അപകടത്തില്‍പ്പെട്ട കപ്പലില്‍ ആറു കോടി രൂപയുടെ കാഷ്യൂ ഉണ്ടായിരുന്നു; നഷ്ടപരിഹാരം വേണമെന്ന് കാഷ്യൂ എക്‌സ്‌പോര്‍ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി; എം എസ് സി മാനസ എഫ് കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ നിര്‍ദേശം; ആറു കോടിയുടെ ഡിമാന്റ് ഡ്രാഫ്ട് ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്നും കോടതി; സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ കടുപ്പിച്ച് ഹൈക്കോടതി

സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ കടുപ്പിച്ച് ഹൈക്കോടതി

Update: 2025-06-12 07:32 GMT

കൊച്ചി: കൊച്ചി തീരത്തിനടുത്ത് ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 മുങ്ങിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് തുടരുന്നതിനിടെ കടുത്ത നിലപാടുമായി ഹൈക്കോടതി. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് നിര്‍ദേശിച്ച കോടതി, നഷ്ടപരിഹാരം ഈടാക്കാന്‍ കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവയ്ക്കാനും നിര്‍ദേശം നല്‍കി.

കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 കപ്പല്‍ ഉടമകളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. എംഎസ്സി കപ്പല്‍ കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. അപകടത്തില്‍പ്പെട്ട കപ്പലിലെ കണ്ടെയിനറില്‍ കാഷ്യൂ ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടെന്നാരോപിച്ചാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. MSC MANASA F എന്ന കപ്പല്‍ തടഞ്ഞുവയ്ക്കാനാണ് നിര്‍ദ്ദേശം. ആറു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്നും കോടതി അറിയിച്ചു.

അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു കപ്പല്‍ കമ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായത്. അതും ഒരു മത്സ്യത്തൊഴിലാളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുമായിരുന്നു. കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ മലിനീകരണം നിയന്ത്രിക്കുന്നതിന് പൊതുഖജനാവില്‍നിന്ന് എന്തിനാണ് പണം ചെലവാക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി കപ്പല്‍ കമ്പനിയില്‍നിന്ന് പണം ഈടാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ കോടികള്‍ ചെലവിട്ടാണ് ഓയില്‍ ചോര്‍ച്ചയടക്കമുള്ള നടപടികള്‍ തടയുന്നതും മലിനീകരണം നിയന്ത്രിക്കുന്നതും. കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്. രണ്ട് കപ്പലപകടങ്ങളുടെയും പശ്ചാത്തലത്തില്‍ കൃത്യമായ നടപടികളെടുക്കണം.

ഏതൊക്കെ തരത്തില്‍ കപ്പല്‍ കമ്പനിയില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാമെന്ന കാര്യം അറിയിക്കണം. മത്സ്യമേഖലയ്ക്കും സാമ്പത്തിക പരിസ്ഥിതി മേഖലയ്ക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങളും കമ്പനിയില്‍നിന്ന് ഈടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനും സംസ്ഥാനത്തിനും സംഭവത്തില്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മറ്റൊരു കപ്പലപകടം കൂടി ഉണ്ടായ സാഹചര്യത്തിലാണ് ഹര്‍ജി വേഗം പരിഗണിച്ചത്.കേരള തീരത്ത് നിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെ വാന്‍ഹായ് 503 കപ്പലില്‍ തീപിടിത്തമുണ്ടായ രണ്ടാമത്തെ കപ്പലപടകം കൂടി ഈ കേസിന്റെ ഭാഗമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൃത്യമായ നടപടിയെടുക്കണം. ഇതുവരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കപ്പലപകടത്തിന്റെ പേരില്‍ എത്ര പണം ചെലവാക്കിയെന്ന് കോടതി ആരാഞ്ഞു.

ഇത് ജനങ്ങളുടെ നികുതി പണമാണ്. എന്തിനാണ് പൊതുജനത്തിന്റെ പണം ചെലവഴിക്കുന്നതെന്നും കപ്പല്‍ കമ്പനിയില്‍ നിന്ന് ഇതിനുവേണ്ട തുക ഈടാക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. മത്സ്യമേഖലയ്ക്കുണ്ടാകുന്ന നഷ്ടം, സാമ്പത്തിക മേഖലയ്ക്കുണ്ടാകുന്ന നഷ്ടം എന്നിവയെല്ലാം കമ്പനിയില്‍ നിന്ന് ഈടാക്കാം. അമിക്കസ് ക്യൂറിയെ നിയമിക്കാം. കരാറുകളെക്കുറിച്ചും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കണം. കൊച്ചി അപകടത്തില്‍ എണ്ണ കടലിലേക്ക് പരക്കുന്നതാണ് പ്രധാന പ്രശ്നം. ഇതില്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ എന്താണ് പ്രയാസമെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റിയിരിക്കുകയാണ്.അതേസമയം, എംഎസ്സി എല്‍സ 3യ്ക്കെതിരെ ഡിജി ഷിപ്പിംഗും കേസ് ഫയല്‍ ചെയ്തേക്കും. നിലവില്‍ കപ്പല്‍ അപകടത്തെക്കുറിച്ച് മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് പ്രാഥമിക പരിശോധന നടത്തിവരികയാണ്. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരമാണ് പ്രാഥമിക പരിശോധന. തുടര്‍ന്ന് കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കാനും അറസ്റ്റിലേക്ക് നീങ്ങാനും കേന്ദ്ര സര്‍ക്കാരിന് കഴിയും. അങ്ങനെയെങ്കില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കേസ് കപ്പല്‍ കമ്പനിക്കെതിരെ ഉണ്ടാകും. ഇതിനൊപ്പം വാന്‍ഹായ് 503 കപ്പലപകടത്തിലും ഡിജി ഷിപ്പിംഗിന് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News