മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന തെറ്റ്; അമ്മ'യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍; വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നു; ഒന്നും 'അമ്മ'യുടെ സഹായം അല്ലായിരുന്നു; ജയന്‍ ചേര്‍ത്തല വിളിച്ചു പറഞ്ഞതെല്ലാം തെറ്റോ? നിര്‍മ്മതാക്കളുടെ സംഘടന നിയമ വഴിയില്‍
കൊച്ചി: ആന്റണി പെരുമ്പാവൂരിനെ നേര്‍വഴിക്ക് എത്തിച്ച നിര്‍മ്മാതാക്കളുടെ സംഘടനയുടെ അടുത്ത ലക്ഷ്യം നടനും 'അമ്മ' സംഘടനയുടെ അഡ്‌ഹോക് ഭാരവാഹിയുമായ ജയന്‍ ചേര്‍ത്തലയെ നേരെയാക്കല്‍. നടനെതിരെ നിയമ നടപടി തുടങ്ങിയത് ഇതിന്റെ ഭാഗമാണ്. തെറ്റ് ഏറ്റു പറഞ്ഞാല്‍ നടപടികള്‍ അവസാനിപ്പിക്കും. മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നു കാട്ടി എറണാകുളം സിജിഎം കോടതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. നേരത്തേ ജയന്‍ ചേര്‍ത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇക്കാര്യം ജയന്‍ ചേര്‍ത്തല നിരാകരിച്ചതോടെയാണ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി അസോസിയേഷനും അമ്മയും തമ്മിലുള്ള തര്‍ക്കം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് അസോസിയഷന്‍ ഭാരവാഹി ജി.സുരേഷ് കുമാറിനും സംഘടനയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ജയന്‍ രംഗത്തെത്തിയത്. കടക്കെണിയിലായ നിര്‍മാതാക്കളുടെ സംഘടന 'അമ്മ'യില്‍ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു അസോസിയേഷന്റെ വാദം. 'അമ്മ'യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ്. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും ഇത് 'അമ്മ'യുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടിസില്‍ പറഞ്ഞത്. ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന തെറ്റാണെന്നും വിശദീകരിക്കുന്നു. എന്നാല്‍ മാപ്പു പറയില്ലെന്ന ഉറച്ച നിലപാടിലാണ് ജയന്‍ ചേര്‍ത്തല.
താന്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംഘടനയുടെ പ്രതിനിധിയായാണ് സംസാരിച്ചതെന്നും ജയന്‍ പ്രതികരിച്ചു. അമ്മയില്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. തന്റെ അറിവില്‍ അതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നും കേസിന്റെ കാര്യങ്ങള്‍ തന്റെ സംഘടന നോക്കിക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് അസോസിയേഷന്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. നടനെതിരെ വിലക്കൊന്നും ഏര്‍പ്പെടുത്തില്ല. എന്നാല്‍ സംഘടനയുമായി അടുപ്പമുള്ള നിര്‍മ്മാതാക്കളുടെ സിനിമയിലേക്ക് ജയനെ വിളിക്കില്ലെന്നും സൂചനയുണ്ട്. അങ്ങനെ വന്നാലും നടന്മാര്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ജയന് അഭിനയിക്കാന്‍ കഴിയും.
ജയന്‍ ചേര്‍ത്തലയുടെ വിവാദ വാക്കുകള്‍ ചുവടെ
''അമ്മ നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. അത് പറയാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുന്‍പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടത്തിലാണ്, പൈസയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു കോടി രൂപ കടം കൊടുത്തത് 'അമ്മ'യാണ്. അതിന് തെളിവുകളുണ്ട്. ആ ഒരു കോടിയില്‍ 60 ലക്ഷം രൂപയാണ് അവര്‍ തിരികെ തന്നിട്ടുള്ളത്. ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ്. കഴിഞ്ഞവര്‍ഷം അവര്‍ കടത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവര്‍ 'അമ്മ'യോട് ആവശ്യപ്പെട്ടിരുന്നു. ലാലേട്ടനും മമ്മൂക്കയും ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ തന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാന്‍ തയാറായതും. പൈസ ഒന്നും മേടിക്കാതെയാണ് ഷോയ്ക്ക് എല്ലാവരും തയാറായത്.
