പതിനഞ്ചുകാരിയെ ഹൈക്കോടതി അഭിഭാഷകന്‍ പീഡിപ്പിച്ചത് ക്രൂരമായി; അതിജീവിതയുടെ മൊഴി വായിച്ച ഹൈക്കോടതി ജഡ്ജി വരെ കണ്ണീരണിഞ്ഞു; എന്നിട്ടും സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത് പോലീസിന്റെ വീഴ്ച; അഡ്വ. നൗഷാദിനെതിരേ പുതിയ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്; പീഡിപ്പിച്ചത് അതിജീവിതയുടെ അമ്മയെ
അഡ്വ. നൗഷാദിനെതിരേ പുതിയ പീഡനക്കേസ്
പത്തനംതിട്ട: പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായ അഡ്വ. നൗഷാദിനെതിരേ പുതിയ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. നിലവിലുള്ള പോക്സോ കേസിലെ അതിജീവിതയുടെ അമ്മയെ പീഡിപ്പിച്ചതിനാണ് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോക്സോ കേസിലെ കൂട്ടുപ്രതിയായ അതിജീവിതയുടെ അടുത്ത ബന്ധുവായ യുവതിയും ഈ കേസില്‍ പ്രതിയാണ്.
2010 ല്‍ എറണാകുളത്ത് വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. രണ്ടാം പ്രതിയായ ബന്ധു ഒരു ദിവസം പരാതിക്കാരിയെയും കൂട്ടി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ചെല്ലുകയും അവിടെ നിന്ന് ഇരുവരെയും അഡ്വ. നൗഷാദ് തമ്മനത്തെ വീട്ടില്‍ എത്തിച്ചു. വീടിന്റെ രണ്ടാം നിലയില്‍ വച്ച് രാത്രിയിലാണ് പീഡനം നടന്നത്. ഈ വിവരം പുറത്തു പറഞ്ഞാല്‍ പരാതിക്കാരി നൗഷാദിനെ മുറിയിലേക്ക്് വിളിച്ചു വരുത്തിയതെന്ന് പറഞ്ഞു പരത്തുമെന്ന് ഭീഷണി മുഴക്കി. 12 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ആവലാതിക്കാരിയെ നൗഷാദ് പീഡിപ്പിക്കുന്ന ദൃശ്യം പുറത്തു വിടുമെന്ന് പറഞ്ഞ് രണ്ടാം പ്രതി ആവലാതിക്കാരിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയെന്നുമാണ് മൊഴി.
അഡ്വ. നൗഷാദിനെ പോക്സോ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പത്തനംതിട്ട പോലീസ് നടത്തിയ കളികള്‍ പുറത്തു വന്നതോടെയാണ് പുതിയ കേസ് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തുനിയാതിരുന്ന പോലീസ് സുപ്രീം കോടതിയില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. ഇതു കാരണം നൗഷാദിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. പോലീസ് അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ പോക്സോ കേസ് പ്രതിയായ അഭിഭാഷകനെ തെളിവെടുപ്പിനെന്ന് പറഞ്ഞ് പോലീസ് വിളിച്ചു വരുത്തി ആറന്മുള സ്റ്റേഷനില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്.
സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിനും അഭിഭാഷകരെ സഹായിക്കുന്നതിനും വേണ്ടി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ പല ദിവസങ്ങള്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരുന്നു. പോക്സോ കേസ് അട്ടിമറിക്കാന്‍ കേരളാ പോലീസ് ശ്രമിച്ചുവെന്നതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും നൗഷാദിനെ തൊടാന്‍ പോലീസ് തയാറായിരുന്നില്ല. അതേസമയം, കൂട്ടുപ്രതിയായ അതീജീവിതയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഈ സമയമെല്ലാം നൗഷാദ് പുറത്തുണ്ടായിരുന്നു.െേ െഹക്കോടതിയില്‍ കേസ് വരികയും അതീജീവിതയുടെ മൊഴി കണ്ണീരോടെയല്ലാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പരാമര്‍ശിക്കുകയും നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളുകയും ചെയ്തു.
