'സൈന്യം സുസജ്ജം; ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കും; ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കും'; ഇസ്ലാമാബാദിലെ ചര്‍ച്ച പൊളിഞ്ഞതോടെ ഭീഷണിയുമായി ട്രംപ്; മൈനുകള്‍ നീക്കം ചെയ്യാന്‍ യുദ്ധക്കപ്പലുകള്‍! മധ്യസ്ഥത വഹിക്കാമെന്ന് ഇറാനോട് റഷ്യ; നിര്‍ണായക ഇടപെടലുമായി ചൈനയും; പശ്ചിമേഷ്യ വീണ്ടും കത്തുന്നു! എണ്ണ വിപണിയില്‍ വന്‍ പ്രത്യാഘാതം!

Update: 2026-04-12 15:49 GMT

വാഷിംഗ്ടണ്‍: ഇസ്ലാമാബാദില്‍ ലോകം ഉറ്റുനോക്കിയ നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍. ഏകദേശം 20 മണിക്കൂറോളം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രതിനിധി സംഘം നിരാശരായി മടങ്ങിയതോടെ, ഇറാനെതിരെ കടുത്ത സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും ഇറാന്റെ അവശേഷിക്കുന്ന സൈനിക ശേഷി കൂടി ഇല്ലാതാക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് തടയാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഇറാനിയന്‍ തങ്ങളെ വെടിവയ്ക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവയ്ക്കുകയോ ചെയ്താല്‍ അവരെ നരകത്തിലേക്ക് അയക്കുമെന്നും ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാന്‍ യുഎസ് തയാറാണെന്നും ട്രംപ് പറഞ്ഞു. പാക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചകളില്‍ ചില കാര്യങ്ങളില്‍ തീരുമാനം ഉണ്ടായി, പക്ഷേ, ഇറാന്‍ തങ്ങളുടെ ആണവോര്‍ജ പദ്ധതികളില്‍ നിന്ന് മാറാന്‍ തയാറായില്ലെന്നും ട്രംപ് വ്യക്തമാക്കി. 'ട്രൂത്ത് സോഷ്യലി'ലൂടെയും ഫോക്‌സ് ന്യൂസിലൂടെയുമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ലോകത്തിലെ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയാന്‍ യുഎസ് നാവികസേനയോട് ട്രംപ് ഉത്തരവിട്ടു. ഇറാന് 'നിയമവിരുദ്ധമായ ടോള്‍' നല്‍കുന്ന കപ്പലുകളെ അന്താരാഷ്ട്ര ജലപാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ല. ഇറാന്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നീക്കം ചെയ്യാന്‍ അമേരിക്കന്‍ സേന നടപടി തുടങ്ങുമെന്നും, സമാധാനപരമായ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാനെ 'നരകത്തിലേക്ക് അയക്കുമെന്നും' ട്രംപ് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങള്‍ ഈ നീക്കത്തില്‍ പങ്കുചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ ഏകദേശം 21 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ ഫലപ്രദമായില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കിയിരുന്നു. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറച്ച ഉടമ്പടിയില്‍ ഒപ്പിടാന്‍ ഇറാന്‍ വിസമ്മതിച്ചതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് അമേരിക്ക ആരോപിച്ചു. എന്നാല്‍ അമേരിക്കയുടെ 'യുക്തിരഹിതമായ ആവശ്യങ്ങളാണ്' തടസ്സമെന്നും വിശ്വാസ്യത ഉറപ്പാക്കേണ്ടത് അമേരിക്കയാണെന്നും ഇറാന്‍ പ്രതിനിധി മുഹമ്മദ് ബാഗര്‍ ഖാലിബാഫ് തിരിച്ചടിച്ചു. ഏപ്രില്‍ 22-ന് അവസാനിക്കുന്ന നിലവിലെ വെടിനിര്‍ത്തലിന് ശേഷം എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിലൊന്ന് ഉപരോധിക്കാനുള്ള തീരുമാനം ആഗോള വിപണിയെയും സുരക്ഷയെയും സാരമായി ബാധിച്ചേക്കും. ഹോര്‍മുസില്‍ ഇറാന്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നീക്കം ചെയ്യാന്‍ യുഎസ് നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കന്‍ സേനയ്ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകള്‍ക്കോ നേരെ ഇറാന്‍ വെടിയുതിര്‍ത്താല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉപരോധം സംബന്ധിച്ച് ഒരു മാധ്യമത്തില്‍വന്ന ലേഖനം ട്രംപ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. 'ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍ പ്രസിഡന്റിന്റെ കൈവശമുള്ള ആയുധം - നാവിക ഉപരോധം' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. യുഎസിന്റെ അന്തിമ നിര്‍ദ്ദേശം ഇറാന്‍ നിരസിക്കുകയാണെങ്കില്‍ എണ്ണ കയറ്റുമതി തടയുന്നതിനായി നാവിക ഉപരോധം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഉപരോധ നീക്കം. യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിച്ചതായും കടലില്‍ ബോംബ് വയ്ക്കുന്ന ഇറാന്റെ 28 ബോട്ടുകള്‍ മുക്കിയതായും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. കടലിടുക്കിലെ ബോംബുകെണി നീക്കാന്‍ യുദ്ധക്കപ്പലുകള്‍ ഹോര്‍മുസില്‍ പ്രവേശിച്ചെന്നു യുഎസ് സേനയും പറഞ്ഞു. അതേസമയം, ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലുകളെ മടക്കിവിട്ടതായി ഇറാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമാബാദില്‍ ഏകദേശം 20 മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകളില്‍ ആണവ പദ്ധതിയൊഴികെ മറ്റ് പല കാര്യങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയെങ്കിലും, ആണവ വിഷയത്തില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമായതെന്ന് യുഎസ് ഭരണകൂടം ആരോപിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടും പൂര്‍ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇറാന്‍ തങ്ങളുടെ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണമെന്ന് അമേരിക്കന്‍ ഭരണകൂടം കുറ്റപ്പെടുത്തി. അതേസമയം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായ 'യുക്തിരഹിതമായ ആവശ്യങ്ങള്‍' കാരണമാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ വിശ്വാസം നേടിയെടുക്കാന്‍ അമേരിക്കന്‍ പ്രതിനിധി സംഘത്തിന് സാധിച്ചില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഇറാനിയന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു.

തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിച്ച് അന്താരാഷ്ട്ര ജലപാത എത്രയും വേഗം തുറക്കാന്‍ ഇറാന്‍ തയ്യാറാകണമെന്ന് ട്രംപ് ആവര്‍ത്തിച്ചു. സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ മേഖലയില്‍ സൈനിക നീക്കങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. വരും മണിക്കൂറുകളില്‍ അമേരിക്കയുടെയും ഇറാന്റെയും നീക്കങ്ങള്‍ അതീവ നിര്‍ണ്ണായകമാകും. അതിനിടെ, ഏതാനും ആഴ്ചകള്‍ക്കകം ഇറാനു പുതിയ വ്യോമപ്രതിരോധ സംവിധാനം നല്‍കാന്‍ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നാമതൊരു രാജ്യം വഴിയാണു പ്രതിരോധസാമഗ്രികള്‍ അയയ്ക്കുക. തോളില്‍ വച്ച് വെടിയുതിര്‍ക്കാവുന്ന 'മാന്‍പാഡ്‌സ്' എന്നറിയപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് കൈമാറുന്നതെന്നാണു യുഎസ് ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വൈറ്റ് ഹൗസോ ചൈനയോ പ്രതികരിച്ചിട്ടില്ല.

യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ ഇന്ധന വില ഗാലന് 4.20 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഹോര്‍മുസിലെ ഉപരോധം ഊര്‍ജ്ജ വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഏഷ്യന്‍ രാജ്യങ്ങളാണ് ഹോര്‍മുസ് വഴിയുള്ള എണ്ണ ഇറക്കുമതിയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണങ്ങളില്‍ ഇതുവരെ ഇറാനില്‍ 3,000-ത്തോളം പേരും ലെബനനില്‍ 2,020 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഇറാന്റെ കാര്യത്തില്‍ 'അന്തിമ തീരുമാനം' എടുക്കാന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി.