അന്ന് അവര്‍ക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലനിര്‍ത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങള്‍ യോജിച്ച് അത് ചെയ്യാന്‍ തയാറായതാണ് അമ്മ സംഘടനയും പ്രവര്‍ത്തകരും. 'അമ്മ'യുടെ എല്ലാ അംഗങ്ങളും സൗജന്യമായാണ് ഖത്തറില്‍ ചെന്ന് ഷോയ്ക്ക് തയാറായത്. അമേരിക്കയില്‍നിന്നു ലാലേട്ടന്‍ സ്വന്തം പൈസ മുടക്കിയാണ് ടിക്കറ്റ് എടുത്ത് ഖത്തറിലേക്ക് എത്തിയത്. പക്ഷേ ആ ഷോ അന്ന് നടന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അത് സംഘടിപ്പിക്കാന്‍ സാധിച്ചില്ല. അവിടുന്ന് പിരിഞ്ഞശേഷം കടം തീര്‍ത്തു തരണം എന്നു പറഞ്ഞ് അവര്‍ അമ്മയുടെ അടുത്ത് വീണ്ടും എത്തി. അങ്ങനെയാണ് കഴിഞ്ഞ ഓഗസ്റ്റ് 19, 20 തീയതികളില്‍ എറണാകുളത്ത് ഷോ നടത്തിയത്. അഞ്ചു പൈസ മേടിക്കാതെ 'അമ്മ'യുടെ താരങ്ങള്‍, മോഹന്‍ലാല്‍, മമ്മൂക്ക ഉള്‍പ്പെടെ എല്ലാവരും വന്ന് അവിടെ സഹകരിച്ച് ഷോ ചെയ്തു. ആ ഷോയ്ക്ക് കിട്ടിയ നാല് കോടി രൂപയില്‍ ഏതാണ്ട് 70 ശതമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കടം തീര്‍ക്കാന്‍ വേണ്ടി ആണ് നല്‍കിയത്. രണ്ട് കോടി നാല്‍പത് ലക്ഷം രൂപ അവര്‍ക്കു കൊടുത്തു'' എന്നായിരുന്നു ജയന്‍ ചേര്‍ത്തലയുടെ വാക്കുകള്‍.
നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനം നടത്തി പറയുകയുണ്ടായി, സിനിമ നഷ്ടത്തിലാണെന്നും ജൂണ്‍ ഒന്നാം തീയതി മുതല്‍ സമരത്തിലോട്ട് പോവുകയാണെന്നും. അതിനവര്‍ മുന്നോട്ടുവച്ച കാരണങ്ങളാണ് മനസ്സിലാകാത്തത്. അവര്‍ പറഞ്ഞിരിക്കുന്നത് താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം, താരങ്ങളാണ് സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഏതു ഭാഷയിലാണെങ്കിലും ഒരു സിനിമ കമേഴ്ഷ്യലി ഹിറ്റ് ആവാന്‍ വേണ്ടിയിട്ടാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങള്‍ ഉള്ളതുകൊണ്ടല്ലേ? ഈ താരങ്ങളെ വച്ചുകൊണ്ട് ലാഭമുണ്ടാക്കിയിട്ടുള്ള കുറെ പ്രൊഡ്യൂസര്‍മാര്‍ തന്നെയാണ് ഇന്നത്തെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ തലപ്പത്ത് ഉള്ളത്. അവര്‍ തന്നെയാണ് താരങ്ങള്‍ക്ക് വില കുറയ്ക്കണം എന്ന് പറയുന്നത്. അത് ന്യായമായ ഒരു കാര്യമല്ല. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് കൊണ്ട് ഒരു സിനിമ ലാഭത്തില്‍ ആകുമോ? താരങ്ങള്‍ക്കാണോ മുഴുവന്‍ പൈസയും കൊടുക്കുന്നത്? അത് തികച്ചും താരങ്ങള്‍ക്കെതിരെയും താര സംഘടനയ്‌ക്കെതിരെയും കോര്‍ണര്‍ ചെയ്യാന്‍ വേണ്ടിയുള്ള പ്ലാന്‍ ചെയ്ത ഒരു ആരോപണം മാത്രമാണ്. സത്യവിരുദ്ധമായ കാര്യമാണത്. ഇവര്‍ക്ക് അത്രയ്ക്കും ചങ്കുറപ്പ് ഉണ്ടെങ്കില്‍ താരങ്ങള്‍ ഇല്ലാതെയും ഒരു സിനിമ ഹിറ്റാക്കാന്‍ സാധിക്കുമല്ലോ? പക്ഷേ അവര്‍ അതിനു മുതിരുന്നില്ല. അപ്പോള്‍ നായകനായും നായികയായും മറ്റ് നടന്മാരുമായി ഒക്കെ താരങ്ങളെ വേണം. ഒപ്പം അവര്‍ക്ക് പൈസ കൊടുക്കാനും പറ്റില്ല. അതൊരു ഇരട്ടത്താപ്പാണ്. ഒരു ബൂര്‍ഷ്വാ കാഴ്ചപ്പാടുമാണത്.
