ബാബറി മസ്ജിദിന്റെ അതേ മാതൃകയിലുള്ള പള്ളിക്ക് പിന്നാലെ രാമക്ഷേത്രവും വരുന്നു; അയോധ്യയിലേതിന്റെ അതേ മാതൃകയിലുള്ള ക്ഷേത്ര സമുച്ചയം പണിയുന്നത് കൊല്‍ക്കൊത്തയില്‍; പള്ളി നിര്‍മ്മാണത്തിന് ഇഷ്ടികയുമായി മലയാളികളും; ക്ഷേത്രത്തിനും ലക്ഷങ്ങള്‍ ഒഴകുന്നു; ബംഗാള്‍ ഭീതിയില്‍
ബാബറി മസ്ജിദിന്റെ അതേ മാതൃകയിലുള്ള പള്ളിക്ക് പിന്നാലെ രാമക്ഷേത്രവും വരുന്നു
കൊല്‍ക്കത്ത: മതം കടിച്ച് തുപ്പിയ രാജ്യം എന്ന പ്രചാരണം ശരിവെക്കുന്ന രീതിയിലാണ്, അടുത്തകാലത്തായി പശ്ചിമ ബംഗാളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് സ്സ്പെന്‍ഡ് ചെയ്യപ്പെട്ട ഭരത്പൂര്‍ മണ്ഡലത്തിലെ എംഎല്‍എ ഹുമയൂണ്‍ കബീര്‍, കഴിഞ്ഞ ദിവസം ബാബറി മസ്ജിദിന്റെ അതേ മാതൃകയിലുള്ള പള്ളി മുര്‍ഷിദബാദ് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കോടികളാണ് ഈ പള്ളിക്ക് സംഭാവന കിട്ടിയത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള ആളുകള്‍ ഇഷ്ടികയുമായി മുര്‍ഷിദബാദിലേക്ക് പ്രവഹിക്കുകയാണ്.
ഈ വാര്‍ത്ത വൈറലായോടെയാണ് ബംഗാളില്‍ രാമക്ഷേത്രത്തിന്റെ അതേ മാതൃകയിലുള്ള ക്ഷേത്ര സമുച്ചയം, കൊല്‍ക്കത്തയില്‍ പ്രഖ്യാപിക്കപ്പെടുന്നത്. ഇതോടെ ബംഗാളിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ചും കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രാമനവമി ഘോഷയാത്രയിലടക്കം സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത ചരിത്രം ബംഗാളിനുണ്ട്്. ആകെയുള്ള ആശ്വാസം ഒന്ന് കൊല്‍ക്കത്തയില്‍ ആണെങ്കില്‍ മറ്റേത് മുര്‍ഷിദബാദില്‍ ആണെന്നാണ്.
ഒരുങ്ങുന്നത് കോടികളുടെ ക്ഷേത്രസമുച്ചയം
ഇക്കഴിഞ്ഞ ദിവസമാണ് ബാബറി പള്ളിക്ക് ബദലായി അയോധ്യ ശൈലിയിലുള്ള രാമക്ഷേത്ര സമുച്ചയത്തിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ പുറത്ത് വന്നത്. ക്ഷേത്രത്തിനൊപ്പം സ്‌കൂളുകള്‍ , ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, മറ്റ് ക്ഷേമ സൗകര്യങ്ങള്‍ എന്നിവയും ഒരുങ്ങും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് പ്രദേശത്താണ് ക്ഷേത്രം പണിയുന്നത്. നഗരമധ്യത്തിലെ നിരവധി പ്രമുഖ പ്രദേശങ്ങളിലും കരുണാമോയി, ബിധാന്‍നഗര്‍ എന്നിവിടങ്ങളിലും സഞ്ജയ് പൊയ്റയുടെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ ഒരു രാമക്ഷേത്രം നാല് എക്കറില്‍ ഭൂമിയില്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. പദ്ധതിക്കായി താമസക്കാരോട് ഒരു രൂപ വീതം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കള്‍ ഇതിനായി ഒത്തുചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
പല സ്ഥലങ്ങളിലും കിഴക്കന്‍ കൊല്‍ക്കത്തയില്‍ അയോധ്യയുടെ മാതൃകയില്‍ ഒരു വലിയ രാമക്ഷേത്ര സമുച്ചയം നിര്‍മ്മിക്കുമെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്‌കൂള്‍, ആശുപത്രി, വൃദ്ധസദനം, മറ്റ് ക്ഷേമ സൗകര്യങ്ങള്‍ എന്നിവയുണ്ട്.
