പ്രളയസമയത്ത് അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതും ശാസ്ത്രീയമായ 'റൂള്‍ കര്‍വ്' പാലിക്കാത്തതും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്ന് വ്യക്തം; മാത്യു കുഴല്‍നാടന്‍ ഇനിയും തെളിവ് പുറത്തുവിട്ടേക്കും; 2018-ലെ മഹാപ്രളയം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാകുന്നു; എല്ലാത്തിനും പിന്നില്‍ കരിമണല്‍ ലോബിയോ? മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദ രേഖ വിവാദത്തില്‍

Update: 2026-04-08 02:23 GMT

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ 2018-ലെ മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണം പുതിയ തെളിവുകളോടെ വീണ്ടും സജീവമാകുന്നു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പുറത്തുവിട്ട മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കുഴല്‍നാടന്‍ സൂചിപ്പിച്ചതോടെ, തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി പ്രതിരോധത്തിലായിരിക്കുകയാണ്. കരിമണല്‍ ലോബിയിലേക്ക്കരിമണല്‍ ലോബിയെ സഹായിക്കാനായി തോട്ടപ്പിള്ളി സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുന്നതില്‍ അന്ന് ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ് അഴിമതി നടത്തിയെന്നാണ് പ്രധാന ആരോപണം.

സ്വന്തം പാര്‍ട്ടിയിലെ തന്നെ നേതാവായ കെ. കൃഷ്ണന്‍കുട്ടി ഇക്കാര്യം ശരിവെക്കുന്ന തരത്തിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രളയസമയത്ത് അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടതും ശാസ്ത്രീയമായ 'റൂള്‍ കര്‍വ്' പാലിക്കാത്തതും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്ന് പ്രതിപക്ഷം നേരത്തെയും ആരോപിച്ചിരുന്നു.സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്ന സി.എ.ജി റിപ്പോര്‍ട്ട്‌കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ടും മദ്രാസ് ഐ.ഐ.ടി പഠനവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ ആരോപണങ്ങളെ പ്രതിരോധിക്കുമ്പോഴും, സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പ്രളയകാലത്ത് അണക്കെട്ടുകളുടെ പ്രവര്‍ത്തനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി സി.എ.ജിക്ക് മുന്നില്‍ സമ്മതിച്ചിരുന്നു.

മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് ഇടുക്കി ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ നിയന്ത്രിതമായി വെള്ളം തുറന്നുവിടേണ്ടി വന്നുവെന്നും ഇത് പ്രളയത്തിന്റെ ശക്തി കൂട്ടിയെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ ഗാന്ധിനഗര്‍ ഐ.ഐ.ടി ഉള്‍പ്പെടെയുള്ളവരുടെ പഠനങ്ങള്‍ അശാസ്ത്രീയമാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ അണക്കെട്ടുകള്‍ പരമാവധി വെള്ളം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുവെന്നും അതിവൃഷ്ടിയാണ് ദുരന്തകാരണമെന്നുമാണ് കേന്ദ്ര ജലകമ്മിഷന്റെ കണ്ടെത്തല്‍. നദികളുടെ ഉള്‍ക്കൊള്ളല്‍ ശേഷിയേക്കാള്‍ ആറിരട്ടി വെള്ളമാണ് ഒഴുകിയെത്തിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവെച്ച് സ്ഥാനാര്‍ത്ഥികള്‍ സത്യഗ്രഹ സമരത്തില്‍ പങ്കുചേര്‍ന്നു. മാത്യു ടി. തോമസ് വീണ്ടും മത്സരിക്കുന്ന തിരുവല്ലയില്‍ പ്രതിഷേധം ശക്തമാണ്. കരിമണല്‍ അഴിമതി അന്വേഷിക്കണമെന്നും പ്രളയത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Similar News