പശ്ചിമേഷ്യ കത്തുന്നു; ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രകമ്പനം; എണ്ണവില 150 ഡോളറിലേക്ക്? ഗള്‍ഫ് മേഖലയില്‍ ബഹുമുഖ പ്രതിസന്ധി; ആശങ്കയോടെ ഇന്ത്യയും

Update: 2026-03-17 08:20 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനിക നീക്കങ്ങള്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകം കണ്ടുനില്‍ക്കുന്നത് സമാനതകളില്ലാത്ത അനിശ്ചിതത്വം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചാല്‍ രാജ്യം കീഴടങ്ങുമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കണക്കുകൂട്ടലുകള്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. യുദ്ധം കൂടുതല്‍ മാരകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തിരിച്ചടിക്കാന്‍ ഇറാന്‍ സ്വീകരിച്ച നയതന്ത്ര-സൈനിക നീക്കങ്ങള്‍ ഗള്‍ഫ് മേഖലയെയാകെ അശാന്തിയുടെ നിഴലിലാക്കിയിരിക്കുന്നു.

യുദ്ധം നീളുന്നത് ആഗോള ഊര്‍ജ്ജ വിപണിയെ തകിടം മറിക്കുമെന്നുറപ്പായി. ബാരലിന് 58-68 ഡോളര്‍ പരിധിയില്‍ നില്‍ക്കുമെന്ന് കരുതിയ അസംസ്‌കൃത എണ്ണവില ഇപ്പോള്‍ 100 ഡോളറും കടന്ന് 150 ഡോളറിലേക്ക് കുതിക്കുകയാണ്. എണ്ണവിലയിലുണ്ടാകുന്ന ഓരോ ശതമാനം വര്‍ദ്ധനവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തിനും അത് വഴി സര്‍വ്വ മേഖലയിലും വിലക്കയറ്റത്തിനും കാരണമാകും. നിലവില്‍ തന്നെ ഇന്ധനക്ഷാമം നേരിടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇത് വിനാശകരമായ പ്രത്യാഘാതമാകും സൃഷ്ടിക്കുക.

കുവൈറ്റ്, ദുബായ്, ദോഹ, മനാമ തുടങ്ങിയ നഗരങ്ങള്‍ ഇപ്പോള്‍ മിസൈല്‍ ആക്രമണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും ഭീതിയിലാണ്. ഗള്‍ഫ് രാജ്യങ്ങളുടെ ആന്തരിക ഘടനയെ തന്നെ യുദ്ധം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതികഠിനമായ ചൂടില്‍ എയര്‍കണ്ടീഷനിംഗും ശുദ്ധജല വിതരണവും തടസ്സപ്പെട്ടാല്‍ ഈ രാജ്യങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിരന്തരമായ മിസൈല്‍ ആക്രമണങ്ങള്‍ കാരണം ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിക്കുന്നതും നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ടൂറിസം മേഖല തകരുന്നതും ഗള്‍ഫിന്റെ സാമ്പത്തിക അടിത്തറയിളക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെ യുദ്ധം കാരണം തിരിച്ചയക്കേണ്ടി വന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാവാത്ത പ്രതിസന്ധിയാകും. വിദേശ നാണ്യശേഖരത്തിലും തൊഴില്‍ മേഖലയിലും ഇത് വലിയ വിള്ളലുണ്ടാക്കും. ഇരുപക്ഷവും പരസ്പരം എണ്ണശേഖരങ്ങള്‍ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നതോടെ ലോകശക്തികള്‍ നേരിട്ട് യുദ്ധത്തില്‍ ഇടപെടാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

ഇത് കേവലം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് നിലവിലുള്ള അന്താരാഷ്ട്ര ക്രമത്തിന് തന്നെ വെല്ലുവിളിയാകുന്ന ആഗോള ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. എണ്ണപ്പാടങ്ങള്‍ക്ക് തീപിടിക്കുകയും ആകാശം പുകപടലങ്ങളാല്‍ നിറയുകയും ചെയ്യുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് സമാധാനത്തിനായുള്ള ഏതെങ്കിലും നയതന്ത്ര നീക്കങ്ങള്‍ ഇനിയുണ്ടാകുമോ എന്നാണ്.

Similar News