മനാഫ് സെല്‍ഫ് പ്രൊമോഷന്‍ സ്റ്റാറാണെന്ന് ഒരുകൂട്ടര്‍; ജിതിന്‍ സംഘപരിവാര്‍ അനുകൂലി ആയതിനാലാണ് ആരോപണങ്ങളെന്ന് മറുകൂട്ടര്‍; വിവാദങ്ങള്‍ക്കിടെ മനാഫിന്റെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബര്‍മാരില്‍ കുതിപ്പ്; പതിനായിരത്തില്‍ നിന്ന് രണ്ടുലക്ഷത്തിലേക്ക

മനാഫിന്റെ യുട്യൂബ് ചാനല്‍ സബ്്‌സ്‌ക്രൈബര്‍മാരില്‍ കുതിപ്പ്

Update: 2024-10-03 08:03 GMT

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് മരണമടഞ്ഞ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ഇന്നലെ രംഗത്ത് എത്തിയിരുന്നു. അര്‍ജുന്‍ എന്ന വൈകാരികതയെ മനാഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ മനാഫിനെ വിമര്‍ശിച്ചും അനുകൂലിച്ചും, അര്‍ജുന്റെ കുടുംബത്തെ അനുകൂലിച്ചും വിമര്‍ശിച്ചും എല്ലാം നിരവധി പ്രതികരണങ്ങള്‍ വന്നു. വിവാദങ്ങള്‍ മനാഫിന്റെ യുട്യൂബ് ചാനലിന് നേട്ടമായി എന്നുവേണം കരുതാന്‍.

മനാഫിന്റെ യൂട്യൂബ് ചാനലില്‍ സബ്സ്‌ക്രബര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇന്നലെ പതിനായിരം സബ്സ്‌ക്രബര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1.99 ലക്ഷം സബ്സ്‌ക്രബര്‍മാരാണ് ചാനലിലുള്ളത്. അര്‍ജുന് വേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ വിവരങ്ങളെല്ലാം 'ലോറി ഉടമ മനാഫ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് മനാഫ് പങ്കുവച്ചിരുന്നത്.

മനാഫിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണവും ഉണ്ടായി. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ മനാഫ് നിഷേധിച്ചു. വിവാദങ്ങള്‍ക്കിടെ, ഇന്ന് മുക്കത്ത് സ്വീകരണ പരിപാടിയില്‍ മനാഫ് പങ്കെടുത്തു.

കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തുന്നു, യൂട്യൂബ് ചാനലിലൂടെ വൈകാരികത ചൂഷണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം ഉന്നയിച്ചത്. ഇത് തുടര്‍ന്നാല്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായത്.

മനാഫ് നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരിലും സൈബര്‍ ആക്രമണം നേരിടുന്നതായി അര്‍ജുന്റെ കുടുംബം ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബം വിവരങ്ങള്‍ തെറ്റിദ്ധരിച്ചു, എന്നാണ് മനാഫിന്റെ പ്രതികരണം. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചു.

എന്നാല്‍, ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മനാഞ്ചിറ മൈതാനത്ത് വന്നു നില്‍ക്കാം കല്ലെറിഞ്ഞ് കൊന്നോളൂ എന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. ജിതിനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂലി ആയതിനാലാണ് ജിതിന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ചിലരുടെ പ്രചാരണം.

അതേസമയം, മനാഫ് സെല്‍ഫ് പ്രൊമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്റെ കുടുംബം ഇക്കാര്യം തുറന്ന് കാണിക്കുമ്പോള്‍ സമാധാനമായെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. 13 ദിവസം മുന്‍പാണ് ചാനലില്‍ നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അര്‍ജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനല്‍ തുടങ്ങിയതെന്നാണ് മനാഫിന്റെ വിശദീകരണം.

അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍

കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം ഒരാള്‍ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പൈസ വേണ്ട. ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്.

പല കാര്യങ്ങള്‍ പറഞ്ഞ് കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ് അദ്ദേഹം. മുബീന്‍ ആത്മാര്‍മായ സ്‌നേഹത്തോടെ കൂടെ നിന്നു. അദ്ദേഹത്തോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപ്പറയാതിരുന്നത്. തെരച്ചില്‍ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയില്‍ ആയിരുന്നു ഞങ്ങള്‍. ഈ സമയത്താണ് ഗംഗവാലി പുഴയില്‍ അര്‍ജുനെ ഇട്ടു പോകാന്‍ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്.

പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചു. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കുടുംബം നടത്തിയ ശ്രമങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു ജിതിന്‍ സംസാരിച്ചത്.

രണ്ട് സര്‍ക്കാരിന്റെയും ശ്രമത്തിന്റെയും ഫലം ആണ് അര്‍ജുനെ കിട്ടിയത്. അഞ്ജുവിന് എതിരെ സൈബര്‍ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്. അര്‍ജുന് 75000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തില്‍ ആണ് പറയുന്നത്. അദ്ദേഹത്തോട് ആരെങ്കിലും അത് ആവശ്യപ്പെട്ടിട്ടുണ്ടോ. ഞങ്ങള്‍ അതെല്ലാം ചെയ്യാന്‍ പ്രാപ്തരാണ്.

അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു. മനാഫിന്റെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും വീഡിയോ ആയി പ്രചരിപ്പിക്കുകയാണ്.

അര്‍ജുന്റെ ബൈക്ക് നേരത്തെ നന്നാക്കാന്‍ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടര്‍ന്നാല്‍ പ്രതികരിക്കും. തെരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നു. ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങള്‍ അവിടെ നിന്നത്. മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചര്‍ച്ച. ഇതെല്ലാം ഈശ്വര മല്‍പെയും നടത്തിയ നാടകമാണെന്നും ജിതിന്‍ ആരോപിക്കുന്നു.

Tags:    

Similar News