പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; പോലീസിന്റേത് ഗുരുതര സുരക്ഷാ വീഴ്ച; ജില്ലാ പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ചീഫ് സുരക്ഷാ ഓഫീസറുടെ ശാസന: ഡിവൈ.എസ്.പിക്കും പോലീസ് ഇന്‍സ്പെക്ടര്‍ക്കുമെതിരേ റിപ്പോര്‍ട്ട്; നടപടി ഉണ്ടായേക്കും

Update: 2025-04-26 06:57 GMT

പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാതൊരു തടസവുമില്ലാതെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ചീഫ് സുരക്ഷാ ഓഫീസറുടെ ശാസന. സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരായ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ എന്നിവര്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ 24 നാണ് മുഖ്യമന്ത്രി ജില്ലയില്‍ വന്നത്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി അദ്ദേഹം വിശ്രമിച്ചത് അഴൂരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരുന്നു. ഇവിടെ നിന്ന് ഇറങ്ങി പരിപാടികളില്‍ പങ്കെടുക്കാനായി അദ്ദേഹത്തിന്റെ വാഹനവ്യൂഹം പോകുമ്പോള്‍ വള്ളിക്കോട്-പത്തനംതിട്ട റോഡില്‍ അഴൂര്‍ ജങ്ഷന് സമീപം നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ കരിങ്കൊടിയുമായി ചാടി വീണ് മുദ്രാവാക്യം വിളിച്ചത്. ഇവരെ നേരിടാന്‍ എണ്ണത്തില്‍ കുറവ് പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും പ്രവര്‍ത്തകരെ തടയാന്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ ശ്രമിച്ചു. ഇതിനിടെ ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ ടീ ഷര്‍ട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഊരിയെടുക്കുകയും ചെയ്തു. എന്നാല്‍, പ്രവര്‍ത്തകര്‍ക്ക് ഉദ്ദേശിച്ച കാര്യം വലിയ പ്രയത്നം കൂടാതെ ചെയ്യാന്‍ കഴിഞ്ഞു. കരിങ്കൊടി കാണിച്ച ഏഴു പേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഓമല്ലൂര്‍ ചൈത്രം വീട്ടില്‍ വിജയ് ഇന്ദുചൂഡന്‍(28), കൊടുമണ്‍ ഐക്കാട് ജിതിന്‍ ജി നൈനാന്‍ (35), കൊടുമണ്‍ കാവിളയില്‍ നെസ്മല്‍ (30), മുണ്ടുകോട്ടക്കല്‍ പതാലില്‍ വീട്ടില്‍ സുബിന്‍ (24), മുണ്ടുകോട്ടക്കല്‍ ഉഴത്തില്‍ റോബിന്‍ (34), പുത്തന്‍ പീടിക സ്റ്റെഫിന്‍ (25), അടൂര്‍ വടക്കടത്തുകാവ് കാഞ്ഞിരവിള റിനോ ഭവനില്‍ റിനോ പി രാജന്‍(32) എന്നിവരാണ് അറസ്റ്റിലായത്. മെഴുവേലി ആലക്കോട് കിഴക്കേതില്‍ നെജോ (28), കുലശേഖരപതി അലങ്കാരത്ത് റാഫി (27), കുലശേഖരപതി അന്‍സാര്‍ മന്‍സിലില്‍ അന്‍സില്‍ മുഹമ്മദ് (32) എന്നിവരെ പോലീസ് കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.

ഇവരെ പിന്നീട് വിട്ടയച്ചു. അഴൂരില്‍ നിന്ന് മുഖ്യമന്ത്രി പുറപ്പെടുമ്പോള്‍ കരിങ്കൊടി പ്രയോഗം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും അതിന് അനുസൃതമായ സുരക്ഷ ഒരുക്കിയില്ലെന്നുള്ളതാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. അതു കൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ എസ്.പിയോട് രൂക്ഷമായ ഭാഷയില്‍ അതൃപ്തി അറിയിച്ചതും ശാസിച്ചതും.

സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റി. എന്നാല്‍, തങ്ങളുടെ ഭാഗത്ത് നിന്നുള്ള വീഴ്ച മറച്ച ഇവര്‍ കുറ്റം മുഴുവന്‍ പത്തനംതിട്ട എസ്.എച്ച്.ഓയുടെ തലയ്ക്ക് വച്ചു കെട്ടി. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, എസ്.എച്ച്.ഓ അരുണ്‍കുമാര്‍ എന്നിവര്‍ക്കെതിരേ റിപ്പോര്‍ട്ട് ആയിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തി.

ഡിവൈ.എസ്.പിയ്ക്ക് ഒരു മാസം മുന്‍പ് സ്ഥലം മാറ്റത്തിന് ഉത്തരവ് ഇറങ്ങിയതാണ്. പത്തനംതിട്ട, തിരുവല്ല ഡിവൈ.എസ്,പിമാരെ പരസ്പരം മാറ്റി നിയമിച്ചാണ് ഉത്തരവ് വന്നത്. ഉത്തരവ് പ്രാബല്യത്തില്‍ വരുത്താന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിയുന്നത് വരെ സാവകാശം അനുവദിക്കുകയായിരുന്നു.

Similar News