മറ്റൊരു കാരണമായി പറയുന്നത്, താരങ്ങള്‍ സിനിമ നിര്‍മിക്കാന്‍ പാടില്ല എന്നാണ്. എന്ത് വൃത്തികേടാണ് ആ പറയുന്നത്. ഇവിടെ സിനിമ ഇന്‍ഡസ്ട്രി ഉള്ളത് കൊണ്ട് എത്ര പേര് ആണ് ജീവിച്ചു പോകുന്നത്. ഒരു സിനിമയുമായി ബന്ധപ്പെട്ട് ഏതാണ്ട് 150 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നവരും ടെക്‌നീഷ്യന്മാരും എല്ലാവരും സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണല്ലോ ജീവിക്കുന്നത്. സിനിമയുടെ കൂട്ടായ്മയ്ക്കും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരും, സിനിമയുടെ മുഖ്യ കാരണങ്ങള്‍ ആയിട്ടുള്ളവരും സിനിമ നിര്‍മിക്കുന്നതില്‍ എന്താണ് തെറ്റ്? അവര്‍ മുഖ്യ കാരണങ്ങള്‍ ആയതുകൊണ്ടാണല്ലോ പ്രൊഡ്യൂസര്‍മാര്‍ അവരുടെ ഡേറ്റ് അന്വേഷിച്ച് നടക്കുന്നത്. ആ താരങ്ങള്‍ സിനിമ നിര്‍മിക്കാന്‍ പാടില്ല എന്നുപറയുന്നത് പഴയ കാലത്തെ വ്യവസ്ഥിതിയാണ്. നിങ്ങളൊക്കെ അടിയാന്മാര്‍ ഞങ്ങള്‍ മുതലാളിമാര്‍ എന്ന കാഴ്ചപ്പാടാണത്. മുതലാളിത്ത വ്യവസ്ഥയുടെ കാഴ്ചപ്പാട് നിര്‍മാതാക്കളുടെ ഇപ്പോഴത്തെ നിലപാട്. അവര്‍ മാത്രമേ നിര്‍മാതാക്കള്‍ ആവാന്‍ പാടുള്ളൂ എന്നും അവര്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രങ്ങള്‍ മാത്രമേ തിയറ്ററില്‍ ഓടാന്‍ പാടുള്ളൂ, അതു മാത്രമേ ജനങ്ങള്‍ കാണാന്‍ പാടുള്ളൂ എന്നുമാണ്. ആ അഹങ്കാരം അംഗീകരിച്ചു കൊടുക്കാന്‍ പറ്റുന്നതല്ല. 'അമ്മ'യിലെ താരങ്ങളായ 25 പേരുടെ പടങ്ങള്‍ മാത്രമാണോ ഒരു വര്‍ഷം ഇവിടെ ഇറങ്ങുന്നത്? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തന്നെ പറയുന്നുണ്ട് 140 മുതല്‍ 160 വരെ സിനിമകള്‍ ഒരു വര്‍ഷം ഇറങ്ങുന്നുണ്ടെന്നും. ഈ 160 പടങ്ങളും താരങ്ങളല്ലല്ലോണോ നിര്‍മിക്കുന്നത്?
