'ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍, ഒരു കുഴപ്പവുമില്ല'; മദ്രസകളും അറബിക് കോളജുകളും പള്ളികളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു; ഉസ്താദിന്റെ പ്രസ്താവനയില്‍ ഞെട്ടി മുസ്ലിം സംഘടനകള്‍; 'ഇ ഡി പേടിയെന്ന്' പരിഹാസം; മോദിക്കൊപ്പം വികസിത ഭാരതത്തിനായി കൈകോര്‍ത്ത് കാന്തപുരം

'ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍, ഒരു കുഴപ്പവുമില്ല';

Update: 2026-02-17 18:19 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് യാതൊരു പ്രതിബന്ധങ്ങളോ പ്രയാസങ്ങളോ ഇല്ലെന്ന് പ്രമുഖ പണ്ഡിതനും നേതാവുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന വലിയ ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇംഗ്ലീഷ് വാര്‍ത്താ ചാനലായ 'ന്യൂസ് 18'ന് നല്‍കിയ അഭിമുഖത്തിലാണ് കാന്തപുരം ഈ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ മുസ്ലിംകള്‍ സുരക്ഷിതരല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെന്നും, ഇത് ലോകത്തോട് വ്യക്തമാക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിലപാട് വിശദീകരിച്ചത്. മദ്റസകളും അറബിക് കോളജുകളും പള്ളികളും തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാതൊരു പ്രശ്നങ്ങളും നിലവിലില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നല്ല അനുഭവമായിരുന്നെന്ന് കാന്തപുരം പറഞ്ഞു. വികസിത ഭാരതത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചതായും കാന്തപുരം വെളിപ്പെടുത്തി.

ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകളില്‍ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന്, അവിടുത്തെ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് കാന്തപുരം മറുപടി നല്‍കി. ലോകത്ത് സമാധാനത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും ഇറാന്‍-യു.എസ് സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യരെല്ലാം മനുഷ്യത്വത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും മറ്റെല്ലാം അതിന് താഴെയാണെന്നും എല്ലാവരും മനസ്സിലാക്കണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്താവനയില്‍ വിമര്‍ശനം

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്ന സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന മുസ്ലിം സംഘടനകളും പ്രതിപക്ഷ നേതാവും ശക്തമായി തള്ളി. കാന്തപുരത്തിന് ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പേടിയാണെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം മര്‍ക്കസ് ദുവ) സെക്രട്ടറി ഡോ. ഐ പി അബ്ദുസലാം ആരോപിച്ചു.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഈ പരാമര്‍ശം. കാന്തപുരത്തിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും, രാജ്യത്തെ മുസ്ലിം സമൂഹം നേരിടുന്ന വെല്ലുവിളികളെ കണ്ടില്ലെന്ന് നടിക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ മുസ്ലിം സംഘടനകള്‍ അദ്ദേഹത്തിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

സമസ്ത എ പി വിഭാഗം ഭരണഘടനയുടെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് കാന്തപുരത്തിന്റെ പ്രസ്താവനക്ക് സമാനമായ ഒരു കാഴ്ചപ്പാടാണെങ്കിലും, മറ്റ് മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഈ പ്രസ്താവന മുസ്ലിം സമുദായത്തിനുള്ളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും ചൂടേറിയ സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

Tags:    

Similar News