മലയാളിയായ ആര്‍സിഎന്‍ പ്രസിഡണ്ട് ബിജോയിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച്ച; സൗദി മോഡല്‍ പീഡനം യുകെയിലും; ഫാര്‍മുകളില്‍ പണിയെടുക്കാന്‍ എത്തുന്നവരെ ചൂഷണം ചെയ്ത ഭൂവുടമകള്‍; ബ്രിട്ടനിലെ ആടുജീവിതം ചര്‍ച്ചയാകുന്നു

Update: 2025-02-15 05:50 GMT

ലണ്ടന്‍: ബ്രിട്ടണിലെ ആരോഗ്യ സംവിധാനമായ എന്‍ എച്ച് എസ്സിന്റെ ഭാവി ഭദ്രമാക്കുന്നതിനുള്ള നീക്കങ്ങളുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍). ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്സിംഗ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് അവര്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫസര്‍ നിക്കോള റേഞ്ചര്‍, ആര്‍ സി എന്‍ പ്രസിഡണ്ട്, മലയാളി കൂടിയായ ബിജോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത നഴ്സിംഗ് സ്പെഷ്യലൈസേഷനുകളിലുള്ള നഴ്സുമാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്‍ എച്ച് എസ്സിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി ശക്തപ്പെടുത്തുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്ന കൂടിക്കാഴ്ചയില്‍, ഇംഗ്ലണ്ട്, ചീഫ് നഴ്സിംഗ് ഓഫീസര്‍ ഡന്‍കന്‍ ബര്‍ട്ടന്‍, ആരോഗ്യമന്ത്രി കൂടിയായ എം പി കാരിന്‍ സ്മിത്ത് എന്നിവരും പങ്കെടുത്തു. ഭരണകൂടവുമായി നേരിട്ട് സംവേദിക്കുവാന്‍ നഴ്സിംഗ് ജീവനക്കാര്‍ക്ക് ലഭിച്ച ഒരു അപൂര്‍വ്വ അവസരമായിരുന്നു അത്. അവരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്താനും ചിലവയ്ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാനും ഇതുവഴി സാധ്യമായി.

ജീവനക്കാരുടെ കുറവ്, വരാന്തകളില്‍ പോലും രോഗികളെ കിടത്തി ചികിത്സിക്കേണ്ടുന്ന സാഹചര്യം, അതുപോലെ രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു. ആരോഗ്യ സംവിധാനം ശക്തമാക്കാന്‍ ജീവനക്കാരുടെ കുറവ് നികത്തിയെ മതിയാകൂ എന്ന് നഴ്സുമാര്‍ ഹെല്‍ത്ത് സെക്രട്ടറിയെ അറിയിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങളും, എന്‍ എച്ച് എസ്സിനുള്ള ഫണ്ടിംഗും ചര്‍ച്ചാ വിഷയമായി.

ബ്രിട്ടനിലെ ആടുജീവിതം ചര്‍ച്ചയാകുന്നു

ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ ചൂഷണത്തിനും, അവഹേളനത്തിനും പാത്രമാകുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വേതനം നല്‍കി കൂടുതല്‍ ജോലി ചെയ്യിക്കുകയും, മോശപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ഒക്കെ പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെ ഫാമുകളില്‍, താത്ക്കാലികമായി ജോലിക്കെത്തിയ 700 ല്‍ അധികം വിദേശ തൊഴിലാളികളാണ് 2024 ല്‍ വര്‍ക്കര്‍ സപ്പോര്‍ട്ട് സെന്റര്‍ എന്ന ചാരിറ്റിക്ക് മുന്‍പാകെ പരാതി ബോധിപ്പിച്ചത്.

വിളവെടുപ്പ് കാലങ്ങളില്‍ മാത്രം ബ്രിട്ടനിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രധാനമായും ചൂഷണത്തിന് വിധേയരാകുന്നത്. അടിമകളെ പോലെയാണ് തങ്ങളോട് തൊഴിലുടമകള്‍ പെരുമാറുന്നതെന്നാണ് അതില്‍ ഒരാള്‍ ബി ബി സിയോട് പറഞ്ഞത്. കൃഷിയിടങ്ങളില്‍ തൊഴിലാളി ചൂഷണം ശ്രദ്ധയില്‍ പെട്ടപ്പോഴൊക്ക് കര്‍ശനമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സീസണല്‍ വര്‍ക്കര്‍ വിസയില്‍ ബ്രിട്ടനിലെത്തിയ ബൊളീവിയന്‍ സ്വദേശി ജൂലിയ ക്യൂകാനോ എന്ന യുവതി പരാതിയുമായി ഹോം ഓഫീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

എന്നാല്‍, പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ ശോചനീയമാണ് സീസണല്‍ വര്‍ക്കര്‍മാരുടെ യഥാര്‍ത്ഥ സാഹചര്യമെന്നും അവര്‍ പറയുന്നു. അവര്‍ക്ക് സഹായത്തിനായി സമീപിക്കാന്‍ ആരുമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും ജൂലിയ പറയുന്നു.

ബ്രിട്ടണ്‍, ആടുജീവിതം

Similar News