എം.ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സില്‍ യുജിസി ചട്ടം മറികടന്ന് അനധികൃത നിയമനം; വി.സിയുടെ അടുപ്പക്കാരന്‍ എന്നത് മാത്രം ഏകയോഗ്യത; ഗവര്‍ണര്‍ക്ക് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ല

എം.ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സില്‍ യുജിസി ചട്ടം മറികടന്ന് അനധികൃത നിയമനം;

Update: 2025-04-01 06:06 GMT

കോട്ടയം: എംജി യൂണിവേഴ്സിറ്റിയില്‍ വീണ്ടും നിയമന വിവാദം. വി.സിയുടെ അടുപ്പക്കാരനെ ചട്ടവും യോഗ്യതകളുമൊക്കെ മറി കടന്ന് സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സില്‍ അസോസിയേറ്റ് പ്രഫസര്‍ ആയി നിയമിച്ചതാണ് പുതിയ വിവാദം. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ മറ്റ് ഉദ്യോഗാര്‍ഥികള്‍ ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി അയച്ചെങ്കിലും നടപടി ഒന്നുമായിട്ടില്ല.

നേരത്തേ തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നഡോ. സിബു സൈമണിനെയാണ് ചട്ടം ലംഘിച്ച് വി.സി പ്രഫ. സി.ടി. അരവിന്ദകുമാര്‍ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സില്‍ അസോസിയേറ്റ് പ്രഫസര്‍ ആയിട്ട് നിയമിച്ചിട്ടുളളത്. ഈ നിയമനത്തിന് വേണ്ട യുജിസിയുടെയും എം.ജി യൂണിവേഴ്സിറ്റിയുടെയും യോഗ്യതകള്‍ മറികടന്നാണ് നിയമനം എന്നാണ് പരാതി.

യൂണിവേഴ്സിറ്റിയുടെ വിജ്ഞാപന പ്രകാരം എന്‍വയണ്‍മെന്റ് സയന്‍സുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയുമായിരുന്നത്. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഫിസിക്സ്, കെമിസ്ട്രി, ബയോടെക്നോളജി മേഖലയില്‍പ്പെട്ടവരെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു.

യുജിസി റെഗുലേഷന്‍ 2018 പ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിക്ക് അസിസ്റ്റന്റ് പ്രഫസര്‍ എന്ന നിലയില്‍ കുറഞ്ഞത് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണം. നിലവില്‍ നിയമിക്കപ്പെട്ടിരിക്കുന്ന സിബു സൈമണിന് ഈ യോഗ്യതയില്ല.

ഇന്റര്‍വ്യൂവില്‍ വന്‍ അട്ടിമറി നടന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദേശം അവഗണിച്ചു. ഇതു കാരണം ഈ വിഭാഗത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് എത്തിയ ഒരു ഉദ്യോഗാര്‍ഥിക്ക് അപമാനം നേരിടേണ്ടി വന്നുവെന്ന് പറയുന്നു. സെലക്ഷന്‍ കമ്മറ്റിയിലെ സ്റ്റാറ്റിയൂട്ടറി അംഗമായ ഡീനിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍ക്കൊളളിച്ചില്ല. ഡീന്‍ ആണ് ഉേദ്യാഗാര്‍ഥിളുടെ യോഗ്യത പരിശോധിക്കേണ്ടിയിരുന്നത്.

ഡോ. സിബു സൈമണിനെ വൈസ് ചാന്‍സിലര്‍ ചട്ടം ലംഘിച്ചാണ് കൊണ്ടു വന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ ആരോപിക്കുന്നു. ഗവ.ഓഫ് കേരള റി എന്‍ട്രി ഫെലോഷിപ്പ് മുഖേനെയാണ് ഡോ. സിബു എം.ജി യൂണിവേഴ്സിറ്റിയില്‍ എത്തുന്നത്. വിദേശസ്ഥാപനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് നല്‍കേണ്ട ഈ ഫെലോഷിപ്പ് മാക്ഫാസ്റ്റില്‍ നിന്ന് ചെന്ന സിബുവിന് നല്‍കുകയായിരുന്നു. ക്രമക്കേട് ഇതില്‍ നിന്ന് വ്യക്തമാണെന്ന് പറയുന്നു. ഇദ്ദേഹത്തിന് പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കിയതും യുജിസി ചട്ടം മറികടന്നാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

എം.എസ്.സി ബയോടെക്നോളജിയും ബയോകെമിസ്ട്രയില്‍ പിഎച്ച്ഡിയുമുള്ള ആളാണ് ഡോ. സിബു സൈമണ്‍. എന്‍വയണ്‍മെന്റ് സയന്‍സില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് ഈ യോഗ്യത വച്ചാണ് നിയമനം നല്‍കിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഈ യോഗ്യതകള്‍ സ്‌കുള്‍ ഓഫ് ബയോസന്‍സിലെ നിയമനത്തിനുള്ളതാണ്. ഇതു കൂടാതെയാണ് അസി. പ്രഫസര്‍ എന്ന നിലയില്‍ ആവശ്യമായ പ്രവൃത്തി പരിചയം ഇല്ലാത്തത്. വി.സി. അരവിന്ദകുമാറുമായി മൂന്നു വര്‍ഷമായി ഒരു ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതു മാത്രമാണ് സിബു സൈമണിനുള്ള ഏക യോഗ്യത.

ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി നേരത്തേ തന്നെ ഗവര്‍ണര്‍ക്ക് ഉേദ്യാഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ 28 ന് സിബു സൈമണിന് നിയമനം നല്‍കിയിരിക്കുന്നത്.

Tags:    

Similar News