ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ ചൊല്ലുന്ന വിശ്വാസത്തിന്റെ സാക്ഷ്യം; അല്ലാഹുവിന്റെ മഹത്വത്തെയും കാരുണ്യത്തെയും മഹത്വപ്പെടുത്തുന്നു; അല്ലാഹുവിന്റെ ഐക്യത്തേയും ജീവിതത്തിന്റേയും മരണത്തിനും മേലുള്ള അവന്റെ ശക്തിയെയും കുറിച്ച് സംസാരിക്കുന്ന പ്രസ്താവന; എന്താണ് കലിമ? പഹല്‍ഗാമിലെ കൂട്ടക്കുരുതില്‍ ചര്‍ച്ചയായത് പാപമോചനത്തിന്റെ വിശ്വാസ വാക്യം

Update: 2025-04-25 05:29 GMT

ന്യൂഡല്‍ഹി: കലിമ എന്നത് വാക്ക് അല്ലെങ്കില്‍ പ്രസ്താവന എന്നര്‍ഥം വരുന്ന ഒരു അറബി പദമാണ്. മുസ്ലീം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കലിമ. ഈ കലിമ ചൊല്ലാന്‍ പറഞ്ഞുവെന്നും അത് ചെയ്യാത്തവരെ വെടിവെച്ച് കൊന്നുവെന്നുമാണ് പഹല്‍ഗാമില്‍ തീവ്രവാദ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ സാക്ഷ്യം. ഇതോടെയാണ് എന്താണ് കലിമ എന്ന ചോദ്യവും ചര്‍ച്ചകളും സജീവമാകുന്നത്. ആറു തരം കലിമകള്‍ ഇസ്ലാം വിശ്വാസത്തിലുണ്ട്.

'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍ റസൂലുല്ലാഹ്'- അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്-ഈ വാക്കുകള്‍ മുസ്ലീംങ്ങള്‍ക്ക് പവിത്രമാണ്. ഇതൊരു വിശ്വാസ പ്രഖ്യാപനമാണ്. കലിമ നവജാത ശിശുവിന്റെ ചെവിയില്‍ മന്ത്രിക്കുകയും ദിവസേനയുള്ള അഞ്ച് നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുകയും മരണ സമയത്ത് ഒരു വിശ്വാസിയുടെ ചുണ്ടില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കലിമ ദൈവത്തിലും അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയിലുമുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ഇസ്ലാം മതത്തിലെ കാതലായ വിശ്വാസങ്ങളെയാണ് കലിമ പ്രതിഫലിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആറ് കലിമകള്‍ മനഃപാഠമാക്കുകയും തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തത്ത്വങ്ങളായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

ഇതിലൂടെ മുസ്ലീങ്ങള്‍ അല്ലാഹുവിനോടുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇസ്ലാമിന്റെ തത്വങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി വിശ്വസിക്കുന്നു. കൂടാതെ, കലിമ ചൊല്ലുന്നത് പാപമോചനത്തിനും അല്ലാഹുവിനോട് നന്ദി അറിയിക്കുന്നതിനും ബഹുദൈവ വിശ്വാസത്തില്‍ നിന്നുള്ള സംരക്ഷണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളായാണ് കരുതപ്പെടുന്നത്. അല്ലാഹുവിന്റെ ഏകത്വത്തിലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിലുമുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന ഒരു വിശ്വാസപ്രഖ്യാപനമാണ് അറബി ഭാഷയില്‍ ഉള്ള കലിമ. ഇസ്ലാമിക വിശ്വാസത്തിന്റെ കാതലായി കലിമയെ കരുതുന്നതിനാല്‍ ഇത് എല്ലാ മുസ്ലീങ്ങളും പഠിച്ചിരിക്കേണ്ടതുണ്ട്.

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനും മുഹമ്മദ് നബിയുടെ ഉപദേശങ്ങള്‍ പിന്തുടരുന്നതിനുമുള്ള പ്രതിബദ്ധതയെക്കുറിച്ച് മുസ്ലീങ്ങള്‍ സ്വയം ഓര്‍മിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് കല്‍മ ചൊല്ലുന്നത്. മുസ്ലീങ്ങളുടെ ചിന്തകളിലും വിശ്വാസം പൊതുവായി പ്രഖ്യാപിക്കുന്നതിലും ഇത് നിര്‍ണായകമായ പങ്ക് വഹിക്കുന്നു.