ബിജെപിയുടെ ബിധാന്‍നഗര്‍ യൂണിറ്റിന്റെ മുന്‍ പ്രസിഡന്റും പ്രാദേശിക നേതാവുമായ സഞ്ജയ് പൊയ്റയുടെ പേരിലാണ് ഈ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സിറ്റി സെന്റര്‍, കരുണാമോയി, മറ്റ് പ്രമുഖ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അതേ മാതൃകയിലുള്ള ക്ഷേത്രത്തിന് സംഭാവന നല്‍കണമെന്നു അഭ്യര്‍ത്ഥനയുണ്ട്.
ഇതോടെ വലിയ രീതിയിലുള്ള പിരിവ് ക്ഷേത്രത്തിന് വേണ്ടി നടക്കുന്നുണ്ട്. ഇത് വെറുമൊരു ക്ഷേത്രമല്ലെന്നും, ആശുപത്രിയടക്കമുള്ളവ വരുന്ന വലിയ ഒരു വികസനകേന്ദ്രമാണെന്നുമാണ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ക്ഷേത്രം എന്നത് ഏതാനും പേരുടെ മനസ്സിലുള്ള ഒരു ആശയം മാത്രമാണെന്നും ഇതിന്, സ്ഥലമെടുപ്പ്പോലും തുടങ്ങിയിട്ടില്ലന്നും, കൊല്‍ക്കൊത്ത നഗരമധ്യത്തില്‍ ഇതുപോലെ ഒരു മഹാക്ഷേത്രം പണിയുക അസാധ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 26ന് മുര്‍ഷിദബാദില്‍വെച്ച് കാര്‍ത്തിക് മഹാരാജ് എന്ന ഒരു പ്രമുഖന്‍ രാമക്ഷേത്രം മുര്‍ഷിദാബാദില്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇത് എവിടെയും എത്തിയിട്ടില്ല.
ബാബറി പള്ളിക്ക് കോടികള്‍
ഇക്കഴിഞ്ഞ ഡിസംബര്‍ 6-ന്, മുര്‍ഷിദാബാദിലെ എംഎല്‍എ ഹുമയൂണ്‍ കബീര്‍ ബാബറി മസ്ജിദ് മാതൃകയിലുള്ള ഒരു പള്ളിയ്ക്ക് തറക്കല്ലിട്ടത്.
2011-ലെ സെന്‍സസ് പ്രകാരം ഏകദേശം 66.27 ശതമാനം മുസ്ലീങ്ങളുള്ള ജില്ലയാണ് പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ്. അവിടുത്തെ ഭരത്പൂര്‍ എന്ന മണ്ഡലത്തിലെ ഒരു എംഎല്‍എയാണ്് തൃണമുല്‍ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹുമയൂണ്‍ കബീര്‍. ആശാന്‍ ഇപ്പോള്‍ ദിവസങ്ങള്‍കൊണ്ട് കോടീശ്വരനും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ശ്രദ്ധാകേന്ദ്രവുമായി മാറിയിരിക്കയാണ്. മുര്‍ഷിദബാദിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇതോടെ ഇവിടേക്ക് പണം കുത്തിയൊഴുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപിഐ വഴി മാത്രം ഇതുവരെയെത്തിയത് രണ്ടരക്കോടി രൂപമാണ.. ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീല്‍ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാന്‍ തുടങ്ങുകയായിരുന്നു. അങ്ങനെ അവ നിറഞ്ഞു കവിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല. അത്തരം നോട്ടുകള്‍ ചാക്കുകളില്‍ നിറച്ചു. അവയും നിറഞ്ഞു. ഒടുവില്‍ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞ് അക്കൗണ്ട് ബ്ലോക്കായതിനാല്‍ സംഭാവന നല്‍കരുതെന്ന് ഹുമയൂണ്‍ കബീര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കയാണ്!
ഇതോടെ വലിയ വിവാദങ്ങളും ഉയര്‍ന്നിരിക്കയാണ്. ഇങ്ങനെ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ഹുമയൂണ്‍ കബീര്‍ അടിച്ചുമാറ്റുകയാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎയിലേക്ക് കൂടുമാറാനാണ് അദ്ദേഹം നീക്കം നടത്തുന്നത്. അതേസമയം ഹുമയൂണിന്റെ പള്ളിക്കായി രാജ്യത്തിന് പുറത്തുനിന്ന് പണം വരുന്നുണ്ടെന്നും, തീവ്രവാദ ശക്തികള്‍ ഇതിന്റെ പിറകിലുണ്ടെന്നും അതിനാല്‍ ഇ ഡി അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ബാബറി മസ്ജിദിന്റെ ഒരു പതിപ്പ് നിര്‍മ്മിക്കുന്നത്, സ്വതവേ സാമുദായിക സംഘര്‍ഷങ്ങളാല്‍ കലുഷിതമായ മുര്‍ഷിദാബാദില്‍ വീണ്ടും പ്രശ്‌നം സൃഷ്ടിക്കുമെന്നും ഭീതിയുണ്ട്.
