തലയിലടിക്കുകയും ചെവി കിഴുക്കുകയും ചെയ്യുന്നതിന് പുറമെ ആണ്‍കുട്ടികളെക്കൊണ്ട് പെണ്‍കുട്ടികളെ അടിപ്പിക്കുന്ന വിചിത്രമായ ശിക്ഷാരീതികള്‍; ഡോ. റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍; പ്രതിഷേധം ശക്തം; അഞ്ചരക്കണ്ടിയില്‍ സംഭവിച്ചതെല്ലാം അസാധാരണം; സത്യം പുറത്തു വരുമ്പോള്‍; ലോണ്‍ ആപ്പ് കഥ പൊളിയുന്നു

Update: 2026-04-13 07:21 GMT

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ. റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠികള്‍ രംഗത്ത്. ഡോ. റാം സ്ഥിരം പ്രശ്‌നക്കാരനാണെന്നും ബോഡി ഷെയ്മിങ്ങും ഭീഷണിയും അധ്യാപകന്റെ ഭാഗത്തുനിന്ന് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പുറത്തുവരുന്നത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ്. മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. എം.കെ. റാമിന്റെ പീഡനമാണ് നിതിനെ മരണത്തിലേക്ക് തള്ളിവീഴ്ത്തിയതെന്നും സഹപാഠികള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന വിചിത്രമായ ശിക്ഷാരീതികളാണ് കോളേജില്‍ നടന്നിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ തെളിവുസഹിതം വ്യക്തമാക്കുന്നു.

നിതിന്‍രാജിന്റെ മരണത്തിന് പിന്നാലെ കോളേജില്‍ വിദ്യാര്‍ഥി പ്രതിഷേധം ഇരമ്പുകയാണ്. ഡോ. റാമിനെതിരെ മുന്‍പും നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാനസിക പീഡനം സഹിക്കവയ്യാതെ മിക്ക വിദ്യാര്‍ഥികളും വലിയ സമ്മര്‍ദ്ദത്തിലാണെന്ന് അവസാന വര്‍ഷ വിദ്യാര്‍ഥിനി നയന വെളിപ്പെടുത്തി.

വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍:

പരീക്ഷാ ഭീഷണി: പരീക്ഷകളില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളെ നിശബ്ദരാക്കുന്നു. ഇന്റേണല്‍ മാര്‍ക്കിലും വൈവയിലും ഡോ. റാമിന് വലിയ സ്വാധീനമുണ്ടെന്നും ഇത് ചൂഷണത്തിന് കാരണമാകുന്നുവെന്നും പരാതിയുണ്ട്.

അധിക്ഷേപം: വിദ്യാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാതാപിതാക്കളുടെ മുന്നില്‍ വെച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നത് അധ്യാപകന്റെ രീതിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ശാരീരിക പീഡനം: തലയിലടിക്കുകയും ചെവി കിഴുക്കുകയും ചെയ്യുന്നതിന് പുറമെ, ആണ്‍കുട്ടികളെക്കൊണ്ട് പെണ്‍കുട്ടികളെ അടിപ്പിക്കുന്ന വിചിത്രമായ ശിക്ഷാരീതികള്‍ പോലും ഡോ. റാം നടപ്പിലാക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

നിതിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിലാണ്. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അവന്‍ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്നും ലോണ്‍ ആപ്പുകളുടെ ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്തതെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് കോളേജ് അധികൃതരെയും കുറ്റാരോപിതനായ അധ്യാപകനെയും സംരക്ഷിക്കാന്‍ ബോധപൂര്‍വ്വം ചമച്ച തിരക്കഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

നിതിനെ മുറിയില്‍ വിളിപ്പിച്ചു ഭീഷണിപ്പെടുത്തിയ ആ രണ്ട് മണിക്കൂര്‍ മറച്ചുവെക്കാനാണ് ഇത്തരമൊരു പുകമറ സൃഷ്ടിച്ചത്. അഞ്ചരക്കണ്ടിയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ സത്യം വിളിച്ചുപറയാന്‍ തുടങ്ങിയതോടെ ഈ ലോണ്‍ ആപ്പ് കഥകള്‍ ഇപ്പോള്‍ പൊളിഞ്ഞു വീണിരിക്കുകയാണ്.

Similar News