ഷൈനിയും മക്കളും ട്രെയിനിന് മുന്‍പില്‍ നിന്ന് മരണം തേടിയ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍തൃ സഹോദരനായ വൈദികന്‍; ഷൈനി മുട്ടിയ വാതിലുകള്‍ എല്ലാം അടച്ചത് ഫാ. ബോബിയെന്ന് നാട്ടുകാര്‍; ഓസ്ട്രേലിയന്‍ കത്തോലിക്ക രൂപതയിലേക്ക് പരാതി പ്രവാഹം
ഷൈനിയും മക്കളും ട്രെയിനിന് മുന്‍പില്‍ നിന്ന് മരണം തേടിയ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍തൃ സഹോദരനായ വൈദികന്‍; ഷൈനി മുട്ടിയ വാതിലുകള്‍ എല്ലാം അടച്ചത് ഫാ. ബോബിയെന്ന് നാട്ടുകാര്‍; ഓസ്ട്രേലിയന്‍ കത്തോലിക്ക രൂപതയിലേക്ക് പരാതി പ്രവാഹം
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മലയാളികള്‍ക്ക് ഇനിയും മാറിയിട്ടില്ല. പ്രവാസ ലോകത്ത് അടക്കം വിഷയം സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്. ഏറ്റുമാനൂര്‍ സ്വദേശി ഷൈനിയുടെയും മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് അതി ദാരുണമായി ആത്മഹത്യ ചെയ്തത്. ഈ സംഭവം സൈബറിടത്തിലും ക്‌നാനായ സമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇവരെ മരണത്തിലേക്ക് തള്ളിവിട്ടതില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനുള്ള പങ്കു പോലെ ഒരു കത്തോലിക്കാ വൈദികനും ബന്ധമുണ്ടെന്ന വിധത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.
ഭര്‍തൃവീട്ടില്‍ വെച്ച് ഷൈനി അനുഭവിക്കേണ്ടി വന്ന ക്രൂരതയ്ക്ക് ഉത്തരവാദികളില്‍ ഒരാള്‍ നോബിയുടെ സഹോദരനായ വൈദികനെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ വൈദികവൃത്തി ചെയ്യുന്ന ഫാദര്‍. ബോബി ചിറയിലാണ് ഈ വിവാദ വ്യക്തിത്വം. ഏതാനും ദിവസങ്ങളായി ഈ വൈദികനെ ചുറ്റിപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ പരാതിപ്രവാഹമാണ് എന്നതാണ് പുറത്തുവരുന്ന വിവരം. മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ വൈദികന് പങ്കുണ്ടെന്ന് ആരോപിച്ചു ഓസ്‌ട്രേലിയയിലെ ഇടവകയിലേക്ക് ഇമെയിലുകള്‍ പ്രവഹിക്കുകയാണ്.
ഓസ്‌ട്രേലിയയിലെ ബ്രോക്കണ്‍ ബേ എന്ന ഇടവകയിലെ വികാരിയാണ് ഫാദര്‍. ബോബി. ഭര്‍തൃവീട്ടില്‍ നിന്നും ഷൈനി നേരിട്ട പീഡനങ്ങളുടെ പ്രധാന വില്ലനെന്നാണ് ആരോപണം. ഭര്‍ത്താവ് ഷിപ്പിലെ ജീവനക്കാരനായിരുന്നു. നല്ലവണ്ണം മദ്യപിക്കുന്ന വ്യക്തിയുമായിരുന്നു ഇദ്ദേഹം. ഇയാള്‍ ഷൈനിയെ ഉപദ്രവിക്കുന്നത് അടക്കം പതിവായിരുന്നു. എന്നാല്‍, ഇത് തടയാന്‍ ശ്രമിക്കാതെ ഷൈനിയുടെ ഭാഗത്ത് കുറ്റങ്ങള്‍ കണ്ടത്തുകയായിരുന്നു ഫാദര്‍ ബോബിയെന്നാണ് അയല്‍വാസികള്‍ അടക്കം ആരോപിക്കുന്നത്.
