'പൊന്നുഷസേറ്റ് പതിയെ മിഴി തുറക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് രാമായണ ശീലുകൾ..'; നാളെ കർക്കിടകം ഒന്ന്; പ്രത്യേക പൂജകൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി; ഇനി ആരോഗ്യസംരക്ഷണത്തിൻ്റെയും ഭക്തിയുടെയും നാളുകൾ

Update: 2025-07-16 12:14 GMT

കുറവിലങ്ങാട്: കർക്കടക മാസം നാളെ ആരംഭിക്കും. ഇനി പൊന്നുഷസേറ്റ് പതിയെ മിഴി തുറക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് രാമായണ ശീലുകൾ മാത്രം. ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ മുഴങ്ങും.അതുപോലെ കർക്കടക മാസത്തിന് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പരമ്പരാഗത ആയുർവേദ രീതികളിലും ആചാരങ്ങളിലും.

കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.

പഞ്ഞമാസം, രാമായണമാസം എന്നി പേരുകളിലും കർക്കടക മാസം അറിയപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ 'കള്ളക്കർക്കടകം' എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. കർക്കടകത്തിൽ ഭവനങ്ങളിൽ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടിൽ വച്ചു ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് അടുത്തുള്ള ക്ഷേത്രത്തിൽ വച്ചും നടത്താം.

കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്ന‌ങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം.കനത്ത മഴ,ആരോഗ്യ പ്രശ്‌നങ്ങൾ, കാർഷിക മേഖലയിൽ തിരിച്ചടി തുടങ്ങിയവ ഈ മാസത്തിൽ ഏറുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് കർക്കടകം പഞ്ഞമാസം എന്നും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകൾ മനസിൽ നിറയ്ക്കാനുമാണ് കർക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂർവ്വികർ മാറ്റിവച്ചത്.

കര്‍ക്കടക കഞ്ഞി

കര്‍ക്കടക മാസത്തില്‍ ആരോഗ്യ പരിപാലനത്തിനായി കര്‍ക്കടക കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കര്‍ക്കടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. പല ആയുര്‍വ്വേദ കേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ 'എണ്ണത്തോണി' മുതലായ പ്രത്യേക സുഖചികില്‍സയും ഇന്ന് ഒരുക്കുന്നുണ്ട്.

കര്‍ക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോള്‍ ചെറുപ്പക്കാര്‍ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികള്‍ ആയുര്‍വേദത്തിലെ ഔഷധക്കഞ്ഞിയില്‍നിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്. ചേനയും ചേമ്പും താളും തകരയുമൊക്കെ ഈ മാസത്തില്‍ കഴിക്കുന്നത് നല്ലതാണ്. ചേമ്പിന്റെയും മറ്റും ചൊറിച്ചില്‍ പോലും ഈ മാസത്തില്‍ കുറയും. എന്നാല്‍ ഈ മാസം മുരിങ്ങയില കഴിക്കാന്‍ പാടില്ലെന്നും ആയുര്‍വേദം പറയുന്നു.

പിതൃദര്‍പ്പണം

കര്‍ക്കടക മാസത്തില്‍ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. കര്‍ക്കടക വാവ് ദിവസമാണ് പിതൃദര്‍പ്പണം നടത്തുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും.ആലുവ ശിവക്ഷേത്രത്തിലും തിരുനെല്ലിയിലും വര്‍ക്കലയിലും മാത്രമല്ല കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും കര്‍ക്കടകവാവ് ബലി ഇടാന്‍ സൗകര്യം ഒരുക്കുന്നുണ്ട്.

Tags:    

Similar News