വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പുരില്‍ നിന്നുള്ളവര്‍; അകലമില്ലാത്ത ആകാശത്ത് ഒന്നിച്ച് ജോലി ചെയ്ത കുക്കി, മെയ്തി വിഭാഗത്തില്‍ പെട്ടവര്‍; ഒടുവില്‍ മരണത്തിലും ഒരുമിച്ചു എയര്‍ ഹോസ്റ്റസുമാരയ ലാത്പവും ലാനൂംതെംവും; ആകാശങ്ങളെയും ഉയരങ്ങളെയും സ്‌നേഹിച്ച റോഷ്‌നിയുടെ ജീവനും ആകാശത്തില്‍ പൊലിഞ്ഞു

വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പുരില്‍ നിന്നുള്ളവര്‍

Update: 2025-06-13 01:10 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഓരോര്‍ത്തര്‍ക്കും പറയാനുള്ളത് ഓരോ കഥയാണ്. പുതുയ സ്വപ്‌നങ്ങളിലേക്ക് പറക്കവേയാണ് ഇവരെല്ലാം ചിറകറ്റു വീണത്. ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട വിമാന ജീവനക്കാരില്‍ രണ്ടുപേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പുരില്‍ നിന്നുള്ളവരാണ്. എയര്‍ ഹോസ്റ്റസുമാരയ നംഗതോയ് ശര്‍മ്മ കോങ്ബ്രയ്ലാത്പം (22), ലാനൂംതെം സിങ്സണ്‍ (28) എന്നിവരാണ് മരിച്ച മണിപ്പുര്‍ സ്വദേശികളായ കാബിന്‍ ക്രൂ അംഗങ്ങള്‍.

ഇവര്‍ ഉള്‍പ്പെടെ 10 ജീവനക്കാരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഇംഫാല്‍ താഴ്വരയിലെ തൗബാല്‍ ജില്ലയാണ് നംഗതോയ് ശര്‍മ്മയുടെ സ്വദേശം. ഇവര്‍ മെയ്തി വിഭാഗത്തില്‍ പെട്ടവരാണ്. കങ്പോക്പി ജില്ലയില്‍നിന്ന് വരുന്ന ലാനൂംതെം സിങ്സണ്‍ കുക്കി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുവതിയാണ്. ദുരന്തവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെല്ലാം നംഗതോയ് ശര്‍മ്മയുടെ വീട്ടിലെത്തിയിരുന്നു. രാവിലെ ഒമ്പത് മണിക്കാണ് നംഗതോയ് അവസാനമായി വീട്ടുകാരോട് സംസാരിച്ചത്.

ലാനൂംതെം സിങ്സണിന്റെ കുടുംബത്തെ കുറിച്ച് വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. വംശീയ കലാപത്തെ തുടര്‍ന്ന് ഇവരുടെ കുടുംബം പാലായനം ചെയ്തുവെന്ന് മാത്രമാണ് ഒടുവില്‍ ലഭിച്ച വിവരം. നിലവില്‍ ഇവര്‍ കുക്കി ഭൂരിപക്ഷ ജില്ലയായ കങ്പോക്പിയിലാണ്. കൃത്യമായ സ്ഥലം അറിയില്ല.

വംശവെറിയുടെ പേരില്‍ സ്വന്തം നാട്ടുകാര്‍ തമ്മിലടിക്കുമ്പോള്‍ പരസ്പരം അകലമില്ലാത്ത ആകാശത്ത് ഒന്നിച്ച് ജോലി ചെയ്യുകയായിരുന്നു കുക്കി, മെയ്തി വിഭാഗത്തില്‍ പെട്ട ഈ രണ്ട് യുവതികളും. ഒടുവില്‍ എല്ലാ വെറികളെയും ഇല്ലാതാക്കുന്ന മരണവും അവരെ ഒന്നിച്ചാണ് പുല്‍കിയത്.

അതുപോലെ ആകാശത്തെ ഏറെ സ്‌നേഹിച്ചാണ് റോഷ്ണിയും മടങ്ങുന്നത്. കാബിന്‍ ക്രൂ റോഷ്‌നി രാജേന്ദ്ര(27)യുടെ വിയോഗം അടുപ്പമുള്ളവര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്‌നിയുടെ സ്വപ്നം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 'സ്‌കൈ ലവ്‌സ് ഹേര്‍' എന്നാണ് റോഷ്‌നി പേരു നല്‍കിയിരുന്നത്.

50000ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ റോഷ്‌നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട് വിവിധ നാടുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വിഡിയോകളും. അപകടത്തിന് ദിവസങ്ങള്‍ക്ക് മുന്‍പും പുതിയ ചിത്രങ്ങള്‍ റോഷ്‌നി പങ്കുവച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്‌നിയുടെ കുടുംബം എത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

സീറ്റ് നമ്പര്‍ 11 എ-യിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണെന്ന് ഗുജറാത്ത് പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക് പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ രമേഷ് അപകടത്തിന് പിന്നാലെ എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് പുറത്തുകടന്നത്. ശേഷം, രമേഷ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നതിനാല്‍ ഒട്ടേറെ യുവ ഡോക്ടര്‍മാര്‍ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഇവരില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    

Similar News