കെ എസ് അരുണ്‍ കുമാര്‍. 'കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോപാലാ എന്ന് വിളിച്ചവര്‍ ആണ് നിങ്ങള്‍...'ആങ്കര്‍ മാതു.!'അങ്ങനെ വിളിച്ചത് ടി കെ ഹംസ അല്ലേ... 'അഡ്വ. കെ എസ് അരുണ്‍ കുമാര്‍ എന്ന് മാതു; പിടിക്കാത്ത സിപിഎം യുവ നേതാവും; ആ ചര്‍ച്ച വൈറലാകുമ്പോള്‍; ഒപ്പം വിഎസിന്റെ പഴയ പ്രതികരണവും

Update: 2025-07-06 04:12 GMT

തിരുവനന്തപുരം: രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാതൃഭൂമി ന്യൂസില്‍ മാതു സജി നയിച്ച ചര്‍ച്ചയാണ് ഇതിന് കാരണം. കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തത്തിലെ ചര്‍ച്ചയാണ് ഇതിന് കാരണം. കോട്ടയത്തെ കെട്ടിടത്തില്‍ നിന്നും ആളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട രണ്ട് മന്ത്രിമാരില്‍ ഒരാളാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആ മന്ത്രിയെയാണ് നിങ്ങള്‍ ക്രൂശിക്കുന്നത് എന്നായിരുന്നു സിപിഎം നേതാവ് അരുണ്‍ കുമാറിന്റെ വാദം. ഇതിനെ മാതു അങ്ങു പൊളിച്ചു. പൊതുമരാമത്തിനെ കുറ്റപ്പെടുത്തുകയാണോ താങ്കള്‍ എന്നായി ചോദ്യം. ഇതോടെ അരുണ്‍കുമാറിന് കൈവിട്ടു. ചെറിയൊരു നമ്പര്‍ അരുണ്‍ കുമാര്‍ ഇറക്കി. 'കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോപാലാ എന്ന് വിളിച്ചവര്‍ ആണ് നിങ്ങള്‍...'ആങ്കര്‍ മാതു എന്നായിരുന്നു ചോദ്യം. ഇതിന് മാതു ഉയര്‍ത്തിയ മറു ചോദ്യം അരുണ്‍ കൂമാറിനെ വിയര്‍പ്പിച്ചു. എകെജിയെ അധിക്ഷേപിച്ചത് ഹംസയായിരുന്നില്ലേ എന്നായിരുന്നു മാതുവിന്റെ ചോദ്യം. ഒന്നു മര്യാധ കാട്ടു നിങ്ങള്‍. ഞാന്‍ സംസാരിക്കുമ്പോള്‍ എന്താ പ്രശ്‌നം-ഇതായിരുന്നു അരുണ്‍കുമാറിന്റെ പ്രതികരണം. ഈ വീഡിയോ ആണ് വൈറലാകുന്ന ഒന്ന്. മറ്റൊന്ന് വിഎസ് അച്യുതാനന്ദന്റെ പഴയ പ്രതികരണവും.

സിപിഎം നേതാവായ ടികെ ഹംസയെ വിമര്‍ശിക്കുന്നതിനിടെ ചിലത് വിഎസ് അച്യുതാനന്ദന്‍ പറയുന്നു. എകെജിയെ ഹംസ വിമര്‍ശിച്ചതായിരുന്നു ഇതിലെ ഹൈലൈറ്റ്. ഈ ബൈറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ടി.കെ.ഹംസയുടെ 'കോലിട്ടിളക്കല്‍' പ്രയോഗത്തില്‍ പൊട്ടിത്തെറിച്ച് വി.എസ്.അച്യുതാനന്ദന്‍ 2012ലാണ് പ്രതികരണം നടത്തിയത്. ഇത്തരം ശുംഭത്തരങ്ങള്‍ക്ക് താനെന്തു മറുപടി പറയാനാണെന്ന് വി.എസ് ചോദിച്ചിരുന്നു. കൊല്ലത്ത് ഗവ.നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഹംസയ്ക്കെതിരെ വി.എസ് ആഞ്ഞടിച്ചത്.

