ഒരുവര്‍ഷം അനക്കമില്ലാതെ കിടന്ന പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസില്‍ തുമ്പുണ്ടാക്കി; അന്വേഷണ സംഘത്തെ മണ്ടരാക്കാനുള്ള ഗ്രീഷ്മയുടെ തന്ത്രങ്ങള്‍ മടക്കി ഇരുമ്പഴിക്കുള്ളിലാക്കി; സയനൈഡ് കൊണ്ട് ജീവനുകളെടുത്ത ജോളിയെയും കുടുക്കി; ഈ വനിതാ അന്വേഷണ മികവ് ഇനി കര്‍ണ്ണാടക കേഡറില്‍; ഡി ശില്‍പ കേരളം വിടുന്നത് എന്തുകൊണ്ട്?
കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് മികച്ച അന്വേഷകയെ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഐജിയാണ് ഹര്‍ജിക്കാരി. 2015ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഇതംഗീകരിച്ച ഡിവിഷന്‍ ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ബെംഗളൂരു സ്വദേശിയായ ശില്‍പ ഇലക്ട്രോണിക്‌സില്‍ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ ബിസിനസ് അനലിസ്റ്റായിരിക്കെയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. വിവാഹിതയും അമ്മയുമായ ശേഷമായിരുന്നു ഇത്. 2016 ല്‍ കേരള കേഡറില്‍ നിയമനം ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍ എഎസ്പി, വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്. കോട്ടയം എസ്പി, എന്നീ തസ്തികകള്‍ വഹിച്ചു.
കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ സിബിഐയിലേക്ക് മാറുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അഞ്ചുവര്‍ഷത്തേക്കായിരുന്നു നിയമനം. ഇതോടെ താത്കാലിക ചുമതല കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാളിന് നല്‍കി കാസര്‍കോട് വിട്ടു. കാസര്‍കോട്ട് ജില്ലയുടെ പോലീസ് മേധാവിയായി രണ്ടാം തവണയാണ് കര്‍ണാടക സ്വദേശിനിയായ ശില്പ 2024 ഓഗസ്റ്റില്‍ ചുമതലയേറ്റത്. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രോക്യൂര്‍മെന്റ് (സംഭരണം) അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നാണ് കാസര്‍കോട്ടേക്കുള്ള രണ്ടാം വരവ്. ഇവിടെ നിന്ന് മാറിയ ശേഷം ശില്‍പ സിബിഐയില്‍ ചുമതല ഏറ്റില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് വ്യക്തതയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ കേരളാ പോലീസിലെ വനിതാ അന്വേഷണ മികവായിരുന്നു ശില്‍പ.
2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ഇവര്‍ പോലീസ് സേനയില്‍ ആദ്യ നിയമനം കാസര്‍കോട്ടായിരുന്നു. 2019-ല്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന് നിയമനം. 2020-ല്‍ ജില്ലാ പോലീസ് മേധാവിയായും പ്രവര്‍ത്തിച്ചു.
കൂടത്തായി കൂട്ടക്കൊലക്കേസ്, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം, ഷാരോണ്‍ വധക്കേസ് തുടങ്ങി കേരളത്തില്‍ ഏറെ ചര്‍ച്ചയായ കൊലപാതക കേസുകളില്‍ അന്വേഷണം നടത്തി പ്രതികളെ അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് കേരളം വിടുകയാണ്.
അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകം
പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായതിന് പിന്നില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഡി ശില്‍പ്പയുടെ അന്വേഷണ മികവായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ കേസിലേക്ക് ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിനെ കൊണ്ടു വന്നത് ശില്‍പ്പയാണ്. ജോണ്‍ണിന്റെ അന്വേഷണ മികവ് അടുത്തു നിന്ന് അറിഞ്ഞ ഐപിഎസുകാരിയാണ് ശില്‍പ.
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുത്തു
പാറശ്ശാലയിലെ ഷാരോണ്‍ വധവും ഉരൂട്ടമ്പലത്തെ ഇരട്ടക്കൊലയും ജോണ്‍സണ്‍ തെളിയിച്ചപ്പോഴും അന്വേഷണ മേല്‍നോട്ടം ശില്‍പ്പയ്ക്കായിരുന്നു.ഷാരോണ്‍ വധക്കേസില്‍ കേസ് സമര്‍ഥമായി അന്വേഷിച്ചതിന് കേരള പൊലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പല ഘട്ടങ്ങളിലും വെല്ലുവിളി നിറഞ്ഞപ്പോഴും ശില്പ അടങ്ങുന്ന സംഘത്തിന്റെ കൃത്യമായ അന്വേഷണമാണ് കൊലയാളിയിലേക്ക് എത്തിച്ചത്. 85 ദിവസത്തിനകമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒടുവില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയും വാങ്ങിക്കൊടുത്തു.
കൂടത്തായി കൂട്ടക്കൊലക്കേസ്
മറ്റൊന്ന് കൂടത്തായി കൊലക്കേസ് ആയിരുന്നു ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ജോളി. ഭര്‍ത്താവ് റോയ് തോമസ് ഉള്‍പ്പെടെ കൂടത്തായി പൊന്നാമറ്റം തറവാട്ടിലെ ആറുപേരാണ് 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019ലാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
അന്വേഷണ സംഘം വിപുലീകരിച്ചപ്പോഴാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. അന്ന് കണ്ണൂര്‍ എഎസ്പി ഡി ശില്‍പയും ഒപ്പം ചേര്‍ന്നു. അങ്ങനെ അന്വേഷണത്തില്‍ പ്രതിയായ ജോളിയെ കണ്ടെത്താനും ശിക്ഷ വാങ്ങിച്ചു നല്‍കാനും ശില്‍പ അടങ്ങുന്ന അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.
കൊലപാതക കേസുകള്‍ കൂടാതെ നിരവധി മയക്കുമരുന്ന് വേട്ടയും ഡി ശില്‍പയുടെ ലിസ്റ്റിലുണ്ട്. കോവിഡ് കാലത്ത് കാസര്‍കോട് മികച്ച പ്രവര്‍ത്തനം നടത്താനും അവര്‍ക്ക് കഴിഞ്ഞിരുന്നു. 2016 ഐപിഎസ് ബാച്ചുകാരിയായ ശില്‍പ്പ ജില്ലയുടെ പോലീസ് മേധാവിയായി രണ്ടാം തവണയാണ് എത്തിയത്.