ഡിസംബര്‍ 6 ന് പള്ളിയുടെ കല്ലിടല്‍ ചടങ്ങിന് ശേഷംഹുമയൂണ്‍ കബീര്‍
സംഭാവനകള്‍ക്കായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുശേഷം, സംഭാവന നല്‍കാനുള്ളവരുടെ അനിയന്ത്രിത തിരക്കാണ് കാണാന്‍ കഴിയുക. ബെല്‍ദംഗയില്‍ സൂക്ഷിച്ചിരുന്ന 11 സംഭാവന പെട്ടികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നോട്ടുകള്‍ കൊണ്ട് നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ക്യുആര്‍ കോഡ് വഴിയും പണവും ഒഴുകാന്‍ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം വരെ ഓണ്‍ലൈന്‍ യുപിഐ വഴി 2.47 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി ഹുമയൂണ്‍ കബീര്‍ പറഞ്ഞു. മറ്റ് ആറ് സംഭാവന പെട്ടികളിലായി 57 ലക്ഷം രൂപയാണിതുവരെ എത്തിയത്. ഇതേ തുടര്‍ന്ന് മെഷീനുകള്‍ വഴിയുള്ള പണത്തിന്റെ എണ്ണല്‍ തുടരുകയാണ്.
പശ്ചിമ ബംഗാളില്‍ നിന്ന് മാത്രമല്ല രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ മുര്‍ഷിദാബാദില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ബാബറി മസ്ജിദിനായി സംഭാവന നല്‍കുന്നുണ്ട്. ബാബറി മസ്ജിദ് അതേപോലെയുള്ള മാതൃകയുടെ നിര്‍മ്മാണത്തിനായി 38 കോടി രൂപയുടെ ബജറ്റാണ് ഹുമയൂണ്‍ കണക്കാക്കിയത്. ഇപ്പോഴും ഇഷ്ടികകളും പണവുമായി ആളുകള്‍ ബെല്‍ദംഗയിലേക്ക് പ്രവഹിക്കയാണ്. ചില വീഡിയോകളില്‍ ഇഷ്ടികയുമായി വരുന്ന മലയാളികളെയും കാണാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച രാത്രി കബീര്‍ തന്റെ ബെഹ്‌റാംപൂര്‍ വസതിയില്‍ പണം എണ്ണാന്‍ പ്രാദേശിക മദ്രസകളില്‍ നിന്നുള്ള 30 അധ്യാപകരെ ചുമതലപ്പെടുത്തിയെന്നാണ്. സിസിടിവി നിരീക്ഷണത്തിലാണ് എണ്ണല്‍ നടത്തിയത്.
കഴിഞ്ഞ കുറേക്കാലമായി തൃണമൂല്‍ ജില്ലാനേതൃത്വവും, ഹുമയൂണുമായി ശീതസമരം നടക്കുകയാണ്. ഇതിന്റെ ക്ലൈമാക്‌സിലാണ് ബാബറി മസ്ജിദ് മാതൃക നിര്‍മ്മിക്കുമെന്ന പ്രഖ്യാപണം അദ്ദേഹം നടത്തിയത്. ഇതോടെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. വിവാദപരമായ പരാമര്‍ശം നടത്തുന്നതിനെതിരെ ടിഎംസി നേതൃത്വം ഇദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മസ്ജിദ് നിര്‍മ്മാണ നീക്കവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ അറിയിച്ചു. പക്ഷേ ബാബറി പള്ളിയുടെ മാതൃക നിര്‍മ്മിക്കുന്ന ഒറ്റ പ്രഖ്യാപനത്തോടെ അയാള്‍ ഇസ്ലാമിക സര്‍ക്കളില്‍ ഹീറോയായി. അതേസമയം
അതായത് ഹുമയൂണ്‍ കബീറിന് പിന്നില്‍ ബിജെപിയുടെ ബുദ്ധിയാണെന്നും ആരോപണമുണ്ട്. കാരണം ഇങ്ങനെ ഒരു പുതിയ പാര്‍ട്ടിയുണ്ടായാ ല്‍ ഈ ജില്ലകളിലെ മുസ്ലീം വോട്ട് ഭിന്നിക്കും. മൂന്ന് ജില്ലകളിലായി അമ്പതിലേറെ മണ്ഡലങ്ങളില്‍ ഇതോടെ ടിഎംസിയുടെ സാധ്യതകള്‍ ഇല്ലാതാവും. അങ്ങനെ ബിജെപിക്ക് ഭരണംപിടിക്കാനുള്ള ഒരു ട്രോജന്‍ കുതിരയാണ്, മുര്‍ഷിദാബാദില്‍ സ്ഥാപിക്കുന്ന ബാബറി പള്ളിയുടെ പതിപ്പ് എന്നും ആരോപമുണ്ട്.
