'ഈ അധിക്ഷേപം എന്താണെന്നറിയാന്‍ വലിയ ആകാംക്ഷയുണ്ട്; അഴിമതിയും വ്യാജരേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്? സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി എന്‍. പ്രശാന്ത്

ഈ അധിക്ഷേപം എന്താണെന്നറിയാന്‍ വലിയ ആകാംക്ഷയുണ്ട്

Update: 2025-07-24 08:30 GMT

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചുവെന്ന പേരില്‍ തനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി എന്‍.പ്രശാന്ത് ഐ.എ.എസ്. എന്തായിരുന്നു ഈ 'അധിക്ഷേപം' എന്ന് അറിയാന്‍ വലിയ ആകാംക്ഷയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാറിന്റെ നടപടിയെ അതേനാണയത്തില്‍ നേരിടാനാണ് പ്രശാന്ത് ഒരുങ്ങുന്നത്. അതിന്റെ സൂചനയാണ് ഈ ഫേസ്ബുക്ക് പോസ്റ്റും.

'അഴിമതിയും വ്യാജരേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്? ഞാനെന്താണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാല്‍ ഇപ്പോഴും കാണാം. ചെയ്തത് പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ് മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച് മൂടാനും ഇതുകൊണ്ടാവില്ല' -പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു.

അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയുടെ നേതൃത്വത്തിലാണ് പ്രശാന്തിനെതിരെയുള്ള പരാതി അന്വേഷിക്കുക. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിങ് ഓഫീസര്‍. മൂന്ന് മാസമാണ് അന്വേഷണ സമയ പരിധി. സസ്‌പെന്‍ഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്‌പെന്‍ഡ് ചെയ്ത് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിരുന്നു.

പ്രശാന്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എന്തായിരുന്നു ഈ 'അധിക്ഷേപം' എന്ന് അറിയാന്‍ വലിയ ആകാംക്ഷയുണ്ട്. അഴിമതിയും വ്യാജരേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്? ഞാനെന്താണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാല്‍ ഇപ്പോഴും കാണാം. ചെയ്തത് പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ് മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച് മൂടാനും ഇതുകൊണ്ടാവില്ല.

ആരോപണങ്ങള്‍ തെളിവ് സഹിതം നല്‍കിയിട്ടും അന്വേഷിക്കില്ലെന്നും, അത് സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരനായ എനിക്ക് നല്‍കാന്‍ യാതൊരു ബാധ്യതയുമില്ലെന്നും മുന്‍ ചീഫ് സെക്രട്ടറി ഒരു അഭിമുഖത്തില്‍ പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചതാണ്. എന്നാല്‍ ഒന്നോര്‍ക്കുക, കേവലം ഐ.എ.എസ് പോരെന്നും അധിക്ഷേപമെന്നും വരുത്തിത്തീര്‍ത്ത് ഡോ. ജയതിലകും (സ്‌പൈസസ് ബോര്‍ഡ് ഫേം) ഗോപാലകൃഷ്ണനും (വര്‍ഗീയ വാട്‌സാപ് ഗ്രൂപ്പ് ഫേം) ചെയ്ത ഗുരുതരമായ കുറ്റങ്ങള്‍ എക്കാലവും മറയ്ക്കാന്‍ സാധിക്കില്ല.

2008 ല്‍ മസൂറി ട്രെയിനിങ് കഴിഞ്ഞ്, ബഹു. മുന്‍ മുഖ്യമന്ത്രി വി.എസിന്റെ മുന്നിലാണ് ഞാനും എന്റെ ബാച്ച് മേറ്റ് അജിത് പാട്ടേലും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പറയുന്നില്ല, വസ്തുനിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാര്‍ക്ക് നന്നായറിയാം.

Tags:    

Similar News