ചില സിനിമകളുടെ കോസ്റ്റ് വളരെ കൂടുതലാണ് എന്ന് കേള്‍ക്കുമ്പോള്‍ അത് നിര്‍മിക്കാന്‍ പല പ്രൊഡ്യൂസര്‍മാരും തയ്യാറാകുന്നില്ല. ഈ അടുത്ത സമയത്ത് തന്നെ നടന്ന സിനിമയുടെ ഷൂട്ടിങ് നമുക്കറിയാം. ക്ലൈമാക്‌സിനായി 50 ആര്‍ട്ടിസ്റ്റുകളെ വേണ്ടയിടത്ത് പ്രൊഡ്യൂസര്‍ ഡയറക്ടറുമായി വഴക്കിട്ടിട്ട് അവിടെ തര്‍ക്കം ഉണ്ടായി. അങ്ങനെ ആ സിനിമ ഒരു അവിയല്‍ പരുവത്തില്‍ ആയി. കാരണം പൈസ മുടക്കേണ്ടിടത്ത് പൈസ മുടക്കണമെന്ന കാഴ്ചപ്പാട് പ്രൊഡ്യൂസേഴ്‌സിന് ഉണ്ടായില്ലെങ്കില്‍ അത് സിനിമയെ ബാധിക്കും, സിനിമയുടെ വിജയത്തെയും ബാധിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആണ് ഹൈ കോസ്റ്റ് ആയിട്ടുള്ള പടങ്ങള്‍ ഇന്ന് ആര്‍ടിസ്റ്റുകള്‍ തന്നെ ഏറ്റെടുക്കുന്നത്. അങ്ങനെ ലോകോത്തര നിലവാരമുള്ള വലിയ സിനിമകള്‍ മലയാളത്തില്‍ വരണം എന്നുള്ള ആഗ്രഹമുള്ളതുകൊണ്ടാണ് നിര്‍മാതാക്കള്‍ തയാറായില്ലെങ്കില്‍ പോലും ആര്‍ടിസ്റ്റുകള്‍ ചെയ്യാന്‍ തയാറാകുന്നതും. സുരേഷ് കുമാറിന്റെ നിര്‍മാണ കമ്പനിയുടെ പേര് രേവതി കലാമന്ദിര്‍ എന്നാണ്. നിര്‍മാതാവിന്റെ പേരായി അദ്ദേഹം വയ്ക്കുന്നത് മേനക സുരേഷ് കുമാര്‍ എന്നുമാണ്. മേനക ചേച്ചി നടി ആയിരുന്നല്ലോ. ചേച്ചി 'അമ്മ'യുടെ മെംബറും ആണ്. അതുകൊണ്ട് ചേച്ചിയെ കുറ്റപ്പെടുത്താനും പോകുന്നില്ല. അദ്ദേഹം അത് ആലോചിച്ചിട്ട് വേണമായിരുന്നു സംസാരിക്കാന്‍. അദ്ദേഹത്തിന്റെ മകള്‍ നടിയല്ലേ? അവര്‍ കോടികള്‍ മേടിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ കുറച്ച് ഒരു അവര്‍ സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവില്‍ ഇല്ലല്ലോ?
'അമ്മ'യ്‌ക്കെതിരായ ആരോപണങ്ങളില്‍ ഇതുവരെ മിണ്ടാതിരുന്നത് അതൊരു കൂട്ടായ്മയാണ്, ഒരു ഫ്രട്ടേണിറ്റി ആണ് എന്നുള്ളതുകൊണ്ടാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നോര്‍ത്തിട്ടാണ്. ഇതിപ്പോള്‍ അതിരു കടന്നിരിക്കുകയാണ്. 'അമ്മ' നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്. അത് പറയാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുന്‍പ് മലയാള സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടത്തിലാണ് പൈസയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരുകോടി രൂപ കടം കൊടുത്തത് 'അമ്മ' അസോസിയേഷന്‍ ആണ്. അതിന് തെളിവുകളും രേഖകളും ഉണ്ട്.