ഇസ്ലാമില്‍ ആറ് കലിമകള്‍

കലിമ തയ്യിബ്- അല്ലാഹുവിന്റേയും മുഹമ്മദിന്റെ പ്രവാചകത്വത്തിനേയും ഏകത്വം

കലിമ ഷഹാദ- ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ ചൊല്ലുന്ന വിശ്വാസത്തിന്റെ സാക്ഷ്യം

കലിമ തംജീദ്- അല്ലാഹുവിന്റെ മഹത്വത്തെയും കാരുണ്യത്തെയും മഹത്വപ്പെടുത്തുന്നു

കലിമ തൗഹീദ്- അല്ലാഹുവിന്റെ ഐക്യത്തേയും ജീവിതത്തിന്റേയും മരണത്തിനും മേലുള്ള അവന്റെ ശക്തിയെയും കുറിച്ച് സംസാരിക്കുന്നു.

കലിമ അസ്തഗ്ഫാര്‍- അറിയപ്പെടുന്നതും അറിയാത്തതുമായ പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു

കലിമ റദ്ദേ കുഫ്ര്- അവിശ്വാസത്തേയും പാപകരമായ പ്രവൃത്തികളേയും നിരസിക്കുന്നു

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അസം സര്‍വകലാശാലയിലെ പ്രഫസറായ ദേബാശിഷ് ഭട്ടാചാര്യ രക്ഷപെട്ടത്. വെടിവയ്പ്പുണ്ടായതോടെ ഓടി പൈന്‍മരക്കൂട്ടത്തിനിടയിലേക്ക് ആളുകള്‍ ഒളിച്ചുവെന്നും കൂടി നിന്നവര്‍ക്കൊപ്പം പ്രാര്‍ഥനാവാചകങ്ങള്‍ ഉരുവിട്ടാണ് താന്‍ രക്ഷപെട്ടതെന്നും ദേബാശിഷ് പറഞ്ഞു. 'മരക്കൂട്ടത്തിന് പിന്നില്‍ മറഞ്ഞപ്പോഴാണ് ആളുകള്‍ ബാങ്കുവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ ലാ ഇലാഹ ഇന്നള്ളാ.. എന്ന് ഉരുവിടാന്‍ തുടങ്ങി. തോക്കുമായി പാഞ്ഞെത്തിയ ഭീകരവാദി കണ്ണില്‍ നോക്കി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. മറുപടിയായി ഉറക്കെ കലിമ ചൊല്ലി. വീണ്ടും അയാള്‍ എന്താണ് ചൊല്ലുന്നതെന്ന് ചോദിച്ചു, പ്രാര്‍ഥന തന്നെ ഉരുവിട്ടതോടെ തോക്കുധാരി മടങ്ങി'പ്പോയെന്നും ദേബാശിഷ് പറയുന്നു. 'കലിമ ചൊല്ലണമെന്ന് എന്നോട് അവര്‍ ആവശ്യപ്പെട്ടില്ല. പക്ഷേ ആളുകള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നതാണ്'- ദേബാശിഷ് കൂട്ടിച്ചേര്‍ത്തു. അതായിരുന്നു അവിടെ സംഭവിച്ചത്. ഇത് ചൊല്ലാത്തവരെല്ലാം വെടിയേറ്റു മരിക്കുകയും ചെയ്തു.

കുടുംബത്തിനൊപ്പമാണ് അസം സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായ ദേബാശിഷ് പഹല്‍ഗാമിലെത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണ് പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരര്‍ കൂട്ടക്കുരുതി നടത്തിയത്. 25 ഇന്ത്യന്‍ പൗരന്‍മാരും ഒരു നേപ്പാള്‍ പൗരനും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ലഷ്‌കര്‍ അനുകൂല സംഘടനയായ ദ് റസിസ്റ്റന്റ് ഫ്രണ്ടാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തിരിച്ചടിയായി പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. പാക്ക് പൗരന്‍മാരോട് 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളെയും പുറത്താക്കി.

Tags:    

Similar News