സ്ഥിതി പെട്ടെന്ന് മോശമായി; തുടര്‍ച്ചയായ ശ്വാസംമുട്ടല്‍; ഓക്സിജന്‍ നല്‍കി; പരിശോധനകളില്‍ രക്തിത്തില്‍ പ്ലേറ്റ്ലെറ്റ് അളവ് കുറവ്; വിളര്‍ച്ചയും; രക്തം നല്‍കിയെങ്കിലും ആരോഗ്യത്തില്‍ പുരരോഗതിയില്ല; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് വത്തിക്കാന്‍; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

Update: 2025-02-23 00:00 GMT

റോം: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയില്‍ വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്ലെറ്റ്പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

88 വയസ്സുകാരനായ മാര്‍പാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതാദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തുടര്‍ച്ചയായി രണ്ടു ഞായറാഴ്ച പൊതുപ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കാനാകില്ല. ഇതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിനായി എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.

മരുന്നുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാന്‍ ഇനിയും സമയമെടുക്കുമെന്നും പൂര്‍ണമായും ഭേദമാകാന്‍ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 20 വയസ്സുപ്പോള്‍, അണുബാധയെ തുടര്‍ന്ന് മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. 2021-ല്‍ അദ്ദേഹത്തിന് വന്‍കുടല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാന്‍ ഇന്നലെ അറിയിച്ചിരുന്നു. രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെടുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്നായിരുന്നു വത്തിക്കാന്‍ അറിയിച്ചത്. ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ പദവിയൊഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിലെ സുപ്രധാന ചുമതലയുള്ള ആര്‍ച്ച് ബിഷപ്പുമാരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

ആരോഗ്യനില മെച്ചപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എല്ലാത്തിനും സാധ്യതയുണ്ട്' എന്നായിരുന്നു ഫ്രാന്‍സിലെ മാര്‍സെ ആര്‍ച്ച് ബിഷപ് ജീന്‍ മാര്‍ക് അവേലിന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലാണെങ്കിലും സഭയുടെ ജീവിതം തുടരും എന്നാണ് ബാഴ്‌സലോണ ആര്‍ച്ച് ബിഷപ് ജുവാന്‍ ജോസ ഒമെല്ല മറുപടി നല്‍കിയത്. കര്‍ദിനാള്‍ ജിയാന്‍ഫ്രാങ്കോ രവാസിയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിശ്വാസികളുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുമെന്ന് ഉറപ്പാണ്- എന്നാണ് കര്‍ദിനാള്‍ പ്രതികരിച്ചത്. ആരോഗ്യനില മോശമായാല്‍ പദവിയൊഴിയുന്നതിനായി നല്‍കേണ്ട രാജിക്കത്ത് തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് മാര്‍പാപ്പ മുമ്പ് വെളിപ്പെടുത്തിയിരുന്നു.ഇതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം അറിയിക്കുന്നത്.

ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനി ആശുപത്രിയിലെത്തി മാര്‍പാപ്പയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മെലോനി മടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യനില സങ്കീര്‍ണമാകുകയായിരുന്നു.

Tags:    

Similar News