ആ ഒരു കോടിയില്‍ 60 ലക്ഷം രൂപയാണ് അവര്‍ തിരികെ തന്നിട്ടുള്ളത്. ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ്. കഴിഞ്ഞവര്‍ഷം അവര്‍ കടത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവര്‍ 'അമ്മ'യോട് ആവശ്യപ്പെട്ടിരുന്നു. ലാലേട്ടനും മമ്മൂക്കയും ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ തന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാന്‍ തയാറായതും. പൈസ ഒന്നും മേടിക്കാതെയാണ് ഷോയ്ക്ക് എല്ലാവരും തയാറായത്. അന്ന് അവര്‍ക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലനിര്‍ത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങള്‍ യോജിച്ച് അത് ചെയ്യാന്‍ തയാറായതാണ് അമ്മ സംഘടനയും അതിന്റെ പ്രവര്‍ത്തകരും. 'അമ്മ'യുടെ എല്ലാ മെമ്പേഴ്‌സും ഫ്രീ ആയിട്ടാണ് ഫ്‌ലൈറ്റില്‍ കയറി ഖത്തറില്‍ ചെന്ന് ഷോയ്ക്ക് തയാറായത്. അമേരിക്കയില്‍ നിന്നും ലാലേട്ടന്‍ സ്വന്തം പൈസ മുടക്കിയാണ് ടിക്കറ്റ് എടുത്ത് ഖത്തറിലേക്ക് എത്തിയത്. പക്ഷേ ആ ഷോ അന്ന് നടന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അത് ഓര്‍ഗനൈസ് ചെയ്യുന്നതി്‌ന് സാധിച്ചില്ല. അവിടുന്ന് പിരിഞ്ഞതിനുശേഷം കടം തീര്‍ത്തു തരണം എന്നു പറഞ്ഞ് അവര്‍ അമ്മയുടെ അടുത്ത് വീണ്ടും എത്തി. അങ്ങനെയാണ് മനോരമ ചാനലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 19, 20 തിയതികളില്‍ എറണാകുളത്ത് വച്ച് ഷോ നടത്തിയത്. അഞ്ചു പൈസ മേടിക്കാതെ 'അമ്മ'യുടെ താരങ്ങള്‍, മോഹന്‍ലാല്‍ മമ്മൂക്ക ഉള്‍പ്പെടെ എല്ലാവരും വന്ന് അവിടെ സഹകരിച്ച് ഷോ ചെയ്തത്. ആ ഷോയ്ക്ക് കിട്ടിയ നാല് കോടി രൂപയില്‍ ഏതാണ്ട് 70 ശതമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കടം തീര്‍ക്കാന്‍ വേണ്ടി ആണ് നല്‍കിയത്. രണ്ട് കോടി നാല്‍പത് ലക്ഷം രൂപ അവര്‍ക്കു കൊടുത്തു.
'പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാല്‍ കൂരായണ' എന്നതുപോലെ പണം ഉണ്ടാക്കാന്‍ മാത്രം താരങ്ങള്‍ വേണം പടമെടുത്ത് കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് അയിത്തം ആണ്, അവര്‍ കൊള്ളരുതാത്തവര്‍ ആണ് എന്ന നിലപാടാണ് ഇപ്പോള്‍ ഉള്ളത്. 'അമ്മ' സംഘടനയുടെ അഡ്‌ഹോക് കമ്മറ്റിയില്‍ ഇരുന്നവരാണ് രണ്ടുകോടി 40 ലക്ഷം രൂപ പ്രൊഡ്യൂസര്‍ അസോസിയേഷന് ഒപ്പിട്ടു നല്‍കിയത്. എന്നിട്ടാണ് 'അമ്മ' നാഥനില്ല കളരിയാണ് എന്നു പറയുന്നത്. ഇതൊക്കെ പറയുന്നതില്‍ അവര്‍ക്ക് നാണമോ നന്ദിയോ ഉണ്ടോ? മനുഷ്യത്വം ഇല്ലാതെയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ആന്റണി െപരുമ്പാവൂരിന് സിനിമയെക്കുറിച്ച് നന്നായി അറിയാം. അദ്ദേഹം പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍ തന്നെയാണ്. 