പത്തനംതിട്ട ഡിവൈ.എസ്.പിയായിരുന്ന എസ്. നന്ദകുമാറിനായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് നിരവധി വീഴ്ചകള്‍ ഉണ്ടായി. എന്നിട്ടും തുടരന്വേഷണ ചുമതല ഇപ്പോള്‍ തിരുവല്ല ഡിവൈ.എസ്.പിയായ നന്ദകുമാറിന് തന്നെ കൊടുത്തിരിക്കുകയാണ്. നൗഷാദിന് വേണ്ടി മുന്‍ ഗവ.പ്ലീഡര്‍ അടക്കം ആറന്മുളയില്‍ ക്യാമ്പ് ചെയ്യുകയാണ്. കേസ് അട്ടിമറിക്കാന്‍ ഉന്നത തല ഇടപെടല്‍ നടന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിനെ(58) മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമവിധി വരും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടത്. പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന് മുന്നില്‍ എത്തിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് നിര്‍ദേശം.
കേസ് വ്യാജമാണെന്നായിരുന്നു ഇവരുടെ വാദം. ഒരു അഭിഭാഷകനില്‍ നിന്നുമാണോ ഇത്തരമൊരു പ്രവൃത്തി ഉണ്ടായതെന്ന് കോടതി എടുത്തു ചോദിച്ചു. കേസ് വാദത്തിലേക്ക് കടക്കേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് തടഞ്ഞ് പോലീസിന് നിര്‍ദേശം നല്‍കിയത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ മുഖേനെ പോലീസിന് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചു. അഡ്വ. നൗഷാദിന്റെ മൂന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത് രൂക്ഷമായ പരാമര്‍ശങ്ങളോടെയായിരുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അതിജീവിതയുടെ മൊഴി നിറകണ്ണുകളോടെ മാത്രമേ വായിക്കാന്‍ കഴിയൂവെന്ന് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പിണങ്ങി താമസിക്കുന്ന പതിനാറുകാരിയെ 2023 ജൂണ്‍ മുതലാണ് നൗഷാദ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. മദ്യം കൊടുത്തായിരുന്നു പീഡനം. കുട്ടിയെ എത്തിച്ചു കൊടുത്തത് അതിജീവിതയുടെ അടുത്ത ബന്ധുവായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ കേസ് എടുത്ത കോന്നി പോലീസ് സംഭവം നടന്നത് ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അവിടേക്ക് കൈമാറി. കേസിലെ രണ്ടാം പ്രതിയായ അടുത്ത ബന്ധുവിനെ മൂന്നു മാസം മുന്‍പ് അറസ്റ്റ് ചെയ്തുവെങ്കിലും മുഖ്യപ്രതിയായ അഭിഭാഷകനെ പോലീസ് തൊടാന്‍ പോലും തയാറായിരുന്നില്ല.
അതിക്രൂരമായ പീഡനമാണ് അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസില്‍ അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത്. അതിജീവിതയുടെ മൊഴി, വിക്ടിം റൈറ്റ് സെന്റര്‍ പ്രോജക്ട് കോഓര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ട്, കേസ് ഡയറി, കൗണ്‍സലിങ് റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചതിനു ശേഷം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നടത്തിയ പരാമര്‍ശം കേസിന്റെ തീവ്രത വെളിവാക്കുന്നതായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ആറു മാസം കഴിഞ്ഞിട്ടും മുന്‍ ഗവ.പ്ലീഡര്‍ കൂടിയായ നൗഷാദിനെ തൊടാന്‍ പോലീസ് തുനിഞ്ഞില്ല. ഇതേ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അയാള്‍ ഒളിവിലാണ് പിന്നാലെയുണ്ട് എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. ഉന്നത തലത്തില്‍ നിന്നും പോലീസിന്റെ മേല്‍ ശക്തമായ ഇടപെടല്‍ ഉണ്ടായി എന്ന വിവരമാണ് പുറത്തു വരുന്നത്.
