കൊച്ചി തീരത്തെ കപ്പല്‍ അപകടത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം; നഷ്ടപരിഹാരം ഈടാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് സര്‍ക്കാര്‍; നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതുമായി മുന്നോട്ട്; എം.എസ്.സി എല്‍സ കപ്പല്‍ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരെന്നും റിപ്പോര്‍ട്ടില്‍
കൊച്ചി തീരത്തെ കപ്പല്‍ അപകടത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം
കൊച്ചി: കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍, കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. നഷ്ടപരിഹാരം നേടുക എന്നതിനാണ് മുന്‍ഗണന എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യം. നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവില്‍ പ്രാധാന്യം നല്‍കേണ്ടതെന്നുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ഇന്‍ഷുറന്‍സ് ക്ലെയ്മിന് സഹായകരമാകും. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. എം.എസ്.സി എല്‍സ കപ്പല്‍ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ഏജന്‍സി വഴി ക്ലെയിം തീര്‍പ്പാക്കുന്നതിന് കേരളവുമായി സഹകരിക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്. കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
'പേരു കേട്ട കമ്പനിയായ എംഎസ്‌സി (കപ്പല്‍ കമ്പനി) വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനപ്പെട്ട ഇടപാടുകാരാണ്. ഇവിടത്തെ പ്രവര്‍ത്തനത്തിനു കമ്പനിക്ക് കേരളത്തിന്റെ സഹകരണം വേണം. ഇന്‍ഷുറന്‍സ് ഏജന്‍സി വഴി ക്ലെയിം തീര്‍പ്പാക്കുന്നതില്‍ കേരളവുമായി സഹകരിക്കേണ്ടത് അവരുടെ കൂടി ആവശ്യമാണ്. അതുകൊണ്ടു ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നാം ക്ലെയിം ഉന്നയിക്കണം.' കുറിപ്പില്‍ പറയുന്നു.
കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എന്തുകൊണ്ടു വൈകുന്നു എന്ന് പ്രതിപക്ഷത്തിന്റെ അടക്കം ചോദ്യങ്ങള്‍ക്കിടെയാണു വിഴിഞ്ഞം തുറമുഖവുമായുള്ള കമ്പനിയുടെ അടുപ്പം അടക്കം ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കാര്‍ കുറിപ്പ്. മേയ് 25ന് കപ്പല്‍ മുങ്ങി നാലാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയത്.
കണ്ടെയ്‌നറുകളും മുങ്ങിയ കപ്പലും കേരള തീരത്തു കിടക്കുന്നതുവഴി, ദീര്‍ഘകാല അടിസ്ഥാനത്തിലുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിനു തത്തുല്യമായ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് വഴി ലഭിക്കുമോയെന്നു വ്യക്തമല്ല. ഇന്‍ഷുറന്‍സ് തുക പര്യാപ്തമാകാതെ വന്നാല്‍, പിന്നീട് കമ്പനിയുമായുള്ള നിയമപോരാട്ടം എത്രത്തോളം സാധ്യമാണെന്ന ചോദ്യവുമുണ്ട്.
അതേസമയം അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിന്റെ ഇരുമ്പ് ഭാഗങ്ങള്‍ ഇന്നലെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചു. പറയകടവിലുള്ള കാര്‍ത്തികേയനെന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വലയെറിഞ്ഞപ്പോള്‍ ഇരുമ്പ് ഭാഗങ്ങള്‍ ലഭിച്ചത്. ഇവ കപ്പലിന്റെയോ കണ്ടെയ്‌നറിന്റെയോ ഭാഗങ്ങളാണെന്നാണ് സൂചന.
കഴിഞ്ഞ 2 ദിവസം മുന്‍പ് മത്സ്യത്തിനൊപ്പം കശുവണ്ടിയും ഇവര്‍ക്ക് ലഭിച്ചിരുന്നു. അതേസമയം, കൊച്ചി തീരത്തെ കപ്പല്‍ അപകടം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ രീതിയിലുള്ള നാശ നഷ്ട്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലേക്ക് മത്സ്യബന്ധനത്തിന് പോകുമ്പോള്‍ മത്സ്യബന്ധന യാനങ്ങളുടെ വലകള്‍ പൂര്‍ണമായും നശിക്കുന്നതാണ് ഇപ്പോഴുള്ള പ്രധാന പ്രതിസന്ധി.
ചരക്ക് കപ്പല്‍ അറബിക്കടലില്‍ മുങ്ങിയതിനെതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍നിന്ന് വെളളത്തിന്റെ സാമ്പിള്‍ പരിശോധിക്കുന്നത് തുടരാനാണ് സര്‍ക്കാറിന്റെ തീരുമാനം. വടക്കന്‍ കേരളത്തിലെ തീരങ്ങളില്‍നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം പരിശോധിക്കുന്നുണ്ട്. അതേസമയം എണ്ണപ്പാടയുടെ അംശങ്ങള്‍ തീരത്ത് എത്തിയിട്ടില്ലെന്നും മലിനീകരണനിയന്ത്രണ ബോര്‍ഡ് പറഞ്ഞു.
എംഎസ്സിയുടെ എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കുന്നത് തുടരുകയാണ്. തീരപ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റും. തുടര്‍ന്ന് ഇവ കൊച്ചിയിലെ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലേക്ക്( കെഇഐഎല്‍) കൊണ്ടുപോകും. എംഎസ്സി കമ്പനിയുടെ അഭിപ്രായംകൂടി അറിഞ്ഞശേഷമാകും ഈ മാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുക.
അതിനിടെ നീണ്ടകര തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കി. കപ്പല്‍ കമ്പനി നിയോഗിച്ച മറൈന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ആസ്ഥാനമായുള്ള ഡീപ് വേവ് ഷിപ്പിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍ ശാസ്താംകോട്ട പടിഞ്ഞാറേകല്ലട സ്വദേശി ഡോ.സനല്‍ ഭാസ്‌ക്കറിന്റെ നേതൃത്വത്തിലാണ് കണ്ടെയ്‌നറുകള്‍ നീക്കിയത്.
ചവറ ഐആര്‍ഇഎല്‍ മുതല്‍ നീണ്ടകര പോര്‍ട്ട് വരെയുള്ള 14 കണ്ടെയ്‌നറുകളാണു സുരക്ഷിതമായി പരിചയസമ്പന്നരായ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കടലില്‍ നിന്ന് കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയത്. നീണ്ടകര ഹാര്‍ബര്‍, ശിവ ഹോട്ടല്‍, പരിമണം ക്ഷേത്രം, നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രി, കരിത്തുറ എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞത്. മിക്ക കണ്ടെയ്‌നറുകളും ഒഴിഞ്ഞതായിരുന്നു. ശക്തമായ തിരമാലയില്‍പെട്ട കണ്ടെയ്‌നറുകള്‍ കടല്‍ഭിത്തിയില്‍ ഇടിച്ചു തകര്‍ന്ന സ്ഥിതിയിലായിരുന്നു.