'അമ്മ'യിലെ അംഗങ്ങള്‍ നിര്‍മിക്കുന്ന സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് പറയുന്നത്, ഞാനൊരു കാര്യം വെറുതെ പറയാം. ഇതേ 'അമ്മ'യിലെ അംഗങ്ങള്‍ നിര്‍മാതാക്കളുടെ സംഘടനയിലെ ആളുകള്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്നു തീരുമാനിച്ചാല്‍ ഇവരെന്തു ചെയ്യും. അതുകൊണ്ട് അങ്ങനെയുള്ള മണ്ടത്തരങ്ങള്‍ പറയാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഇനിയും വെറുതെ ഒരുദിവസം രാവിലെ കുത്തിയിരുന്ന് വന്ന് 'അമ്മ'യെ കുറ്റം പറഞ്ഞാല്‍ ഉള്ള സത്യം മുഴുവന്‍ ഞങ്ങള്‍ പുറത്തുപറയും.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കടം തീര്‍ത്തുകൊടുത്തത് ഈ 'അമ്മ'യാണ്. താരങ്ങളാണ് മലയാള സിനിമയെ നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന് ഡേറ്റ് കിട്ടുന്നില്ലെന്നോര്‍ത്ത് താരങ്ങളെ കുറ്റം പറയാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കില്ല. ലോക സിനിമയില്‍ താരങ്ങളെ ആവശ്യമാണ്. പ്രേക്ഷകര്‍ അവരെ കാണാന്‍ തിയറ്ററില്‍ കയറുന്നത്. ഇവര്‍ ധൈര്യമുണ്ടെങ്കില്‍ പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യട്ടെ. അത് ഹിറ്റാക്കി കാണിക്കട്ടെ, ഒന്നോ രണ്ടോ പടങ്ങള്‍ ഓടുമായിരിക്കും. താരങ്ങളുടെ സഹായമില്ലാതെ ഒരു പടമെടുത്ത് കമേഴ്‌സ്യലി ഹിറ്റാക്കാന്‍ പറ്റുമോ? ഇവര്‍ എടുത്ത സിനിമകളെല്ലാം ഹിറ്റാണോ? ഇത് പഴയ മാടമ്പിത്തരം തന്നെയാണ്. പുതിയ തലമുറയുടെ കാഴ്ചപ്പാടുകളോട് അവര്‍ക്ക് ഒത്തുചേരാന്‍ പറ്റുന്നില്ല അതാണ് സത്യം. മറ്റൊരു പ്രധാനകാര്യം കൂടിയുണ്ട്, താരങ്ങള്‍ക്ക് പ്രതിഫലം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങള്‍ ഇവര്‍ ഉണ്ടാക്കിയിരുന്നു. ഒരു താരത്തിനുള്ള പ്രതിഫലം നാലായി പങ്കുവച്ചാണ് നല്‍കിയിരുന്നത്. അഡ്വാന്‍സ് 24 ശതമാനം, പടം തുടങ്ങുമ്പോള്‍ 25 ശതമാനം, പടം തീരുമ്പോള്‍ 25 ശതമാനം, ബാക്കി 25 ശതമാനം ഡബ്ബിങിനു ശേഷം. കഴിഞ്ഞ പത്തു വര്‍ഷമായി ഈ നിയമമാണ് അനുവര്‍ത്തിച്ചുപോകുന്നത്. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ്. മലയാള സിനിമ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പുതിയ നിയമമെന്നുമാണ് അവരുടെ ന്യായം. 25 ശതമാനം അഡ്വാന്‍സ്, അഭിനയിച്ചു കഴിയുമ്പോള്‍ 35 ശതമാനം, ബാക്കി 40 ശതമാനം സെന്‍സറിങിനു ശേഷം. ലോക സിനിമയില്‍ തന്നെ ഏതെങ്കിലും ഒരു ആര്‍ടിസ്റ്റിന് താന്‍ അഭിനയിച്ച സിനിമയുെട സെന്‍സറിങ് എന്നു നടക്കുമെന്ന് അറിയാന്‍ കഴിയുമോ? അതിന്റെ ഉള്ളടക്കം, ഈ 40 ശതമാനം ആര്‍ക്കും തരില്ല എന്നാണ്. കൃത്യമായ പ്രതിഫലം ഇവര്‍ നല്‍കുന്നുണ്ടെന്ന് നെഞ്ചത്ത് കൈവച്ച് നിര്‍മാതാക്കള്‍ക്ക് പറയാന്‍ കഴിയുമോ? നമ്മള്‍ മലന്ന് കെടന്ന് തുപ്പരുത് എന്നു വിചാരിച്ചാണ് ഇവര്‍ക്കെതിരെ ഒരു കുറ്റവും പറയാതെ ഇരുന്നത്.
