ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി; കുട്ടിയ്ക്ക് അമ്മയ്‌ക്കൊപ്പമുള്ള സുഹൃത്തിനെ ഇഷ്ടമില്ല; അമ്മയ്‌ക്കൊപ്പം കുട്ടി കിടന്നത് കൂട്ടുകാരന് പിടിച്ചില്ല; പന്ത്രണ്ടു വയസ്സുകാരന്റെ കൈ പിടിച്ചു തിരിച്ച് തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു; നെഞ്ചില്‍ മാന്തി പ്രതികാരം തീര്‍ത്ത അമ്മ; വീണ്ടും 'തൊടുപുഴ മോഡല്‍'; കുട്ടിയെ രക്ഷപ്പെടുത്തിയത് അച്ഛന്‍; കലൂരിലെ ഫ്‌ളാറ്റില്‍ ക്രൂരത

Update: 2025-11-15 05:03 GMT

കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികളെ ഇന്നലെ വൈകിട്ടു കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസ്സുകാരനാണു മര്‍ദനമേറ്റത്.

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്‌ലാറ്റിലാണു കുട്ടിക്കൊപ്പം ഇവര്‍ താമസിച്ചിരുന്നത്. യുവതിയും ആണ്‍സുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിര്‍ത്തു. ഇതിലുള്ള വൈരാഗ്യമാണു മര്‍ദനത്തിനു പിന്നില്‍. കുട്ടി അമ്മയ്‌ക്കൊപ്പം കിടന്നതും പ്രകോപനമായി. അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു. അമ്മ കുട്ടിയുടെ നെഞ്ചില്‍ മാന്തി മുറിവേല്‍പിച്ചുവെന്നാണ് പരാതി. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അച്ഛനാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരം നല്‍കുകയുമായിരുന്നു. ഇതോടെയാണ് കേസെടുത്തത്.

മുമ്പ് തൊടുപുഴയില്‍ അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ ഉപദ്രവിച്ചതും കൊന്നതും കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അത്തരമൊരു സംഭവത്തിലേക്ക് ഇതും പോകുമായിരുന്നു. കുട്ടിയാണ് അച്ഛനെ കാര്യങ്ങള്‍ അറിയിച്ചത്. അതുകൊണ്ട് മാത്രമാണ് രക്ഷയായത്.

Similar News