ടി.കെ.ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയായി കണ്ടാല്‍ മതിയെന്നാണല്ലോ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അന്ന് വി.എസ്. ''ഹംസ പറഞ്ഞത് ഞാന്‍ കേട്ടു. കോലിട്ടിളക്കലിനെക്കുറിച്ചാണല്ലോ ഹംസ പറഞ്ഞത്. ഡാങ്കേയുടെ ഏകാധിപത്യ, റിവിഷനിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പ്രതികരിച്ച് പാര്‍ട്ടി വിട്ടവരാണ് മുസാഫിര്‍ മുഹമ്മദും എ.കെ.ഗോപാലനും ജ്യോതിബസുവുമടക്കമുള്ള ഞങ്ങള്‍ 32 പേര്‍. മുസാഫിറും എ.കെ.ഗോപാലനും ബസവപുന്നയ്യയും സുന്ദരയ്യയും മുതല്‍ ഇ.കെ.ഇമ്പിച്ചിബാവ വരെയുള്ള 32 പേരെ വര്‍ഗ വഞ്ചകരെന്ന് മുദ്രകുത്തി പുറത്താക്കുകയായിരുന്നു. 64ല്‍ കൊല്‍ക്കത്തയിലെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഈ പാര്‍ട്ടിക്ക് സിപിഐ(എം) എന്ന് പേരിട്ടത്. കൊല്ലങ്ങള്‍ക്ക് ശേഷം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ എത്തിയത് പത്തുലക്ഷം പേരാണ്. അതിലൊരുത്തനാണ് ഈ ഹംസ.

ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് വൈറലാകുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ ലിങ്ക്... ഇവിടെ ക്ലിക്ക് ചെയ്യുക

അമരാവതിയിലെ കര്‍ഷകരെ കാട്ടിലേക്കിറക്കി വിട്ടപ്പോള്‍ അവര്‍ക്ക് മാനമായി ജീവിക്കാന്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.കെ.ഗോപാലന്‍ നിരാഹാരസമരം നടത്തി. അന്ന് ഹംസ ഡിസിസി പ്രസിഡന്റാണ്. ''കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ പോകാത്തു കോവാലാ കോവാലാ' എന്ന് വിളിച്ചവനാണ് ഹംസ. പിന്നീട് പാര്‍ട്ടി വളര്‍ന്നു വളര്‍ന്നു വന്നപ്പോള്‍ ഡിസിസിയില്‍ നിന്ന് പയ്യെപ്പയ്യെ ഈ പാര്‍ട്ടിയില്‍ കടന്നുകയറി എംഎല്‍എയായി, എംപിയായി, മന്ത്രിയായി, പാര്‍ട്ടി നല്‍കിയ ആനുകൂല്യങ്ങളെല്ലാം നേടി. ഇപ്പോഴും ഇനിയെന്തു കിട്ടും എന്ന് നോക്കിയിരിക്കുന്ന മാന്യനാണിയാള്‍ എന്ന് ഓര്‍ത്തു കൊള്ളണം. ഇത്തരക്കാര്‍ പറയുന്ന ശുംഭത്തരങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെ''ന്ന് വി.എസ് തുറന്നടിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും വി.എസ് പറഞ്ഞിരുന്നു.

വളാഞ്ചേരിയില്‍ നടന്ന സിപിഎം യോഗത്തിലായിരുന്നു ഹംസയുടെ വിവാദ പരാമര്‍ശം അന്നുണ്ടായത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പിണറായി അടക്കമുള്ള നേതാക്കളെ പ്രതിയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ വിഎസിനേയും കുടുക്കാം. വിഎസിനെ ടിപി വധത്തില്‍ കുടുക്കിയാല്‍ ഒരു ശല്യം ഒഴിഞ്ഞു പോയേനെ. പാര്‍ട്ടിയ്ക്ക് അപകടം വരുമ്പോഴൊക്കെ പിന്നില്‍ നിന്നു കുത്തിയിട്ടുള്ള നേതാവാണ് വിഎസ് എന്നും ഹംസ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശം വിവാദമായതോടെ മറ്റൊരു യോഗത്തില്‍ വച്ച് ഹംസ ഇത് തിരുത്തിയിരുന്നു.

Tags:    

Similar News