കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം; കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം; എന്തൊക്കെ നടപടി സ്വീകരിക്കാമെന്നുള്ളത് സര്‍ക്കാര്‍ അറിയിക്കണം; ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം; അമിക്കസ് ക്യൂറിയെ നിയമിക്കാം; കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി

കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം;

Update: 2025-06-12 05:32 GMT

കൊച്ചി: കേരളതീരത്തെ കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈകോടതി വ്യക്തമാക്കി. നിയമനടപടി ക്രമങ്ങളില്‍ കാലതാമസം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. എന്തൊക്കെ നടപടി സ്വീകരിക്കാമെന്നുള്ളത് സര്‍ക്കാര്‍ അറിയിക്കണം. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം. അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ അപകടത്തില്‍പെട്ട് കടലില്‍ മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട്? കൊച്ചി കോസ്റ്റല്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കേസില്‍ കപ്പല്‍ കമ്പനി ഉടമ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പലിലെ നാവികരും ജീവനക്കാരും മൂന്നാം പ്രതിയുമാണ്.

മത്സ്യത്തൊഴിലാളിയായ ആലപ്പുഴ നീര്‍ക്കുന്നം തെക്കുംമുറിയില്‍ സി. ഷാജിയുടെ പരാതിയെതുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ 282, 285, 286, 287, 288, 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 3(5) ഒഴികെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. മേയ് 24നാണ് കൊച്ചിക്ക് പടിഞ്ഞാറ് കപ്പല്‍ മുങ്ങിയത്. സംഭവത്തില്‍ കേസ് എടുക്കേണ്ടെന്നും നഷ്ടപരിഹാരത്തിന് ഊന്നല്‍ നല്‍കണമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരളതീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടാകുന്ന സംഭവങ്ങളില്‍ മാത്രമേ കേസെടുക്കാന്‍ അധികാരമുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍.

200 നോട്ടിക്കല്‍ മൈല്‍ വരെയുണ്ടാകുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ തീര സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി കേന്ദ്ര വിജ്ഞാപനം ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നും വാദങ്ങളുണ്ടായിരുന്നു. കേരളത്തില്‍ ഇങ്ങനെ കേസെടുക്കാന്‍ അധികാരമുള്ളത് ഫോര്‍ട്ട്‌കൊച്ചി തീരദേശ പൊലീസിനാണ്.

അതേസമയം കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ സിവില്‍കേസ് നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. അഡ്മിറാലിറ്റി ആക്ട് പ്രകാരം ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കുക. തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാന്‍ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസ് നല്‍കുക. ശാസ്ത്രബധനകാര്യ-നിയമ-പരിസ്ഥിതി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് പരിശോധന നടത്തുന്നത്.

കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പലിനെതിരെ കോസ്റ്റല്‍ പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ദൂരവ്യാപക പരിസ്ഥിതി ആഘാതം ഏല്‍പിക്കുന്ന അപകടത്തിന് 17 ദിവസത്തിന് ശേഷമാണ് വിമര്‍ശനങ്ങള്‍ തടയാന്‍ കണ്ണില്‍ പൊടിയിടുന്ന നടപടികളുണ്ടാകുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ച വകുപ്പുകളുടെ സാധ്യത പോലും പരിശോധിക്കാതെ അശ്രദ്ധമായി കപ്പല്‍ കൈകാര്യം ചെയ്തതിന് മാത്രമാണ് കേസെടുത്തത്.

അലക്ഷ്യമായി കപ്പലോടിച്ച് അപകടമുണ്ടാക്കി, വിഷ രാസ സ്‌ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും മാത്രമാണ് നിലവില്‍ കേസ്. കേസെടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ച് പല ന്യായങ്ങള്‍ പറഞ്ഞു. ഒടുവില്‍,എജിയുടെ നിയമോപദേശവും ദിവസങ്ങളോളം കൈയ്യില്‍ വെച്ചു. ഹൈക്കോടതിയിലെ കേസില്‍ എന്ത് പറയുമെന്ന അവസ്ഥ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ഒരു വഴിയുമില്ലാതെ രജിസ്റ്റര്‍ ചെയ്ത കേസാണിത്.

അലക്ഷ്യമായി കപ്പലോടിച്ചതിന് ആറ് മാസം വരെ തടവ് ശിക്ഷയോ പിഴയോ മാത്രം കിട്ടാവുന്ന ദുര്‍ബല വകുപ്പുകളിലാണ് കേസ്. കണ്ടെയ്‌നറുകളില്‍ നിന്ന് പുറത്തേക്ക് ഒഴുകിയ അപകടകരമായ കാല്‍സ്യം കാര്‍ബൈഡ്, പോളിമര്‍ വസ്തുക്കള്‍ സമുദ്ര പരിസ്ഥിതിക്ക് ഏല്‍പിച്ച മാരക പ്രഹരം നിയമസംവിധാനത്തിന് മുന്നില്‍ കുറ്റകരമല്ല ശിക്ഷിക്കപ്പെടേണ്ടതുമല്ല. അപകടം സംഭവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കേസ് പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ജൈവവൈവിധ്യ സംരക്ഷണത്തിനും, ജല പരിസ്ഥിതി മലിനീകരണം തടയാനുള്ള ചട്ടങ്ങള്‍ പ്രകാരം നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

അപകടം സംഭവിച്ച് അതിന്റെ പ്രത്യക്ഷ ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളടക്കം പരാതിയുമായി രംഗത്തെത്തിയിട്ടും കേസെടുത്ത കോസ്റ്റല്‍ പൊലീസ് ഇതൊന്നും കണ്ട മട്ടില്ല. കപ്പല്‍ അപകടം സംഭവിക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ കമ്പനി പാലിച്ചോ എന്നതിലും സംശയങ്ങളുണ്ട്. കപ്പല്‍ ചെരിഞ്ഞ് 4 കണ്ടൈനറുകള്‍ കടലിലേക്ക് ഒലിച്ച് പോയിട്ടും ഇക്കാര്യം ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂമില്‍ ഷിപ്പിംഗ് ക്രൂ അറിയിച്ചിരുന്നില്ല. മത്സ്യത്തൊഴിലാളികളാണ് ഇക്കാര്യം ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

മാത്രമല്ല കപ്പലിന്റെ ബലക്ഷയവും,ഇന്‍ഷുറന്‍സ് കിട്ടാനുള്ള ഗൂഡാലോചനയുമടക്കം അന്വേഷണ പരിധിയില്‍ വരണം. വിപുലമായ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കേണ്ട സാഹചര്യത്തില്‍ ലോക്കല്‍ പൊലീസിന് എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്നതിലും ചോദ്യങ്ങളുണ്ട്.

Tags:    

Similar News