നിയമം അടക്കം പഠിച്ച ഫാദര്‍ വീട്ടില്‍ ഇടക്ക് വരുമായിരുന്നു. എന്നാല്‍, ഈ വീട്ടിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഷൈനി ജോലിക്കായി പല സ്ഥാപനങ്ങളിലും ജോലി തേടിയെങ്കിലും അതെല്ലാം ഈ വൈദികന്‍ ഇടപെട്ട് മുടക്കുകയായിരുന്നു. നിരന്തരം പ്രശ്‌നക്കാരിയാണെന്ന് ആരോപിച്ചു കൊണ്ടാണ് വൈദികന്‍ ജോലി മുടക്കിയത്. ഇത് നിരന്തരം ആവര്‍ത്തിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് നീതിയല്ലെന്നും പലരും ആരോപിക്കുന്നു.
അടുത്തൊരു പാലീയേറ്റീവ് സെന്ററില്‍ ജോലിക്ക് പോയപ്പോള്‍ പോലും അതിനും ഉടക്കു വെച്ചത് ഫാദര്‍ ജോസായിരുന്നു. വീട്ടിലെ ജോലിയെല്ലാം ചെയ്തിരുന്നതും ഷൈനിയായിരുന്നു. എന്നിട്ടും നന്ദിയില്ലാതെ പെരുമാറുകയായിരുന്നു ഈ കുടുംബം. വൈരാഗ്യ ബുദ്ധിയോടെയായിരുന്നു പെരുമാറ്റങ്ങള്‍. അയല്‍കൂട്ടത്തില്‍ നിന്നും വായ്പ്പ് എടുത്ത് ആ പണം ഷൈനി അടക്കേണ്ട അവസ്ഥ വന്നു. പോലീസില്‍ കേസായപ്പോള്‍ ഇത് പരിഹരിക്കാന്‍ വൈദികന്‍ തയ്യാറായതുമില്ല. ഈ ലോണ്‍ എടുപ്പിച്ചത് വിദേശത്ത് ജോലിക്ക് ശ്രമിക്കുമ്പോഴാണ്. ഈ ലോണിന് പിന്നിലെ ബുദ്ധികേന്ദ്രവും ഫാദര്‍ ബോബിയാണെന്ന ആരോപണമുണ്ട്. യുകെയില്‍ ജോലിക്ക് അവസരം ഒരുങ്ങിയിട്ടും അതിന് സാധിച്ചില്ല.
ഫാദര്‍ ബോബിയെ കുറിച്ചുള്ള നാട്ടിലും പല കഥകള്‍ ഇപ്പോള്‍ പരക്കുന്നുണ്ട്. സെമിനാരിയില്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന ആളാണ്. വിവാഹത്തിനായി പിന്നീട് പരസ്യം കൊടുത്തിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് സെമിനാരിയില്‍ തിരികെ പോയതും പഠനം പൂര്‍ത്തിയായതും. ഈ വിഷയം കത്തിക്കയറുമ്പോള്‍ വൈദികനെതിരെ ഓസ്‌ട്രേലിയയിലും പരാതികള്‍ പ്രവഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ അടക്കം വൈദികനെതിരെ തുടങ്ങിയിട്ടുണ്ട്. ഇതോടെ വൈദികനെതിരെ ക്‌നാനായ സമൂഹത്തില്‍ ആക്ഷേപം ശക്തമാണ്.
ഒറ്റക്ക് പെണ്‍മക്കളെ പോറ്റാന്‍ കഴിയുന്നതിനെ ഓര്‍ത്ത് ആധി കൊണ്ടാണ് ഷൈനി മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. മികച്ചൊരു ജോലിക്കായി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വെറുതേയാകുന്ന അവസ്ഥയുണ്ടായി. ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നതോടെ കരിയര്‍ ഗ്യാപ്പ് വന്നു. അതിനെല്ലാം ഉടക്കുവെച്ച വൈദികനാണെന്ന ആക്ഷേപം ശക്തമാണ്. അവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്ന് ഷൈനി മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.
ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചവള്‍ ആയിട്ടും ഷൈനി കുടുംബ വഴക്കിന്റെ പേരില്‍ വീട്ടില്‍ അന്യയായി. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന്റെ വഴിയിലായപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ അവര്‍ പരിശ്രമിച്ചു. എന്നാല്‍ ബിഎസ്സി നഴ്സിംഗ് ബിരുദം ഉണ്ടായിട്ടും 12 വര്‍ഷത്തെ കരിയര്‍ ബ്രേക്കിന്റെ പേരില്‍ അവര്‍ക്ക് പല ആശുപത്രികളും ജോലി നിഷേധിച്ചു. ഇതോടെയാണ് ആത്മഹത്യാ വഴിയിലേക്ക് അവര്‍ നീങ്ങിയത്.
