വിയ്യൂരിലെ അതിസുരക്ഷാജയിലില്‍ സഹ തടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കൊടി സുനിയെ 2023 നവംബറില്‍ തവനൂരിലേക്കു മാറ്റി; 2024 ഡിസംബറില്‍ പരോളിന് പുറത്തിറങ്ങിയത് തവനൂരില്‍ നിന്നും; 2025 ജൂലൈയില്‍ കൊടി സുനി വീണ്ടും കണ്ണൂരില്‍ എത്തി; മദ്യാപനത്തില്‍ പരോള്‍ റദ്ദായി; വീണ്ടും ജയിലില്‍; കൊടി സുനിയ്ക്ക് പിന്നില്‍ ആര്?

Update: 2025-08-01 01:42 GMT

കണ്ണൂര്‍: കൊടി സുനിയ്ക്ക് തലശ്ശേരി കോടതിയില്‍ വെച്ച് മദ്യപിക്കുന്നതിനായി അവസരം ഒരുക്കി നല്‍കിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തത് എല്ലാ കരുതലും എടുത്ത ശേഷം. പരോളിലുള്ള കൊടി സുനിയെ വീണ്ടും കണ്ണൂര്‍ ജയിലില്‍ എത്തിച്ച ശേഷമാണ് പോലീസുകാര്‍ക്കെതിരായ നടപടി പോലും പുറത്തു വന്നത്. കരുതലോടെയാണ് പോലീസ് നീങ്ങിയത്. കൊടി സുനി പരോളില്‍ ഉള്ളപ്പോള്‍ പോലീസുകാരുടെ നടപടി ചര്‍ച്ചയായാല്‍ അത് വിവാദത്തിന് പല തലം നല്‍കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കൊടി സുനിയെ വീണ്ടും ജയിലില്‍ അടച്ചത്. പരോള്‍ വ്യവസ്ഥ ലംഘിച്ച കൊടി സുനിയ്ക്ക് ഇനിയും പരോള്‍ നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനൊപ്പം തവനൂര്‍ ജയിലിലായിരുന്ന കൊടി സുനിയെ കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചതിലും ഗൂഡാലോചനയുണ്ടെന്ന വാദം സജീവമാണ്.

ടി. പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ ഇപ്പോള്‍ റദ്ദാക്കിയത് വിവാദം ഭയന്നാണെന്ന് വ്യക്തമാണ്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോള്‍ അനുവദിച്ചിരുന്നത്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോള്‍ റദ്ദ് ചെയ്തത്. സുനി അയല്‍ സംസ്ഥാനത്തേക്ക് പോയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 15 ദിവസത്തെ അടിയന്തര പരോളായിരുന്നു അനുവദിച്ചിരുന്നത്. പരോള്‍ ലഭിച്ച ശേഷം വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത് എന്നാല്‍ ഇയാള്‍ അവിടെ ഉണ്ടായില്ലെന്നാണ് മീനങ്ങാടി സി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇയാളെ എത്തിച്ചു. അതിന് ശേഷമാണ് മദ്യപാന വിവാദം പുറത്ത് പോലും അറിയുന്നത്.

മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു. കൊടി സുനി, ഷാഫി എന്നിവര്‍ക്കായി മറ്റൊരാള്‍ എത്തിച്ചേരുന്ന മദ്യമാണ് ഉദ്യോഗസ്ഥര്‍ കൈമാറിയിരുന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവരികയും പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടി ഉണ്ടാകുകയുമായിരുന്നു. നേരത്തെ, കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.

ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. അതിനിടെയാണ്, കൊടി സുനിക്ക് എസ്‌കോര്‍ട്ട് പോയ മൂന്ന് പൊലീസുകാരെ സസ്പെന്‍ഷന്‍ഡ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 17ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തലശ്ശേരി കോടതിയിലേക്ക് പോകും വഴിയായിരുന്നു സംഭവം. മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ബാറില്‍ നിന്ന് മദ്യം വാങ്ങിനല്‍കിയത്. വേറൊരു ഹോട്ടലില്‍ വച്ചായിരുന്നു മദ്യപാനം. ഈ സമയം പരോളില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഷാഫിക്ക് ഒപ്പമാണ് സുനി മദ്യപിച്ചത്. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതില്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

2024ല്‍ 30 ദിവസം പരോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. പരോളുമായും സുനി ജയിലില്‍നിന്ന് ഇറങ്ങുന്നതുമായും ബന്ധപ്പെട്ട വിവരം രഹസ്യമാക്കിവെക്കാനായിരുന്നു ജയിലധികൃതരുടെ ശ്രമം. പോലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറുവര്‍ഷമായി കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരുന്നില്ല. തടവുശിക്ഷ അനുഭവിക്കേ, ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മര്‍ദിച്ചു തുടങ്ങിയ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് സുനിക്ക് പരോള്‍ കൊടുക്കാതിരുന്നത്. മകന് പരോള്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. ഇതാണ് ഡിസംബറിലെ പരോളിന് കാരണമായത്. വീണ്ടും ആറു മാസത്തിനകം പരോള്‍ കിട്ടി. തവനൂര്‍ ജയിലിലായിരുന്ന കൊടി സുനിയെ കണ്ണൂര്‍ ജയിയില്‍ എത്തിച്ചതും സംശയാസ്പദമാണ്. ഏത് സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല.

വിയ്യൂരിലെ അതിസുരക്ഷാജയിലില്‍ സഹതടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് കൊടി സുനിയെ 2023 നവംബര്‍ ഒന്‍പതിന് തവനൂരിലേക്കു മാറ്റിയത്. വിയ്യൂരില്‍ കൊടി സുനി സന്തോഷവാനായിരുന്നു. അവിടെ കിടന്നും ക്വട്ടേഷന്‍ പ്രവര്‍ത്തികള്‍ ചെയ്തു. തവനൂരില്‍ എത്തിയതോടെ അത് നടക്കാതെ പോയി. ഇതോടെയാണ് കൊടി സുനി പരോളിന് ശ്രമിച്ചത്. പിന്നീട് കണ്ണൂരില്‍ എത്തുകയും ചെയ്തു. ഇതും വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സൂചനകളുണ്ട്.

Tags:    

Similar News