മുഖ്യമന്ത്രിയെ 'കണ്ടെത്താന്‍' ഡല്‍ഹി; രേഖ ഗുപ്തക്കൊപ്പം പര്‍വേഷ് വര്‍മയും അന്തിമ പട്ടികയില്‍? ആര്‍എസ്എസ് നിര്‍ദേശിച്ചത് രേഖ ഗുപ്തയെ എന്ന് സൂചന; രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും സാധ്യത; നിയമസഭാ കക്ഷി യോഗത്തില്‍ നിര്‍ണായക തീരുമാനം; സത്യപ്രതിജ്ഞ നാളെ

ഡല്‍ഹിക്ക് വനിത മുഖ്യമന്ത്രി? രേഖ ഗുപ്തയെ നിര്‍ദേശിച്ച് ആര്‍എസ്എസ്

Update: 2025-02-19 13:47 GMT

ന്യൂഡല്‍ഹി: രണ്ടര പതിറ്റാണ്ടിന് ശേഷം ഡല്‍ഹി ഭരണം പിടിച്ചെടുത്ത ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍എസ്എസ് നിര്‍ദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവസാന മണിക്കൂറുകളില്‍ രേഖ ഗുപ്തക്കൊപ്പം പര്‍വേഷ് വര്‍മയേയും ബിജെപി നേതൃത്വം പരിഗണിക്കുന്നു എന്ന് സൂചനയുണ്ട്. നിര്‍ണായക തീരുമാനം നിയമസഭാ കക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

ആര്‍എസ്എസ് നിര്‍ദ്ദേശം ബിജെപി നേതൃത്വം കൂടി ശരിവച്ചാല്‍ രാജ്യതലസ്ഥാനം ഭരിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും സാധ്യതയുണ്ടെന്നാണ് മറ്റൊരു വിവരം. നിയമസഭാ കക്ഷി യോഗത്തിനായി ബി ജെ പി ആസ്ഥാനത്തേക്ക് എം എല്‍ എമാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരായ രവിശങ്കര്‍ പ്രസാദും, ഓം പ്രകാശ് ധന്‍കറും ബി ജെ പി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതി നിര്‍ണായക ചര്‍ച്ചകളിലേക്ക് ബി ജെ പി കടക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ ഇന്ന് രാത്രി തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപനം വൈകുന്നതിനിടെ പുതിയ ഡല്‍ഹി സര്‍ക്കാര്‍ നാളെ വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്പന്‍ ആഘോഷമാക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ അണിനിരക്കും.

ആറ് പേരില്‍നിന്നും ഒരാള്‍

പത്തു വര്‍ഷത്തെ എഎപി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഡല്‍ഹി ഭരണം പിടിച്ചെങ്കിലും ഫലപ്രഖ്യാപനം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരെന്നതില്‍ വ്യക്തത വന്നിട്ടില്ല. 27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഉയരുന്നുണ്ടെങ്കിലും സാധ്യത പട്ടികയില്‍ പ്രധാനമായും ആറുപേരാണ് ഉണ്ടായിരുന്നത്.

പര്‍വേഷ് വര്‍മ: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആശിഷ് സൂദ്: മുതിര്‍ന്ന ബിജെപി നേതാവും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ ചുമതലക്കാരനുമായ ആശിഷ് സൂദാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി?ഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖന്‍. ജനക്പുരി മണ്ഡലത്തില്‍ നിന്ന് 68,986 വോട്ടുകള്‍ക്കാണ് സൂദ് വിജയിച്ചത്.

വിജേന്ദര്‍ ഗുപ്ത: ഡല്‍ഹി മുന്‍ ബിജെപി അധ്യക്ഷന്‍ വിജേന്ദര്‍ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി?ഗണിക്കപ്പെടുന്നുണ്ട്. രോഹിണിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച ഗുപ്തയ്ക്ക് കാര്യമായ നിയമസഭാ പരിചയമുണ്ട്. മുമ്പ് ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച അദ്ദേഹം അരവിന്ദ് കെജ്രിവാളിന്റെ എഎപിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധം തീര്‍ത്തിരുന്നു

സതീഷ് ഉപാധ്യായ: ആര്‍എസ്എസ് അനുയായിയായ സതീഷ് ഉപാധ്യായയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എന്‍ഡിഎംസി) വൈസ് ചെയര്‍മാനായും ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിന്റെ കോ-ഇന്‍ചാര്‍ജായും പ്രവര്‍ത്തിച്ചിട്ടുള്ള ഉപാധ്യായയെ വിശ്വസ്തനായ പാര്‍ട്ടി തന്ത്രജ്ഞനായാണ് കാണുന്നത്.

ശിഖ റോയ്: ഒരു വനിത മുഖ്യമന്ത്രിയെയും ബിജെപി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഏറ്റവും കൂടുതല്‍ സാധ്യത ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തുന്ന ശിഖ റോയിക്കാണ്. അവര്‍ ദക്ഷിണ ഡല്‍ഹിയില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

രേഖാ ഗുപ്ത: ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,000 വോട്ടുകള്‍ക്ക് വിജയിച്ച രേഖ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി?ഗണിക്കപ്പെടുന്നുണ്ട്.

70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. ഭരണകക്ഷിയായിരുന്ന എ.എ.പി. 22 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.

Similar News