അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍; ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രമുള്ള വലിപ്പം; കുത്തിവെക്കലിലൂടെ ശരീരത്തില്‍ ഘടിപ്പിക്കാം; നവജാത ശിശുക്കള്‍ക്കായി വികസിപ്പിച്ച കുഞ്ഞന്‍ പേസ്‌മേക്കറിന്റെ വിവരങ്ങള്‍ പുറത്ത്

നവജാത ശിശുക്കള്‍ക്കായി വികസിപ്പിച്ച കുഞ്ഞന്‍ പേസ്‌മേക്കറിന്റെ വിവരങ്ങള്‍ പുറത്ത്

Update: 2025-04-11 08:53 GMT

ന്യൂയോര്‍ക്ക്: ഹൃദയമിടിപ്പ്് താളംതെറ്റുന്നവര്‍ക്ക് വേണ്ടി ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണമാണ് പേസ് മേക്കര്‍. പേസ്‌മേക്കര്‍ സാധാരണ ഗതിയില്‍ അല്പം വലിപ്പമുള്ളവയാണ്. എന്നാല്‍ ലോകത്തിലേറ്റവും ചെറിയ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് ഒരുസംഘം എന്‍ജിനീയര്‍മാര്‍. അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറാണ് ഇത്. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയര്‍മാരാണ് കുഞ്ഞന്‍ പേസ്‌മേക്കറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ നേച്ചര്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന വയറുകളുള്ള പേസ്‌മേക്കറുകള്‍ സ്ഥാപിക്കാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരും. മാത്രമല്ല കാലാവധി കഴിഞ്ഞാലോ, അല്ലെങ്കില്‍ ഉപയോഗം ആവശ്യമില്ലാതെ വന്നാലൊ ഇത് ശരീരത്തില്‍ നിന്ന് മാറ്റണമെങ്കിലും വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയരാകേണ്ടി വരും. 1.8 മില്ലിമീറ്റര്‍ മാത്രം വീതിയും 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ കനവുമാണ് പേസ്മേക്കറിനുള്ളത്. ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രം വലിപ്പമുള്ള പേസ്മേക്കര്‍ കുത്തിവെക്കലിലൂടെ ശരീരത്തില്‍ ഘടിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

ശരീരത്തിലൂടെ പ്രകാശം കടത്തിവിട്ട് പേസ്‌മേക്കര്‍ സജീവമാക്കുകയും ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ബാറ്ററിക്ക് പകരം ശരീര ദ്രവങ്ങളുടെ ശക്തി കൊണ്ടാണ് ഈ പേസ്മേക്കര്‍ പ്രവര്‍ത്തിക്കുന്നത്. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ മെറ്റീരിയല്‍ സയന്‍സ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ന്യൂറോളജിക്കല്‍ സര്‍ജറി പ്രൊഫസറായ ജോണ്‍ എ. റോജേഴ്‌സാണ് പേസ്‌മേക്കറിന്റെ വികസനത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍ പുതിയ പേസ്‌മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരുമെന്നതാണ് പ്രത്യേകത. ലോകത്ത് ജനിക്കുന്ന ഒരുശതമാനം കുട്ടികളില്‍ ജന്മനാ ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. വളരുമ്പോള്‍ തനിയെ പരിഹരിക്കപ്പെടുന്ന അത്തരം വൈകല്യമുള്ള കുട്ടികള്‍ക്ക് ചിലപ്പോള്‍ പേസ്‌മേക്കറിന്റെ സഹായം ആവശ്യമായി വരും. ചിലപ്പോള്‍ ആഴ്ചകള്‍ മാത്രമേ പേസ്‌മേക്കറിന്റെ സഹായം വേണ്ടിവരു. ഇത് ഗുരുതരമായ സാഹചര്യത്തെ മറികടക്കാന്‍ കുട്ടികളെ സഹായിക്കും. എന്നാല്‍ തീരെ ചെറിയ കുട്ടികള്‍ക്ക് നിലവിലെ വലിയ പേസ്‌മേക്കര്‍ എന്നത് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക.

ഇതിന് പരിഹാരമായാണ് പുതിയ മില്ലീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള പേസ്‌മേക്കര്‍ വികസിപ്പിച്ചത്. മാത്രമല്ല ആവശ്യം കഴിഞ്ഞാല്‍ അത് നീക്കാന്‍ ഒരു ശസ്ത്രക്രിയ വേണ്ടി വരുന്നില്ല. മൃഗങ്ങളില്‍ പരീക്ഷിച്ചതിന് ശേഷം മനുഷ്യരിലും പരീക്ഷിച്ചുറപ്പുവരുത്തി. കൃത്യമായ ഇടവേളയില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ ഈ കുഞ്ഞന്‍ പേസ്‌മേക്കര്‍ സഹായിക്കുമെന്ന് തെളിയിച്ചു. പുതിയ പേസ്‌മേക്കര്‍ മുതിര്‍ന്നവരിലും ഉപയോഗിക്കാനാകുമോ എന്ന പരീക്ഷണമാണ് ഇനി നടക്കാന്‍ പോകുന്നത്.

ഇത് വിജയകരമായാല്‍ പുതിയ വിപ്ലവമാണ് നടക്കുക. നിലവിലെ വലിയ പേസ് മേക്കറിന് പകരം ഇത്തരം കുഞ്ഞന്‍ പേസ്‌മേക്കറുകള്‍ ഹൃയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ച് മുതിര്‍ന്നവരിലെ ഹൃദയമിടിപ്പിലുണ്ടാകുന്ന വൈകല്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, വേദന നിയന്ത്രിക്കല്‍, അസ്തികളുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനും ഭാവിയില്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെട്ടേക്കും.

Tags:    

Similar News