകമായ ഉത്പാദനം ഈ വര്‍ഷമാദ്യമാണ് ചൈനയില്‍ ആരംഭിച്ചത്. വര്‍ഷം 150 ടണ്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ ചൈനയ്ക്കുണ്ട്. ആണവായുധമല്ലാത്ത അതീവ വിനാശകാരിയായ ആയുധമാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലോകത്ത് ഒരുരാജ്യത്തിനും ഇത്തരത്തിലൊരു ആയുധമില്ല.

Tags:    

Similar News