നൂറ് പവന്‍ സ്വര്‍ണവും 70 ലക്ഷം രൂപയുടെ കാറും നല്‍കി; എന്നിട്ടും സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ പീഡനം; മനം മടുപ്പിച്ച് ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍; റിധന്യ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനം; 'ക്ഷമിക്കണം അച്ഛാ, ഇനിയും ഭാരമാവാന്‍ വയ്യ, ഞാന്‍ പോകുന്നു' എന്ന് അവസാന സന്ദേശം; നവവധുവിന്റെ മൃതദേഹം കാറില്‍

നവവധുവിന്റെ മൃതദേഹം കാറില്‍

Update: 2025-06-30 10:52 GMT

തിരുപ്പൂര്‍: തമിഴ്നാട് തിരുപ്പൂരില്‍ കാറിനുള്ളില്‍ നവവധു ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ സ്ത്രീധന പീഡനമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം താങ്ങാനാകാതെയാണ് റിധന്യ ജീവനൊടുക്കിയതെന്നാണു വിവരം. ഞായറാഴ്ച ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കാറില്‍ പോയ റിധന്യ വഴിയോരത്ത് വാഹനം നിര്‍ത്തി കീടനാശിനി ഗുളികകള്‍ കഴിക്കുകയായിരുന്നു. ഏറെ നേരമായി കാര്‍ വഴിയോരത്ത് കിടക്കുന്നതു കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഏപ്രില്‍ 11നായിരുന്നു തിരുപ്പൂരിലെ തന്നെ പ്രമുഖ കുടുംബങ്ങളിലൊന്നിലേക്ക് റിധന്യയെ വിവാഹം കഴിച്ച് നല്‍കിയത്. തിരുപ്പൂരിലെ കോണ്‍ഗ്രസ് നേതാവായ കൃഷ്ണന്റെ ചെറുമകനായ കവിന്‍ കുമാറായിരുന്നു റിധന്യയുടെ വരന്‍. കല്യാണവുമായി ബന്ധപ്പെട്ട് കവിന്റെ കുടുംബത്തിന് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും 70 ലക്ഷം രൂപ വിലമതിക്കുന്ന വോള്‍വോ കാറും സ്ത്രീധനമായി നല്‍കിയിരുന്നു. ഞായറാഴ്ച തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് റിതന്യ അച്ഛന്‍ അണ്ണദുരൈക്ക് വാട്സാപ്പില്‍ ഏഴ് ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നു. താനെടുത്ത തീരുമാനത്തിന് ക്ഷമ ചോദിക്കുന്നുവെന്നും ഭര്‍തൃവീട്ടിലെ അതിക്രമങ്ങള്‍ ഇനി സഹിക്കാന്‍ കഴിയില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. 'ദിവസവുമുള്ള മാനസിക പീഡനങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ല. ആരോടാണ് പറയേണ്ടതെന്ന് അറിയില്ല. കേള്‍ക്കുന്നവരൊക്കെ ജീവിതം ഇങ്ങനെയാണ് എന്ന് പറഞ്ഞ് എന്നെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. ആരും എന്നെ മനസിലാക്കുന്നില്ല, എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാന്‍ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ജീവിതകാലം മുഴുവന്‍ മാതാപിതാക്കള്‍ക്കു ഭാരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', ശബ്ദസന്ദേശത്തില്‍ റിതന്യ പറഞ്ഞു.

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഇത് ഇങ്ങനെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അവന്‍ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോള്‍ അവര്‍ എന്നെ മാനസികമായി ആക്രമിക്കുകയാണ്. അച്ഛനും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛന്‍ എന്റെ പ്രതീക്ഷയായിരുന്നു. ഞാന്‍ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകും. ക്ഷമിക്കണം അച്ഛാ. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുന്നു.'' ശബ്ദസന്ദേശത്തില്‍ റിധന്യ പറഞ്ഞു.

മാതാപിതാക്കള്‍ തന്നെ സംശയിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍, താന്‍ കള്ളം പറയുകയല്ലെന്നും റിതന്യ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇനിയും അച്ഛന് ഭാരമാവാന്‍ വയ്യ. ഭര്‍തൃവീട്ടുകാര്‍ മാനസികമായി ഉപദ്രവിക്കുമ്പോള്‍ കവിന്‍ ശാരീരികമായി ഉപദ്രവിക്കുകയാണ്. ഈ ജീവിതം മടുത്തു, റിതന്യ സന്ദേശത്തില്‍ പറയുന്നു.

റിധന്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു. മകള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും മറ്റു ബന്ധുക്കളും രംഗത്തെത്തി. സംഭവത്തില്‍ റിധന്യയുടെ ഭര്‍ത്താവ് കവിന്‍ കുമാര്‍, മാതാപിതാക്കളായ ഈശ്വരമൂര്‍ത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

നവവധു നേരിട്ടത് കടുത്ത പീഡനം

വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ റിധന്യയുമായി കവിന്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കലഹം ആരംഭിച്ചിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാനാവാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത്. വിവാഹത്തിന്റെ ആദ്യനാളുകള്‍ മുതല്‍ റിധന്യയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

500 പവന്‍ നല്‍കിയില്ലെന്നതായിരുന്നു ഭര്‍തൃവീട്ടുകാരുടെ പരാതി. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാര്‍ ചെലവഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ വിളക്ക് തെളിയിക്കാന്‍ പോലും യുവതിയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കില്‍ തൊട്ടാല്‍ ശിക്ഷയായി ഒരു മണിക്കൂറോളം നില്‍ക്കേണ്ടതായും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാര്‍ പതിവായി ശാപവാക്കുകള്‍ പറഞ്ഞ് യുവതി സമ്മര്‍ദ്ദത്തിലാക്കിയത്.

ഭര്‍ത്താവില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമത്തേക്കുറിച്ച് സംസാരിച്ചാല്‍ റിധന്യയുടെ പേര് വിശദമാക്കി ആത്മഹത്യ ചെയ്യുമെന്ന് കവിന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ച് യുവതി ജീവനൊടുക്കിയത്. ഏഴ് വോയിസ് മെസേജുകളാണ് യുവതി ജീവനൊടുക്കുന്നതിന് മുന്‍പ് പിതാവിന് അയച്ചത്.

റിധന്യയുടെ മൃതദേഹമുണ്ടായിരുന്ന അവനാശി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയ കവിനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. റിധന്യയുടെ സഹോദരന്‍ മിഥുന്‍ കവിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ കാറില്‍ മോര്‍ച്ചറി പരിസരത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കവിന്‍ കുമാറിനെയും പിതാവ് ഈശ്വര മൂര്‍ത്തിയേയും അമ്മ ചിത്രാദേവിയേയും പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News