പരസ്പരം പഴിചാരി ഇറാനും അമേരിക്കയും

ആണവ പദ്ധതി ഉപേക്ഷിക്കാന്‍ ഇറാന്‍ തയാറായില്ലെന്നാണ് അമേരിക്കന്‍ സംഘത്തെ നയിച്ച വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സ് പറഞ്ഞത്. ചര്‍ച്ചകളില്‍ തുടക്കം മുതല്‍ വിശ്വാസ്യത ഉണ്ടായിരുന്നില്ലെന്നാണ് ഇറാന്‍ സംഘത്തെ നയിച്ച പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കിയത്. ഇതോടെ ഉത്സവാന്തരീക്ഷത്തില്‍ നിന്ന ഇസ്ലാമാബാദ് പൊടുന്നനെ മൂകമായി. ഇത് അവസാനത്തെയും മികച്ചതുമായ ഓഫറെന്ന വാക്കുകള്‍ ഇറാന് മുന്നില്‍ വെച്ച് അമേരിക്കന്‍ സംഘം ധൃതിയില്‍ പാകിസ്ഥാന്‍ വിടുകയും ചെയ്തു. ആണവ പദ്ധതി ഉപേക്ഷിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും വാന്‍സ് പറഞ്ഞു. ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത അമേരിക്കയ്ക്ക് ഈ ചര്‍ച്ചയിലും വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്ന് ഗാലിബാഫിന്റെ മറുപടി. ഹോര്‍മൂസ് തുറക്കാന്‍ ഇറാന്‍ തയാറാകാത്തതും ലബനനില്‍ വെടിനിര്‍ത്തലിലെ ഉറപ്പുകളില്ലാത്തതും തിരിച്ചടിയായെന്നാണ് സൂചനകള്‍. ആണവ പദ്ധതി പാടെ ഉപേക്ഷിക്കുക നടപ്പില്ലെന്ന് ഇറാന്റെ മുന്‍പേയുള്ള നിലപാടാണ്. വെടിനിര്‍ത്തല്‍ സമയപരിധി ഇനിയും നിലനില്‍ക്കെ ഇനിയും അവസരമുണ്ടെന്നും കരുതുന്നു. ശ്രമം തുടരുമെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്ക കരയാക്രമണം നടത്തുമോ എന്ന ആശങ്ക ചര്‍ച്ച പരാജയപ്പെട്ടതോടെ സജീവമായി

ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം

ചര്‍ച്ചകള്‍ പാളിയതിന് തൊട്ടുപിന്നാലെ ആഗോള എണ്ണ വിപണിയെ ഉലയ്ക്കുന്ന നിര്‍ണ്ണായക നീക്കം ട്രംപ് പ്രഖ്യാപിച്ചു. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ അദ്ദേഹം ഉത്തരവിട്ടു. ഹോര്‍മുസിലൂടെ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ കപ്പലുകളും യുഎസ് നാവികസേന തടയും. ഇറാന് 'നിയമവിരുദ്ധമായ ടോള്‍' നല്‍കുന്ന കപ്പലുകളെ കടത്തിവിടില്ലെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നീക്കം ചെയ്യാന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നടപടി തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ സേനയ്‌ക്കോ സമാധാനപരമായ കപ്പലുകള്‍ക്കോ നേരെ വെടിവയ്പ്പുണ്ടായാല്‍ ഇറാനെ 'നരകത്തിലേക്ക് അയക്കുമെന്നും' ട്രംപ് ഭീഷണി മുഴക്കി.

റഷ്യയുടെ മധ്യസ്ഥശ്രമവും ചൈനയുടെ ഇടപെടലും

മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, മധ്യസ്ഥ ശ്രമവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം നയതന്ത്ര പരിഹാരത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താന്‍ റഷ്യ തയ്യാറാണെന്ന് അറിയിച്ചു. മേഖലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം, സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യയുടെ മധ്യസ്ഥ ശ്രമം ഇറാന്‍ - അമേരിക്ക സംഘര്‍ഷത്തില്‍ നിര്‍ണായകമായേക്കും. എന്നാല്‍ ഇറാനും അമേരിക്കയും ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം. പ്രത്യേകിച്ചും ലോകം ഉറ്റുനോക്കിയ ഇസ്ലാമാബാദിലെ മാരത്തണ്‍ ചര്‍ച്ച പരാജയപ്പെട്ടതില്‍ പരസ്പരം പഴിചാരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും റഷ്യന്‍ നീക്കത്തോട് സഹകരിക്കുമോ എന്നതും കാത്തിരുന്ന് കാണാം.

മേഖലയിലെ മറ്റ് ചലനങ്ങള്‍

ഇറാനോടും അവരുടെ പ്രോക്‌സി ഗ്രൂപ്പുകളോടും യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ പല ഭാഗങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നത് സംഘര്‍ഷം കടുക്കുന്നതിന്റെ സൂചനയാണ്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യു.എ.ഇ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി പാകിസ്ഥാന്‍ കൂടുതല്‍ സൈനിക സന്നാഹങ്ങളെ അങ്ങോട്ട് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും ഇറാനെതിരെയുള്ള യുഎസ് ഭീഷണിയും ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര സുരക്ഷയെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയിലാണ്. ഒരു കരാറിലെത്താന്‍ സാധിക്കാതെ പോയ ഇസ്ലാമാബാദ് ചര്‍ച്ചകള്‍ പശ്ചിമേഷ്യയെ വന്‍ സൈനിക നീക്കങ്ങളിലേക്കാണ് നയിക്കുന്നത്.

Tags:    

Similar News