ഡല്‍ഹിയിലെ എഐ സമ്മിറ്റില്‍ ഇന്ത്യന്‍ നിര്‍മിതിയെന്നു പറഞ്ഞ് പ്രദര്‍ശിപ്പിച്ചത് ചൈനീസ് നിര്‍മിത റോബടിക് ഡോഗിനെ; ഒറിയോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച റോബോട്ട് യൂണിട്രീ ഗോ2 മോഡലെന്ന് കണ്ടെത്തി നെറ്റിസണ്‍സ്; വിമര്‍ശനം കടുത്തതോടെ ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കി; വിശദീകരണവുമായി അധികൃതര്‍

Update: 2026-02-18 08:04 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്റ്റ് സമ്മിറ്റില്‍ ചൈനീസ് നിര്‍മിത റോബടിക് ഡോഗിനെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി നിര്‍മിച്ചെടുത്തത് എന്ന് അവകാശപ്പെട്ട് അവതരിപ്പിച്ചത് വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയാണ് ചൈനീസ് റോബോട്ടിനെ അവതരിപ്പിച്ച് വിമര്‍ശനം ഏറ്റുവാങ്ങിയത്. ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' അവതരിപ്പിച്ച റോബടിനെ ചൊല്ലിയാണ് വിവാദം പുകയുന്നത്. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ എക്സ്പോ ഏരിയ ഒഴിയാന്‍ ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

ഒറിയോണ്‍ എന്ന പേരിലാണ് പ്രൊഫ നേഹ സിങ് റോബോട്ടിനെ അവതരിപ്പിച്ചത്. സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സാണ് റോബോട്ടിനെ വികസിപ്പച്ചതെന്നാണ് ഇവര്‍ വാദിച്ചത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഈ റോബോട്ട്, ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്‌സ് നിര്‍മ്മിച്ച യൂണിട്രീ ഗോ2 മോഡലാണെന്ന് നെറ്റിസണ്‍സ് കണ്ടെത്തി.

വിവാദം കടുത്തതോടെ എക്‌സിലൂടെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി വിശദീകരണവുമായി രംഗത്തെത്തി. ഈ റോബോട്ട് തങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാര്‍ഥികള്‍ക്ക് എഐ പ്രോഗ്രാമിങ്ങില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായാണ് റോബോട്ടിനെ വാങ്ങിയതെന്നും അവര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് മികച്ച അറിവ് നല്‍കുന്നതിനായി അമേരിക്ക, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആധുനിക സാങ്കേതികവിദ്യകള്‍ തങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഈ പ്രത്യേക റോബോട്ട് തങ്ങള്‍ നിര്‍മ്മിച്ചതല്ലെങ്കിലും, ഭാവിയില്‍ സമാനമായ സാങ്കേതികവിദ്യകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

യൂണിട്രീ (Unitree) എന്ന ചൈനീസ് കമ്പനി നിര്‍മ്മിച്ച 'യൂണിട്രീ Go2' എന്ന റോബട്ടിനെ 'ഓറിയോണ്‍' (Orion) എന്ന പേരില്‍ സര്‍വ്വകലാശാല സ്വന്തം ഉല്‍പ്പന്നമായി പ്രദര്‍ശിപ്പിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്ഷേപം. ഏകദേശം 2 മുതല്‍ 3 ലക്ഷം രൂപ വരെ ഓണ്‍ലൈനില്‍ വിലയുള്ള ഈ റോബട്, സര്‍വ്വകലാശാലയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് വികസിപ്പിച്ചെടുത്തതാണെന്ന് ഒരു വിഡിയോയില്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്രെ.

വിശദീകരണവുമായി സര്‍വകലാശാല

വിവാദം കൊഴുത്തതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. തങ്ങള്‍ ഈ റോബടിനെ നിര്‍മ്മിച്ചതാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി ചൈനീസ് കമ്പനിയില്‍ നിന്ന് വാങ്ങിയതാണിതെന്നും എക്‌സിലൂടെ (ട്വിറ്റര്‍) സര്‍വ്വകലാശാല അറിയിച്ചു. 'ഈ റോബടിക് നായ കേവലം ഒരു പ്രദര്‍ശന വസ്തുവല്ല, മറിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചലിക്കുന്ന ഒരു ക്ലാസ് മുറിയാണ്. ഇത് ഗല്‍ഗോട്ടിയാസ് നിര്‍മ്മിച്ചതല്ല, അങ്ങനെ ഒരവകാശവാദം ഞങ്ങള്‍ നടത്തിയിട്ടുമില്ല,' സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.

വിവാദത്തിന് കാരണമായ വിഡിയോ

സമ്മിറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഒരു പ്രതിനിധി റോബട്ടിന്റെ സവിശേഷതകള്‍ വിവരിക്കുകയും ഇത് ഗല്‍ഗോട്ടിയാസ് വികസിപ്പിച്ചെടുത്തതാണെന്ന് പറയുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതാണ് വന്‍തോതിലുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചത്. വിദ്യാര്‍ഥികള്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉപകരണങ്ങള്‍ എത്തിക്കുന്നതെന്നും, പഠനത്തിന് അതിരുകളില്ലെന്നും സര്‍വകലാശാല ആവര്‍ത്തിച്ചു. അമേരിക്ക, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ ക്യാംപസില്‍ എത്തിക്കാറുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News