എസ് ഐ ടി എന്നാല്‍ 'സിദ്ധരാമയ്യ ഇന്‍വെസ്റ്റിഗേഷന്‍ ടീം'! ഓഫീസില്‍ എത്തിയത് മുമ്പ് പിടിച്ചെടുത്ത രേഖകളില്‍ ഒപ്പിടാനെന്ന് ഐടി ഉദ്യോഗസ്ഥര്‍; റോയിയുടെ 9 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ട്; ചില മൊഴികളില്‍ വൈരുദ്ധ്യം; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ സംഭവിച്ചത് എന്ത്?

Update: 2026-02-02 01:47 GMT

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. എസ്ഐടി എന്നാല്‍ 'സിദ്ധരാമയ്യ ഇന്‍വെസ്റ്റിഗേഷന്‍ ടീം' ആണെന്നും സ്വന്തക്കാരെ സംരക്ഷിക്കാനും പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുമാണ് ഇത്തരം സംഘങ്ങളെ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.

സി.ജെ. റോയ് വെടിയുതിര്‍ക്കുമ്പോള്‍ ലാംഫോര്‍ഡ് ടൗണിലെ ഓഫീസിലുണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. മുന്‍പ് പിടിച്ചെടുത്ത രേഖകളില്‍ ഒപ്പിടാന്‍ മാത്രമാണ് തങ്ങള്‍ അവിടെ എത്തിയതെന്നും റോയിയെ ചോദ്യം ചെയ്തിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി. റോയിയുടെ 9 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഇതിന് സ്ഥിരീകരണമില്ല.

സി.ജെ. റോയിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനോ കുടുംബം പരാതി നല്‍കുന്നതിനോ മുന്‍പേ സര്‍ക്കാര്‍ എന്തിനാണ് എസ്ഐടി രൂപീകരിക്കാന്‍ ധൃതി കാണിച്ചതെന്ന് ബിജെപി നേതാവ് വിജയേന്ദ്ര ചോദിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകള്‍ ദുരൂഹമാണ്. ആദായനികുതി വകുപ്പ് റെയ്ഡിനെ രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വിജയേന്ദ്ര ആരോപിച്ചു.

എന്നാല്‍, ഈ ആരോപണങ്ങളെ തള്ളിക്കൊണ്ട് നിയമമന്ത്രി എച്ച്.കെ. പാട്ടീലും ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവുവും രംഗത്തെത്തി. സത്യം പുറത്തുകൊണ്ടുവരാനും പൊതുജനങ്ങളെ വിവരങ്ങള്‍ ധരിപ്പിക്കാനുമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് അവര്‍ വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ബ്ലാക്ക് മെയിലിംഗിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന പൊതുജനാഭിപ്രായം പരിശോധിക്കപ്പെടേണ്ടതാണെന്നും മന്ത്രിമാര്‍ പറഞ്ഞു.

സി.ജെ. റോയ് ഓഫീസില്‍ എത്തിയ സമയം സംബന്ധിച്ച് ജീവനക്കാരുടെ മൊഴികളിലെ വൈരുധ്യമുണ്ട്. ചിലര്‍ ഉച്ചയ്ക്ക് 2 മണിയെന്നും പരാതിക്കാരനായ എം.ഡി. ജോസഫ് 3 മണിയെന്നും പറയുന്നു. തോക്കുമായി മുറിക്കുള്ളില്‍ കയറിയ റോയിയെ തടയാതിരുന്നത് എന്തുകൊണ്ട്? ഓഫീസിനുള്ളില്‍ നടന്ന വെടിയൊച്ച ആരും കേള്‍ക്കാത്തത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ശ്രമം നടക്കും.

കുടുംബത്തിന്റെ മൊഴി തായ്ലന്‍ഡിലായിരുന്ന റോയിയുടെ സഹോദരന്‍ സി.ജെ. ബാബുവിന്റെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. മരണദിവസം രാവിലെ റോയ് തന്നെ വിളിച്ചിരുന്നുവെന്നും സംസാരിക്കാനുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കുടുംബാംഗങ്ങളുടെയും ബിസിനസ് പങ്കാളികളുടെയും മൊഴി എസ്ഐടി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

Tags:    

Similar News