ഒരു കാരണവശാലും നൗഷാദിനെ തൊടാന്‍ പാടില്ല എന്നായിരുന്നു നിര്‍ദേശം. ഇതു കാരണം ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി പോകാന്‍ നൗഷാദിന് കഴിഞ്ഞു. അഭിഭാഷകന്‍ എന്നുള്ള പദവി നൗഷാദിന് തുണയായി എന്നാണ് ആരോപണം. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നൗഷാദ് ഹൈക്കോടതിയെ സമീപിച്ചു. ഇവിടെ നിന്ന് അറസ്റ്റ് തടഞ്ഞു കൊണ്ട് താല്‍ക്കാലിക ഉത്തരവ് വാങ്ങിയെങ്കിലും ഹര്‍ജി തള്ളിക്കൊണ്ടുളള അന്തിമ വിധി വന്നതിന് തൊട്ടുപിന്നാലെ നൗഷാദ് സുപ്രീംകോടതിയില്‍ എത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആ ഹര്‍ജി കോടതി പരിഗണിക്കുകയും ചെയ്തു. സാധാരണ ഒരു ഹര്‍ജിക്ക് കിട്ടുന്നതിനേക്കാള്‍ വേഗം നൗഷാദിന് കിട്ടിയെന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇവിടെയെല്ലാം നൗഷാദിന് സഹായമായി വന്നത് പോലീസിന്റെ മെല്ലെപ്പോക്ക് നയമായിരുന്നു.
അഭിഭാഷകന്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് മദ്യം കൊടുത്ത് മയക്കി ക്രൂരമായ ബലാല്‍സംഗത്തിന് പലതവണ വിധേയയാക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കുകയും ചെയ്തു. 2023 ജൂണ്‍ 10 ന് കോഴഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. മദ്യം നല്‍കി മയക്കിയ ശേഷമായിരുന്നു കുട്ടിയെ ലൈംഗിക വൈകൃതങ്ങള്‍ക്കും പീഡനത്തിനും ഇരയാക്കിയത്. കഠിനമായ ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയതു കാരണം കുട്ടിക്ക് രക്തസ്രാവം ഉണ്ടായി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ പലതരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ ഇയാള്‍ തുടര്‍ന്നു. ശരീരഭാഗങ്ങള്‍ കടിച്ചുമുറിച്ചും പ്രകൃതി വിരുദ്ധ പീഡനത്തിനും വിധേയയാക്കിയ പ്രതി കുമ്പഴയിലെ ഹോട്ടലില്‍ വച്ചും പലതവണ പീഡിപ്പിച്ചു. ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ ബന്ധുവായ യുവതിയാണ്. പ്ലസ് വണ്‍ വെക്കേഷന്‍ കാലയളവില്‍ എറണാകുളത്ത് എത്തിച്ചും അഭിഭാഷകന്‍ കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ കൈവശം പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നും അതുവച്ച് അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. പീഡനത്തിന് ഒത്താശ ചെയ്തതിന് യുവതി പ്രതിഫലവും കൈപ്പറ്റിയിരുന്നു.
പണത്തിന് വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന നൗഷാദിന്റെ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഒരാണ്‍കുട്ടിക്കേതിരേ സമാന ആരോപണം പെണ്‍കുട്ടി ഉന്നയിച്ചിരുന്നുവെന്നും പിന്നെ ഒത്തുതീര്‍പ്പാക്കിയെന്നും വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ജിക്കാരുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആണ്‍കുട്ടിക്കെതിരെ അതിജീവിത മൊഴി നല്‍കിയതെന്ന് വിക്ടിം റൈറ്റ്സ് സെന്റര്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി എ. മേനോന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതൊക്കെ കൊണ്ടാണ് നൗഷാദിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്.