ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചു; വാടകവീട്ടില്‍ യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തി; വീട്ടുടമയായ യുവാവ് അറസ്റ്റില്‍; രണ്ട് ലാപ്ടോപ്പുകള്‍ പിടിച്ചെടുത്തു

വാട്സാപ്പ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത അപരിചിതമായ ലാപ്ടോപ്പ്

Update: 2024-09-24 12:25 GMT

ന്യൂഡല്‍ഹി: വാടകയ്ക്ക് നല്‍കിയ വീട്ടിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വീട്ടുടമയായ 30-കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരണ്‍ എന്ന യുവാവ് പകര്‍ത്തിയത്.

കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ച യുവതിയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ഉത്തര്‍പ്രദേശുകാരിയായ യുവതി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഷകര്‍പുരില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം. കെട്ടിട ഉടമയുടെ മകനായ കരണ്‍ തൊട്ടുടുത്ത നിലയിലാണ് താമസിച്ചിരുന്നത്. യുവതി നാട്ടിലേക്ക് പോയപ്പോള്‍ വീടിന്റെ താക്കോല്‍ കരണിനെ ഏല്‍പ്പിച്ചിരുന്നു.

അടുത്തിടെയാണ് തന്റെ വാട്സാപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികത യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാട്സാപ്പ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത മറ്റ് ഉപകരണങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിച്ചപ്പോള്‍ അപരിചിതമായ ഒരു ലാപ്ടോപ്പും ലിസ്റ്റില്‍ കണ്ടെത്തി. ഉടന്‍തന്നെ ലോഗൗട്ട് ചെയ്തു. ഇതോടെയാണ് തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന സംശയം യുവതിക്കുണ്ടായത്. പിന്നീട് അപ്പാര്‍ട്ട്മെന്റില്‍ യുവതി നടത്തി തിരച്ചിലിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയതിന് പിന്നാലെ യുവതി പോലീസിനെ വിവരം അറിയിച്ചു.

പോലീസെത്തി പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലും സമാന രീതിയില്‍ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തി. മുറിയില്‍ മറ്റാരെങ്കിലും വരാറുണ്ടോയെന്ന് പോലീസ് യുവതിയോട് ചോദിച്ചു. താന്‍ നാട്ടില്‍ പോയപ്പോള്‍ താക്കോല്‍ കരണിനെ ഏല്‍പ്പിച്ചിരുന്നതായി അവര്‍ മറുപടി നല്‍കി.

തുടര്‍ന്ന് പോലീസ് ചോദ്യംചെയ്തതോടെയാണ് കരണ്‍ കുറ്റസമ്മതം നടത്തിയത്. മൂന്ന് മാസം മുമ്പ് നാട്ടില്‍ പോകുമ്പോള്‍ യുവതി മുറിയുടെ താക്കോല്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. ഈ അവസരം മുതലെടുത്ത്, ഇലക്ട്രോണിക് മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ മൂന്ന് രഹസ്യ ക്യാമറകള്‍ കിടപ്പുമുറിയിലും കുളിമുറിയിലും സ്ഥാപിച്ചെന്ന് കരണ്‍ പറഞ്ഞു.

ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല ഈ ക്യാമറകള്‍. ദൃശ്യങ്ങള്‍ അതിനൊപ്പം സ്ഥാപിക്കുന്ന മെമ്മറി കാര്‍ഡുകളിലാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത്. അതിനാല്‍, റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ തന്റെ ലാപ്‌ടോപ്പിലേക്ക് മാറ്റുന്നതിനായി കരണ്‍ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് യുവതിയോട് പലതവണ വീടിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തിനിടെ കരണില്‍നിന്ന് മറ്റൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ശാരീരിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി

Tags:    

Similar News