12 ആശുപത്രികള്‍ ഷൈനി കുര്യന് ജോലി നിഷേധിച്ചു എന്നാണ് പുറത്തുവരുന്നത്. ഇതിന് ആശുപത്രികള്‍ മാനദണ്ഡമാക്കിയത് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. ഭര്‍ത്താവുമായി ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന ഘട്ടം വന്നതോടെ പെണ്‍മക്കളെ നോക്കാന്‍ ജോലി തേടിയ ഷൈനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതെയായി. അമ്മ മനസ്സിന്റെ ആധി കൂടിയയതോടെയാണ് മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്.
അതേസമയം ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ക്നാനായ കുടുംബങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കിടയില്‍ അടക്കം രോഷത്തിനും ഇത് കാരണമായിട്ടുണ്ട്. കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളുമാണ് ഇവരെ ഒരുമിച്ചു ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല. ഷൈനിക്കും മക്കള്‍ക്കും സ്വത്തു വിട്ടു നല്‍കില്ലെന്നായിരുന്നു ഇവരുടെ വാശി.
നോബിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പോലും ഷൈനിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി അയല്‍കൂട്ടത്തില്‍ നിന്നും ലോണെടുത്ത് പണം നല്‍കിയിരുന്നു ഷൈനി. എന്നാല്‍, ബന്ധങ്ങള്‍ വഷളായതോടെ ഈ പണം തിരിച്ചടക്കേണ്ട ബാധ്യത ഷൈനിയുടെ തലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ടക്കാര്‍ പരാതി നല്‍കിയതോടെ കേസും കൂട്ടവുമായി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും ഷൈനിയെ അലട്ടിയിരുന്നു.
ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി ജോലിക്ക് പോകാനും ഷൈനി തയ്യാറായി. ബി.എസ്.സി നഴ്സായ ഈ വീട്ടമ്മയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നു. ഇതോടെ വീട്ടില്‍ ഒതുങ്ങിയ അവര്‍ ജീവിതത്തിലെ അവശ്യഘട്ടത്തില്‍ ജോലിക്കായി പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ പലരും കൈവിട്ടു. ക്നാനായ കമ്മ്യൂണിറ്റിയില്‍ പെട്ട ഇവര്‍ ഇടവകയുടെ തന്നെ വമ്പന്‍ ഹോസ്പ്പിറ്റലായ കാരിത്താസില്‍ ഒരു ജോലിക്കായി പരിശ്രമിച്ചു എന്നാല്‍, എന്നാല്‍, നഴ്സ് ജോലി ലഭിച്ചില്ല പകരം ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്വന്തം വീട്ടില്‍ അമ്മ രോഗബാധിതയായതും മറ്റു പിന്തുണകള്‍ ലഭിക്കാത്തതുമാണ് കടുംകൈ ചെയ്യാന്‍ ആ മാതാവിനെയും മക്കളെയും പ്രേരിപ്പിച്ചത്. ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാനും ബന്ധുവായ വൈദികന്‍ ഉടക്കുമായി നിന്നു എന്ന ആരോപണമുണ്ട്. ഇത് കൂടാതെ മറ്റിടങ്ങളില്‍ ഷൈനി ജോലിക്ക് ശ്രമിച്ചപ്പോള്‍ അതിന് ഇടങ്കോലിട്ടതും ഇതേ വ്യക്തിയാണെന്ന ആക്ഷേപമുണ്ട്.
ജീവിതത്തില്‍ സഹായം ആവശ്യമുള്ള ഘട്ടത്തില്‍ സഹായവുമായി ആരും എത്താതിരുന്നതായിരുന്നു ഷൈനിക്ക് മുന്നിലെ പ്രതിസന്ധി. ഷൈനിയുടെ മരണം ക്നാനായ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചയായിട്ടുണ്ട്. വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോള്‍ ഇവര്‍ ചെയ്ത് പോയതാണ് എന്ന വിധത്തിലാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്. അമ്മയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയാകണം ആ പെണ്‍മക്കളും ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ എത്തിയത്.