ഈ 40 ശതമാനം പ്രതിഫലത്തിന്റെ കാര്യത്തില്‍ 'അമ്മ' അഭിപ്രായം പറയണമെന്ന് അവര്‍ പറഞ്ഞു. അഡ്‌ഹോക് കമ്മിറ്റിയില്‍ ഇരുന്ന് തീരുമാനമെടുക്കേണ്ട കാര്യമല്ല ഇതെന്ന് ഞങ്ങള്‍ മറുപടി നല്‍കി. 'അമ്മ'യിലെ അഞ്ഞൂറോളം അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷമേ അവരുടെ കത്തിന് മറുപടി നല്‍കാന്‍ സാധിക്കൂ, ജനറല്‍ ബോഡി നടക്കുന്നതുവരെ ക്ഷമിക്കാന്‍ പറഞ്ഞു. പക്ഷേ അവര്‍ക്കത് പറ്റില്ല. അവരുടെ ഏകാധിപത്യ പ്രവണതയോടെ ആ നിയമം നടപ്പാക്കാനാണ് അവര്‍ നോക്കിയത്. സിനിമ ഞങ്ങളുടെ ജീവിത ഉപാധിയാണ്. നിര്‍മാതാക്കള്‍ക്കും സിനിമ തന്നെയാണ് വരുമാന മാര്‍ഗം. അവിടെ താരങ്ങളെ കുറ്റം പറഞ്ഞെത്തിയാല്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ? സെന്‍സറിങിനുശേഷം 40 ശതമാനം പ്രതിഫലം തരുമെന്നത് എങ്ങനെ സമ്മതിക്കാന്‍ പറ്റും. എടുക്കുന്ന തൊഴിലിനോട് ആത്മ സമര്‍പ്പണമുണ്ടെങ്കില്‍ പറഞ്ഞത് തെറ്റിപ്പോയെന്ന് പറഞ്ഞ് അവര്‍ മാപ്പ് പറയണം. മോഹന്‍ലാലിനെ വച്ച് ആറാം തമ്പുരാന്‍ പോലുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച് കോടികള്‍ ഉണ്ടാക്കിയ നിര്‍മാതാവാണ്. എന്നുമുതലാണ് താരപരിവേഷത്തോട് അദ്ദേഹത്തിന് ഇത്ര പുച്ഛം വന്നതെന്ന് എനിക്ക് അറിയില്ല. അതൊക്കെ അദ്ദേഹം തന്നെ സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കണം, അദ്ദേഹത്തിന്റെ മകളും ഭാര്യയും താരങ്ങളാണ്. സുരേഷേട്ടന്‍ നിര്‍മിച്ച സിനിമകളിലും താരങ്ങളായിരുന്നു നായകന്മാര്‍. അദ്ദേഹം പുതുമുഖങ്ങളെവച്ചൊരു സിനിമ ചെയ്തിട്ടുണ്ടോ എന്നത് എന്റെ ഓര്‍മയില്‍ പോലുമില്ല. നമ്മളോടൊരു സമവായ രീതിയിലാണ് ഇടപെടുന്നതെങ്കില്‍ തിരിച്ചും അങ്ങനെ തന്നെ ആയേനെ. സുരേഷേട്ടന്‍ 'അമ്മ'യെ ബഹുമാനിച്ചാല്‍ ഞങ്ങളും തിരിച്ച് ബഹുമാനിക്കും. ഞങ്ങള്‍ക്ക് പ്രതിബദ്ധതയൊന്നുമില്ല. ഇത് അറിവില്ലായ്മയ ആയിപ്പോയി. 'അമ്മ' നാഥനില്ലാ കളരിയെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകളും ഇതില്‍ അംഗങ്ങളാണ്. 'അമ്മ' ജനറല്‍ ബോഡി അത് കൂടുന്ന സമയത്ത് കൂടും. അടുത്ത ജനറല്‍ ബോഡി ഇനി ജൂണിലായിരിക്കും നടക്കുക.''