ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയെന്ന് അനീഷ; രണ്ടാമത്തെ കുഞ്ഞിനെ 21കാരി കൊലപ്പെടുത്തി; ഫേസ്ബുക്ക് കാമുകന്‍ കുഴിച്ചിട്ടു; മകള്‍ രണ്ടുതവണ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്ന് അനീഷയുടെ മാതാവ്; നവജാത ശിശുക്കളുടെ അസ്ഥികള്‍ സൂക്ഷിച്ചുവച്ചത് ശാപമുണ്ടാകാതിരിക്കാന്‍ മരണാനന്തര ക്രിയ നടത്താന്‍; ഭവിന്റെ വെളിപ്പെടുത്തല്‍ യുവതി മറ്റൊരു വിവാഹം കഴിക്കുമെന്ന സംശയത്തില്‍

ഭവിന്റെ വെളിപ്പെടുത്തല്‍ യുവതി മറ്റൊരു വിവാഹം കഴിക്കുമെന്ന സംശയത്തില്‍

Update: 2025-06-29 11:14 GMT

തൃശൂര്‍: പുതുക്കാട് കമിതാക്കളായ യുവാവും യുവതിയും ചേര്‍ന്ന് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരു കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വെളളിക്കുളങ്ങര സ്വദേശികളായ ഭവിനെയും (26) അനീഷയെയും (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ മൊഴി. കൊലപാതകത്തെക്കുറിച്ച് ഭവിന് അറിയാമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

കമിതാക്കള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോള്‍ വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നതിലേയ്ക്ക് എത്തിച്ചതെന്ന് ഇവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. അനീഷ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇവര്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നതായി ഭവിന് സംശയം ഉണ്ടായി. ഇത് കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. തുടര്‍ന്നാണ് സംഭവം പൊലീസില്‍ അറിയിക്കാന്‍ ഭവിന്‍ തയ്യാറായത്.

ശിശുക്കളുടെ അസ്ഥികളാണ് യുവാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആദ്യത്തെ കുട്ടി ഗര്‍ഭത്തില്‍വെച്ചുതന്നെ ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടിയുടേത് സ്വാഭാവിക മരണമല്ല. കുഞ്ഞിനെ കൊന്നതാണ്. പ്രസവശേഷം കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നും പോലീസ് പറയുന്നു.

യുവതിയുമായി ഫേയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. 2021-ല്‍ ആണ് അനീഷയുടെ ആദ്യത്തെ പ്രസം. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് വീടിന് സമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് അനീഷ തന്നോട് പറഞ്ഞതെന്ന് ഭവിന്‍ മൊഴിനല്‍കി. കുഞ്ഞിന്റെ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി അസ്ഥികള്‍ എടുത്തുവെക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും അപ്രകാരമാണ് അസ്ഥി എടുത്ത് സൂക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു.

2024-ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം എന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ജനിച്ചയുടനേ ആണ്‍കുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവര്‍ മൃതദേഹം കുഴിച്ചിട്ടു. ശാപമുണ്ടാകാതിരിക്കാന്‍ മരണാനന്തര ക്രിയ നടത്താന്‍ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവച്ചതെന്നാണ് കമിതാക്കള്‍ പറയുന്നത്.

പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയാണ് ആദ്യത്തെ കുട്ടി മരിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ അനീഷ മൊഴി നല്‍കിയത്. യുവതിയാണ് ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുത്തിരുന്നുവെന്ന് അയല്‍വാസി ഗിരിജ വെളിപ്പെടുത്തി. ബക്കറ്റില്‍ കൊണ്ടുവന്ന് മറവു ചെയ്യുന്നത് കണ്ടുവെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍ മകള്‍ രണ്ടുതവണ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ മാതാവ് പറഞ്ഞത്. നാലുകൊല്ലമായി ഭവിനുമായി മകള്‍ ബന്ധത്തിലാണെന്നും അമ്മ പറഞ്ഞു. വീട്ടില്‍ അമ്മയും അനീഷയും സഹോദരനുമാണുള്ളത്. അനീഷ ലാബ് ടെക്നീഷ്യനാണ്. 2020ല്‍ ആണ് അനീഷയും ഭവിനും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. 2021ല്‍ അനീഷ ഗര്‍ഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു.

രണ്ടാമതും അനീഷ ഗര്‍ഭം ധരിക്കുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് മൃതദേഹം യുവാവിന് കൈമാറുകയായിരുന്നു. ഇതിനുശേഷം ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവി അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവര്‍ തമ്മില്‍ ഇന്നലെ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. മദ്യലഹരിയിലാണ് യുവാവ് സ്റ്റേഷനിലെത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും രണ്ട് സ്ഥലങ്ങളിലായി കുഴിച്ചിട്ടുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വെള്ളിക്കുളങ്ങര സ്വദേശിയായ 22-കാരിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നും രഹസ്യബന്ധത്തിലുണ്ടായ രണ്ടുകുഞ്ഞുങ്ങളെയും പ്രസവിച്ചയുടന്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നും ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാട്ടും കുഴിച്ചുമൂടിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന്റെ പക്കലുള്ളത്. യുവതിയുടെയും യുവാവിന്റെയും ബന്ധം, പശ്ചാത്തലം എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ അസ്ഥിയാണോ, എങ്ങനെയാണ് മരണം സംഭവിച്ചത്, വീട്ടുകാര്‍ സംഭവം അറിഞ്ഞിരുന്നോ, ആരാണ് കുട്ടികളെ കുഴിച്ചിട്ടത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരാന്‍ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ബന്ധുക്കളില്‍നിന്ന് വിവരം ശേഖരിക്കുന്നുണ്ട്.

Tags:    

Similar News