ഇറാന്റെ സൈനിക മേല്‍നോട്ടത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കും; ഹോര്‍മുസ് കടലിടുക്ക് തുറന്നു; ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു; പശ്ചിമേഷ്യയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ആശ്വാസമാകുന്നത് ഗള്‍ഫ് ഇന്ധനത്തെ ആശ്രയിക്കുന്നവര്‍ക്ക്; ലോക സമ്പദ് വ്യവസ്ഥ വീണ്ടും ഉയരും

Update: 2026-04-08 03:40 GMT

ടെഹ്റാന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അമേരിക്ക-ഇറാന്‍ യുദ്ധത്തിന് താല്‍ക്കാലിക ആശ്വാസമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ആഗോള എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന്‍ സമ്മതിച്ചതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇറാന്റെ സംസ്‌കാരം തന്നെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന ട്രംപിന്റെ അന്ത്യശാസനത്തിനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ക്കും പിന്നാലെയാണ് നാടകീയമായ ഈ നീക്കങ്ങള്‍ ഉണ്ടായത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ക്രൂഡ് ഓയില്‍ വിലയില്‍ 18 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ബാരലിന് 117 ഡോളറിന് മുകളില്‍ വ്യാപാരം നടന്നിരുന്ന വില 93 ഡോളറിലേക്ക് താഴ്ന്നു. 1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം എണ്ണവിലയിലുണ്ടാകുന്ന ഏറ്റവും വലിയ ഏകദിന ഇടിവാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയും ആറ് ശതമാനത്തോളം കുറഞ്ഞു. എണ്ണവിലയിലെ കുറവ് അമേരിക്കന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു; ഡോ ജോണ്‍സ് ഫ്യൂച്ചേഴ്‌സ് 1,000 പോയിന്റിലധികം കുതിച്ചുയര്‍ന്നു.

ഇറാന്റെ സൈനിക മേല്‍നോട്ടത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ ലക്ഷ്യങ്ങള്‍ സൈനികമായി കൈവരിച്ചുവെന്നും ഇറാന്റെ പത്തിന സമാധാന പദ്ധതി ചര്‍ച്ച ചെയ്യാവുന്നതാണെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇസ്രായേലും വെടിനിര്‍ത്തലിനോട് സഹകരിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് വിട്ടുവീഴ്ച ചെയ്യാന്‍ ചൈനയും ഇറാനോട് ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.

എന്നാല്‍, ഇറാന്റെ പത്ത് നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായും അംഗീകരിക്കാനാവുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, യുറേനിയം സംപൂഷ്ടീകരണത്തിനുള്ള അവകാശം, ഉപരോധങ്ങള്‍ പിന്‍വലിക്കല്‍, മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കല്‍ തുടങ്ങിയ കടുപ്പമേറിയ നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ ഉപാധികള്‍ അംഗീകരിക്കപ്പെടുന്നത് ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നത് ഗള്‍ഫ് രാജ്യങ്ങളെ അലോസരപ്പെടുത്തുന്നു.

യുദ്ധം മൂലം അമേരിക്കയിലെ പലിശ നിരക്കുകളും വായ്പാ നിരക്കുകളും കുത്തനെ ഉയര്‍ന്നത് സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചിരുന്നു. ഈ ആഭ്യന്തര സമ്മര്‍ദ്ദവും ട്രംപിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ച ഘടകമാണ്. എങ്കിലും യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് വിപണി ഇനിയും എത്തിയിട്ടില്ല. നിലവിലെ ഈ ശാന്തത സ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുമോ അതോ വെറുമൊരു താല്‍ക്കാലിക ഇടവേള മാത്രമാണോ എന്നാണ് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

ഇറാനെ എത്രത്തോളം വിശ്വസിക്കാം എന്ന ചോദ്യം അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നുണ്ടെങ്കിലും, തല്‍ക്കാലം ആഗോള വിപണിക്ക് ഈ നീക്കം വലിയൊരു പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. വരാനിരിക്കുന്ന രണ്ടാഴ്ചക്കാലത്തെ നയതന്ത്ര നീക്കങ്ങള്‍ ലോക സമ്പദ്വ്യവസ്ഥയുടെയും പശ്ചിമേഷ്യയുടെയും ഭാവി നിര്‍ണ്ണയിക്കും. അമേരിക്കയുടെ ഈ ചുവടുമാറ്റം സഖ്യകക്ഷികളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമോ എന്നതും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.

Tags:    

Similar News