ഒന്നും രണ്ടും അല്ല 25 പവന്‍ ഒന്നാം സമ്മാനം; രണ്ടാം സമ്മാനം നിസാന്‍ മാഗ്നൈറ്റ് കാറും മൂന്നാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടറും; സമ്മാനപ്പെരുമഴ വേറെ; 500 രൂപയ്ക്ക് കൂപ്പണ്‍ വിറ്റ് അനധികൃതമായി ലോട്ടറി നറുക്കെടുപ്പ്; സിപിഎമ്മിന്റെ വ്യാപാരി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അനധികൃത നറുക്കടുപ്പിനോട് കണ്ണടച്ച് ലോട്ടറി വകുപ്പ്

വ്യാപാരി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അനധികൃത നറുക്കടുപ്പിനോട് കണ്ണടച്ച് ലോട്ടറി വകുപ്പ്

Update: 2025-06-14 13:55 GMT

തിരുവനന്തപുരം: ലോട്ടറി ഒന്നടിച്ചിട്ടുവേണം ഇത്തിരി പൊന്നുവാങ്ങാന്‍, അതല്ലെങ്കില്‍ പുത്തന്‍ മോഡല്‍ കാര്‍ വാങ്ങാന്‍. ലോട്ടറി പലരുടെയും ദൗര്‍ബല്യമാണ്. ക്യത്യമായ നിയമ-ചട്ടങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേരള ഭാഗ്യക്കുറി ഇപ്പോള്‍ സമ്മാന ഘടനയൊക്കെ പരിഷ്‌കരിച്ച് പുത്തന്‍രൂപത്തിലാണ്. അതവിടെ നില്‍ക്കട്ടെ. ഇനി പറയാന്‍ പോകുന്നത് ലോട്ടറി നിയമങ്ങള്‍ കാറ്റില്‍ പറത്തിയുളള ഭരണപക്ഷ അനുകൂല വ്യാപാരി സംഘടനയുടെ നറുക്കെടുപ്പിനെ കുറിച്ചാണ്.

ചായപ്പൊടി വില്‍പ്പനയുടെ മറവില്‍ ലോട്ടറി ടിക്കറ്റ് വിറ്റ ബോബി ചെമ്മണ്ണൂരിന് എതിരെ കേസു കൊടുത്ത ലോട്ടറി വകുപ്പ് കേരള സംസ്ഥാന വ്യാപാരി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള സാന്ത്വന സമ്മാന പദ്ധതി നടത്തിപ്പിനോട് കണ്ണടച്ചു. ഇങ്ങനെ ഒരു സംഭവമേ നടന്നതായി ഭാവിച്ചില്ല. വ്യാപാരി സാന്ത്വനം ട്രസ്റ്റ് കണ്ണൂരിന്റെ സാന്ത്വന സമ്മാന പദ്ധതിയില്‍ 500 രൂപ വിലയ്ക്ക് കൂപ്പണ്‍ വിറ്റാണ് നറുക്കടുപ്പ് നടത്തിയത്.

മോശം പറയരുതല്ലോ, ആകര്‍ഷകമായ സമ്മാനങ്ങളായിരുന്നു. ഒന്നും രണ്ടും അല്ല 25 പവനായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നിസാന്‍ മാഗ്നൈറ്റ് കാര്‍. മൂന്നാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടറും, നാലാം സമ്മാനം സ്മാര്‍ട്ട് ഫോണും, അഞ്ചാം സമ്മാനം 100 പേര്‍ക്ക് 1 ഗ്രാം വീതം സ്വര്‍ണനാണയവും, 500 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും ആയിരുന്നു. രണ്ട് വാട്‌സാപ്പ് നമ്പറുകള്‍ നല്‍കി അതുവഴിയായിരുന്നു കൂപ്പണ്‍ വില്‍പ്പന. ലോട്ടറി വകുപ്പിനെ നോക്കുകുത്തിയാക്കി ജണ്‍ 10 നായിരുന്നു നറുക്കെടുപ്പ്. ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത ലോട്ടറി വകുപ്പ് സിപിഎമ്മിന്റെ വ്യാപാരി സംഘടനയുടെ നറുക്കെടുപ്പ് അറിഞ്ഞതായി നടിച്ചില്ല. ഇത്തരത്തില്‍ ടിക്കറ്റ് വിറ്റ് നറുക്കെടുപ്പ് നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് സാന്ത്വന സമ്മാന പദ്ധതിയില്‍ 500 രൂപ വിലയ്ക്ക് കൂപ്പണ്‍ വിറ്റ് നറുക്കടുപ്പ് നടത്തിയത്.

ബോചെയുടെ വിവാദ ലോട്ടറി വില്‍പ്പന

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസായിരുന്നു കേസെടുത്തത്.

ബോചെ ഭൂമിപത്ര എന്ന സ്വകാര്യകമ്പനിയുടെ മറവില്‍ ചായപ്പെടി വില്‍പ്പനയും പ്രെമോഷനുമെന്ന പേരില്‍ ചായപ്പൊടി പായ്ക്കറ്റിന്റെ ഒപ്പം ലോട്ടറി ടിക്കറ്റും വില്‍ക്കുന്നുവെന്നാണ് ലോട്ടറി വകുപ്പ് ആരോപിച്ചത്. ബോബി ചെമ്മണൂര്‍ വയനാട് മേപ്പാടിയിലെ എ വി ടി ഗ്രൂപ്പിന്റെ 1000 ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ ഏറ്റെടുത്തതോടെ തേയില പ്രൊമോട്ട് ചെയ്യാനാണ് ലക്കി ഡ്രോ ഏര്‍പ്പെടുത്തിയത്.

www.bochetae.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കുന്നതായിരുന്നു പദ്ധതി. 25 കോടി രൂപ ബമ്പര്‍ സമ്മാനം. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

തന്റേത് ലോട്ടറിയല്ലെന്നും കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞു എന്നത് വസ്തുതയല്ലെന്നുമായിരുന്നു ബോചെയുടെ വാദം.

ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നായിരുന്നു എഫ്‌ഐആറിലുള്ളത്.

Tags:    

Similar News