അഴിമതിയില്‍ സിപിഎം കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍; മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതി ആരോപണ വിധേയയാകുമ്പോള്‍ മറ്റുള്ളവര്‍ എന്താണ് ചെയ്യേണ്ടത്?; അഴിമതില്‍ മുന്‍പ് കോണ്‍ഗ്രസായിരുന്നു എങ്കില്‍ ഇപ്പോള്‍ സിപിഎമ്മാണ്: രാജീവ് ചന്ദ്രശേഖര്‍

Update: 2025-04-14 15:22 GMT

കോട്ടയം: സംസ്ഥാനത്തെ ഭരണതലത്തില്‍ നിന്നും തന്നെ അഴിമതി ഉയരുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ സാഹചര്യത്തില്‍, മറ്റുള്ളവര്‍ എന്ത് മാതൃക പാലിക്കണമെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം ഇപ്പോഴത്തെ സാഹചര്യത്തില്‍ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ കടന്നുപോയി എന്നും അദ്ദേഹം വിമര്‍ശിച്ചു. 'അഴിമതിയില്‍ സി.പി.എം ഇപ്പോള്‍ പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറലും നേടിയിരിക്കുന്നു. മുന്‍പ് ഇതില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നു, ഇപ്പോഴിതാ മുന്നില്‍ സി.പി.എം,' എന്നാണ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.

സ്വര്‍ണക്കടത്ത്, നിയമോപദേശം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസുകള്‍, സി.എം ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കടുത്ത വിമര്‍ശനത്തിനിരയാക്കിയത്. സംസ്ഥാനത്ത് അഴിമതി ഒരു ഭരണരീതിയാകുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ബിജെപി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ സേവനങ്ങള്‍ക്കും ബന്ധപ്പെടാം. നാട്ടില്‍ ഒരു മാറ്റം കൊണ്ടുവരാനായി ബിജെപി ഉണ്ടാകും. ഇതിന് ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെത് അഴിമതി രാഷ്ട്രീയം. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലേക്ക് അധ്വാനം ആവശ്യം. വിജയം ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നേതാക്കളുടെ പ്രവര്‍ത്തനം എല്ലാം നേരിട്ട് നിരീക്ഷിക്കും. ഏത് സമയത്തും തന്നെ ഫോണിലും ഇമെയിലിലും തന്നെ ബന്ധപ്പൊടാമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍ എന്‍ഡിഎയുടെ ലക്ഷ്യം ഇനി വികസന കേരളമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി രാഷ്ട്രീയ സംസ്‌കാരമായി മാറി. ആദ്യം കോണ്‍ഗ്രസ് ചെയ്തു. സിപിഐഎം അതില്‍ പിഎച്ച്ഡി എടുക്കുന്നു.

അതേസമയം ഡല്‍ഹിയില്‍ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി അദ്ദേഹം ഇന്നലെ രംഗത്തിയിരുന്നു . സുരക്ഷ കാരണത്താലാണ് അനുമതി നിഷേധിച്ചത്. തഹാവൂര്‍ റാണയെ എത്തിച്ചതിന്റെ ഭാഗമായിട്ടാണ് സുരക്ഷ ക്രമീകരണം.

Tags:    

Similar News