കൊടുമണ്‍ പോറ്റിയെ അനശ്വരമാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടി മികച്ച നടന്‍; ഫെമിനിച്ചി ഫാത്തിമയിലെ അഭിനയ മികവിന് മികച്ച നടിയായി ഷംല ഹംസ; മികച്ച സംവിധായകനടക്കം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്; 'പ്രേമലു' ജനപ്രിയ ചിത്രം; വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എഴുതിയ വേടന്‍ മികച്ച ഗാനരചയിതാവ്; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരം ഇങ്ങനെ

Update: 2025-11-03 10:42 GMT

തൃശ്ശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി പുരസ്‌കാര ജേതാക്കളായി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ചിദംബരം നേടി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് ചിദംബരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം 'പ്രേമലു' നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്‌ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയായിരുന്നു.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ:

മികച്ച നടന്‍ - മമ്മൂട്ടി (ഭ്രമയുഗം)

മികച്ച നടി - ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം -ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല), ദര്‍ശനാ രാജേന്ദ്രന്‍ (പാരഡൈസ്)

അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം -ടൊവിനോ തോമസ് (ARM), ആസിഫ് അലി (കിഷ്‌കിന്ധാ കാണ്ഡം)

മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് - പാരഡൈസ് (പ്രസന്ന വിതനഗേ)

സ്വഭാവ നടന്‍ -സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍

സ്വഭാവ നടി - ലിജോമോള്‍

സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ - പായല്‍ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം

വിഷ്വല്‍ എഫക്റ്റ് - ARM

നവാഗത സംവിധായകന്‍ -ഫാസില്‍ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ

ജനപ്രിയചിത്രം -പ്രേമലു

നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ന്‍വില്ല

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് -പെണ്‍ -സയനോര-ബറോസ്

ആണ്‍ -രാജേഷ് ഗോപി -ബറോസ്

വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ന്‍വില്ല

മേക്കപ്പ് -റോണക്‌സ് സേവ്യര്‍ - ഭ്രമയുഗം, ബൊഗെയ്ന്‍വില്ല

ശബ്ദരൂപകല്പന - ഷിജിന്‍ മെല്‍വിന്‍, അഭിഷേക് -മഞ്ഞുമ്മല്‍ ബോയ്‌സ്

സിങ്ക് സൗണ്ട് -അജയന്‍ അടാട്ട് -പണി

കലാസംവിധാനം-അജയന്‍ ചാലിശ്ശേരി -മഞ്ഞുമ്മല്‍ ബോയ്‌സ്

എഡിറ്റിംഗ് -സൂരജ് -കിഷ്‌കിന്ധാകാണ്ഡം

മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)

മികച്ച പിന്നണി ഗായകന്‍- കെ.എസ്. ഹരിശങ്കര്‍ ( ഗാനം: കിളിയേ, ചിത്രം: എആര്‍എം)

മികച്ച സംഗീത സംവിധായകന്‍(പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ ക്‌സേവ്യര്‍ ( ചിത്രം: ഭ്രമയുഗം)

മികച്ച സംഗീത സംവിധായകന്‍- സുഷിന്‍ ശ്യാം (ചിത്രം: ബോഗേയ്ന്‍വില്ല)

മികച്ച ഗാനരചയിതാവ്- വേടന്‍ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച തിരക്കഥ(അഡാപ്‌റ്റേഷന്‍)- 1. ലാജോ ജോസ് 2. അമല്‍ നീരദ് (ചിത്രം: ബോഗേയ്ന്‍വില്ല)

മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)

മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)

Similar News