ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തി; പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു; പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു; വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു; ഫോണ്‍ എടുത്തില്ലെങ്കില്‍ തെറി വിളിച്ചു; രണ്ടാം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി; മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടുമോ?

Update: 2025-12-08 08:46 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പ്രോസിക്യൂഷന്‍. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച ശേഷം സംസാരിക്കാനെന്ന പേരില്‍ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ഐ വാണ്ട് ടു റേപ്പ് യു എന്നാവര്‍ത്തിച്ചുകൊണ്ട് അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. 'ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തി. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ തെറി വിളിച്ചു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടു. രാഹുലിനെ ഭയമാണ്' - മൊഴിയിലെ ഭാഗങ്ങള്‍.

എസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി എടുത്തത്. വിവാഹവാഗ്ദാനം നല്‍കി മാങ്കൂട്ടത്തിലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു രണ്ടാമത്തെ പരാതി. അതിനിടെ ഒളിവില്‍പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പുതിയ സംഘത്തെ പൊലീസ് നിയോഗിച്ചു. ആദ്യ സംഘത്തില്‍നിന്ന് വിവരങ്ങള്‍ രാഹുലിനു ചോരുന്നുവെന്ന സംശയത്തിന്റെകൂടി അടിസ്ഥാനത്തിലാണിത്. ഒരാഴ്ചയിലേറെയായി തിരച്ചില്‍ നടത്തിയ ആദ്യസംഘം കര്‍ണാടകയില്‍നിന്നു തിരിച്ചെത്തി. പുതിയ സംഘം ഉടന്‍ അവിടേക്കു തിരിക്കും.കഴിഞ്ഞമാസം 27ന് ആണു രാഹുല്‍ ഒളിവില്‍പോയത്.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ അന്വേഷണസംഘമെത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് രാഹുല്‍ കടന്നുകളഞ്ഞു. ഒളിക്കാന്‍ സ്ഥലം ഏര്‍പ്പാടാക്കിയവരെ കണ്ടെത്തിയെങ്കിലും രാഹുല്‍ എവിടെയെന്ന് ഉറപ്പിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. എത്രയുംവേഗം പിടികൂടണമെന്നു ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയ കേസാണിത്. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയാന്‍ രാഹുലിനെ സഹായിച്ച 2 പേരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു. രാഹുലുമായുള്ള ശബ്ദ സന്ദേശങ്ങള്‍, വാട്‌സാപ് ചാറ്റ്, ഗര്‍ഭഛിദ്രത്തിനിരയായതിന്റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പീഡനത്തിനിരയായ യുവതി പൊലീസിനു കൈമാറിയിരുന്നു. വിശദമൊഴിയും നല്‍കിയിട്ടുണ്ട്. കേസില്‍ ഈമാസം 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

അതിനിടെയാണ് പുതിയ കേസ് വരുന്നത്. ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നു കാട്ടി ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസില്‍ അറസ്റ്റ് തടഞ്ഞ് താല്‍ക്കാലിക ഉത്തരവിറക്കണമെന്ന രാഹുലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. 

Tags:    

Similar News