ഇന്ത്യന്‍ സംഗീതത്തിന്റെ സുവര്‍ണ്ണസ്വരം; റെസ്റ്റോറന്റ് ശൃംഖലയും റിയല്‍ എസ്റ്റേറ്റും; ബിസിനസ്സിലും വിസ്മയമായി ആശാ ഭോസ്ലേ. വിടവാങ്ങിയത് 90-ാം വയസ്സിലും 'തൗബ തൗബ'യാല്‍ വിസ്മയിപ്പിച്ച അതുല്യപ്രതിഭ. ആയിരക്കണക്കിന് പാട്ടുകളും കോടികളുടെ ആസ്തിയും ബാക്കിയാക്കി മടക്കം; കോടികളുടെ ആസ്തി ചര്‍ച്ചകളില്‍
മുംബൈ: ആശാ ഭോസ്ലെ എന്ന അതുല്യ പ്രതിഭയുടെ വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. കേവലം ഒരു ഗായിക എന്നതിലുപരി, പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ വമ്പിച്ചൊരു സാമ്പത്തിക സാമ്രാജ്യം തന്നെ അവര്‍ പടുത്തുയര്‍ത്തിയിരുന്നു. ഏകദേശം 200 മുതല്‍ 250 കോടി രൂപ വരെ മൂല്യമുള്ള ആസ്തിയാണ് അവര്‍ അവശേഷിപ്പിച്ചു പോയതെന്നാണ് റിപ്പോര്‍ട്ട്. റോയല്‍റ്റി സമ്പ്രദായം നിലവിലില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് അവര്‍ തന്റെ കരിയര്‍ തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്. പ്രതിബന്ധങ്ങളെ അതിജീവിച്ച് ആയിരക്കണക്കിന് പാട്ടുകള്‍ പാടിത്തീര്‍ത്ത ആശ, തന്റെ ശബ്ദത്തിലൂടെയും ദീര്‍ഘവീക്ഷണത്തിലൂടെയും വലിയൊരു സാമ്പത്തിക അടിത്തറ തന്നെ നിര്‍മ്മിച്ചിരുന്നു.
സംഗീതത്തിനപ്പുറം മികച്ചൊരു സംരംഭക കൂടിയായിരുന്നു ആശാ ഭോസ്ലെ. 'ആശാസ്' എന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റ് ശൃംഖല അവര്‍ക്ക് സ്വന്തമായുണ്ട്. 2002-ല്‍ ദുബായില്‍ ആരംഭിച്ച ഈ സംരംഭം ഇന്ന് യു.കെ, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ലണ്ടനിലെ ബര്‍മിംഗ്ഹാമിലും മാഞ്ചസ്റ്ററിലും ആശാസ് റെസ്റ്റോറന്റുകള്‍ ഏറെ പ്രശസ്തമാണ്. വന്‍ തോതിലുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും അവര്‍ക്കുണ്ടായിരുന്നു. ഏകദേശം 80 മുതല്‍ 100 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളാണ് അവര്‍ക്കുള്ളത്.
മുംബൈയിലെയും പുണെയിലെയും ആഡംബര വസതികള്‍ക്ക് പുറമെ, നിരവധി പ്രീമിയം പ്രോപ്പര്‍ട്ടികളും അവരുടെ ആസ്തിയുടെ ഭാഗമാണ്. ഭക്ഷണത്തോടും പാചകത്തോടുമുള്ള തന്റെ താല്പര്യത്തെ ബിസിനസ്സായി മാറ്റുന്നതില്‍ അവര്‍ വലിയ വിജയം കണ്ടിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ മൂലമാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി ആശിഷ് ഷെലാറാണ് മരണവാര്‍ത്ത ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഇന്ന് വൈകുന്നേരം നാലു മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഇതിനു മുന്‍പായി പ്രിയ ഗായികയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കായി സൗകര്യമൊരുക്കുമെന്ന് മകന്‍ ആനന്ദ് ഭോസ്ലെ അറിയിച്ചു. സംഗീതപ്രേമികളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ പ്രിയപ്പെട്ട 'ആശാ തായി'ക്ക് വിട നല്‍കാന്‍ മുംബൈയിലേക്ക് ഒഴുകിയെത്തുകയാണ്. 1943-ല്‍ 'മാത്സ ബാല്‍' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു ആശയുടെ അരങ്ങേറ്റം. എന്നാല്‍ പിന്നീടങ്ങോട്ട് അവര്‍ പാടിക്കയറാത്ത പടവുകളില്ല. തട്ടുപൊളിപ്പന്‍ ഡാന്‍സ് നമ്പറുകള്‍ മുതല്‍ അതീവ ഹൃദ്യമായ ഗസലുകള്‍ വരെ അവരുടെ തൊണ്ടയില്‍ ഒരുപോലെ വഴങ്ങി.
ഓരോ തലമുറയ്ക്കൊപ്പവും അവരുടെ ശബ്ദം നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു എന്നതാണ് അവരുടെ ഏറ്റവും വലിയ സവിശേഷത. തൊണ്ണൂറാം വയസ്സിലും സ്റ്റേജില്‍ മണിക്കൂറുകളോളം നിന്ന് പാടാനുള്ള ഊര്‍ജ്ജം അവര്‍ കാണിച്ചിരുന്നു. 'സംഗീതമാണ് എന്റെ ശ്വാസം,' എന്നായിരുന്നു അവര്‍ എപ്പോഴും പറഞ്ഞിരുന്നത്. 2024-ല്‍ ദുബായില്‍ നടന്ന പരിപാടിയില്‍ പുതിയ കാലത്തെ ട്രെന്‍ഡിങ് പാട്ടായ 'തൗബ തൗബ' ആലപിക്കുകയും വൈറല്‍ സ്റ്റെപ്പുകള്‍ കളിക്കുകയും ചെയ്ത് അവര്‍ ലോകത്തെ ഞെട്ടിച്ചു. പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്ന് അവര്‍ വീണ്ടും തെളിയിച്ചു.
രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മവിഭൂഷണ്‍ തുടങ്ങി രാജ്യം നല്‍കാവുന്ന പരമോന്നത ബഹുമതികളെല്ലാം അവരെ തേടിയെത്തിയിട്ടുണ്ട്. സഹോദരിയായ ലതാ മങ്കേഷ്‌കര്‍ എന്ന വലിയ നിഴലില്‍ ഒതുങ്ങിപ്പോകാതെ സ്വന്തമായൊരു വഴി വെട്ടിത്തുറന്നവളാണ് ആശ. പ്രണയവും വിരഹവും വികൃതിയും നിറഞ്ഞ ആ ശബ്ദം ഇനി റെക്കോര്‍ഡുകളില്‍ മാത്രം ബാക്കിയാകുന്നു. മക്കളായ ഹേമന്ത്, വര്‍ഷ എന്നിവരുടെ വിയോഗം വ്യക്തിജീവിതത്തില്‍ വലിയ ആഘാതമുണ്ടാക്കിയെങ്കിലും സംഗീതത്തെ മുറുകെപ്പിടിച്ച് അവര്‍ മുന്നേറി.
കൊച്ചുമകള്‍ സനായി ഭോസ്ലെയെ ഒരു ഗായികയായി വാര്‍ത്തെടുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അവര്‍ മടങ്ങിയത്. ഇന്ത്യന്‍ സിനിമയുടെ ആ സുവര്‍ണ്ണ സ്വരം മായുമ്പോള്‍ ഒരു മഹാചരിത്രത്തിനാണ് അവസാനമാകുന്നത്.
